Friday, March 31, 2017

ആഹാരം പാചകം ആരോഗ്യം




വിയില്‍ പുഴുങ്ങിയ ആഹാരപദാര്‍ഥങ്ങളാണ് ആരോഗ്യത്തിന് ഏറ്റവും നല്ലത് എന്ന ഒരു വിശ്വാസം പൊതുവേ പ്രചാരത്തിലുണ്ട്. ആയുര്‍വേദത്തിന്റെ ആഹാരരീതികളില്‍ ആവിയില്‍ പുഴുങ്ങി വേവിക്കുന്ന ആഹാരസാധനങ്ങള്‍ക്ക് ഏറ്റവും പിന്നിലാണ് സ്ഥാനം.

പ്രകൃതിജീവനത്തിന്റെ ഭാഗമായിട്ടാണ് ഇങ്ങനെയൊരു തെറ്റായ വിശ്വാസത്തിനു സമൂഹത്തില്‍ പ്രചാരം ലഭിച്ചത് എന്ന് തോന്നുന്നു – പ്രകൃതി ആവിയില്‍ പുഴുങ്ങാറില്ല. അഗ്നിയില്‍ ചുടാറേയുള്ളൂ ചുട്ടു കഴിക്കുന്നതാണ് ഏറ്റവും നല്ല ഭക്ഷണം.

തീയില്‍ നേരിട്ട് ചുട്ട് എടുക്കുന്നതാണ് ഏറ്റവും ഉത്തമം. രണ്ടാമത് ചൂളയിലും മറ്റും ചുട്ടെടുക്കുന്ന ഭക്ഷണം. ചൂളയില്‍ ചുട്ടവയില്‍ ബ്രഡ്, ബണ്‍ എന്നിവയൊക്കെപ്പെടും. പക്ഷെ അവ അധികവും മൈദ ആണ്. അതുകൊണ്ടു തന്നെ വെളുത്ത ബ്രഡ്, ബണ്‍ എന്നിവ നല്ലതല്ല. ബ്രൌണ്‍ ബ്രഡ് നല്ലതാണ്. മൂന്നാമത് നല്ലത് ചട്ടി പഴുപ്പിച്ച് അതില്‍ ചുട്ടെടുക്കുന്ന ഓട്ടട പോലെയുള്ള ആഹാരസാധനങ്ങളാണ്.

അതു കഴിഞ്ഞാല്‍ നല്ലത് എണ്ണ പുരട്ടി ചുട്ടെടുക്കുന്ന ദോശയും അപ്പവും പോലെയുള്ളവയാണ്. അതു കഴിഞ്ഞാല്‍ നല്ലത് എണ്ണയില്‍ വറുത്തെടുക്കുന്ന ഭക്ഷണസാധനങ്ങളാണ്. എണ്ണയില്‍ വറുത്തെടുക്കുന്ന ആഹാരപദാര്‍ഥങ്ങളിലും എണ്ണയിലും ഒരു കുഴപ്പവുമില്ല, പക്ഷെ ഒരിക്കല്‍ വറുക്കാന്‍ ഉപയോഗിച്ച എണ്ണ രണ്ടാമത് ഉപയോഗിക്കരുത്. വെള്ളത്തിലിട്ട് വേവിച്ചെടുക്കുന്ന ചോറ്, കൊഴുക്കട്ട പോലെയുള്ള ആഹാരസാധനങ്ങള്‍ക്ക് എണ്ണയില്‍ വറുത്തവയ്ക്കും താഴെയാണ് സ്ഥാനം. അതും കഴിഞ്ഞുള്ള അവസാനത്തെതാണ് ആവിയില്‍ വേവിച്ച ആഹാരസാധനങ്ങള്‍. ഇഡലി, ഇടിയപ്പം, പുട്ട് ഒക്കെ അവസാനത്തെ കൂട്ടത്തിലാണ് പെടുന്നത്.

ആവിയില്‍ പുഴുങ്ങിയ ആഹാരം കഴിച്ചാല്‍ നല്ലൊരു ശതമാനം ആളുകള്‍ക്ക് നെഞ്ചെരിച്ചില്‍ അഥവാ നെഞ്ചുരുക്കം ഉണ്ടാകും. ആവിയിലെ ഊര്‍ജ്ജം വളരെ കൂടുതലാണ്, ആകയാല്‍ ശരീരപാകത്തിന് അനുയോജ്യമല്ലാത്ത പാകപ്രക്രിയയുടെ തലങ്ങളില്‍ വരെ ആവി പോകും. ദഹനപ്രക്രിയയെ ബാധിക്കുകയും ചെയ്യും.

കടപ്പാട്‌ : നിര്‍മലാനന്ദം | സ്വാമി നിര്‍മലാനന്ദഗിരി മഹാരാജ്‌

Thursday, March 30, 2017

സത്യം…അഷ്ടാവക്രഗീതയില്‍ നിന്ന്



ത്യം. സത്യം എന്നു പറഞ്ഞാല്‍ ശ്രദ്ധ എന്ന് അര്‍ത്ഥം വരും. സത്യമാണ് ശ്രദ്ധ. മൂന്നു കാലത്തിലും ഉള്ളതാണ് സത്യം. അത് ജീവനാണ്. കാണുന്നതും കേള്‍ക്കുന്നതുമായതെല്ലാം ഇന്ദ്രിയങ്ങളുടേതാണ്. ആരെക്കുറിച്ച് എന്ത് ആരോടു പറയുമ്പോഴും താന്‍ സത്യമാണ് പറയുന്നത് എന്നു പറയുന്ന ചിലരുണ്ട്. അത് അസത്യമാണ്. അവര്‍ പറയും, “അവന്‍ കാണിച്ചതാണ് ഞാന്‍ പറഞ്ഞത്”. അവന്‍ കാണിച്ചതല്ല സത്യം. അവനാണ് സത്യം. അവന്‍ കാണിച്ചതൊക്കെ താത്കാലികമാണ്. അതിന്‍റെ ലജ്ജയും വേദനയും ഇന്ന് അവന്‍ അനുഭവിക്കുന്നുണ്ട്. ഇനി അവന്‍ കാണിച്ചത് മറ്റൊരാള്‍ പറയേണ്ട കാര്യമില്ല. അവനിലെ “ഞാന്‍” എന്ന ചിരന്തനമായ സത്യം ജാഗൃത്തിലും സ്വപ്നത്തിലും സുഷുപ്തിയിലും ഉള്ളതാണ്.

അവന്‍ സത്യവും അവന്‍ കാണിച്ചത്, ഇന്ദ്രിയങ്ങളുടെ വിക്രിയ താല്‍ക്കാലികവുമാണ്. സത്യം തിരിച്ചറിയുന്നത്‌ ഇങ്ങനെയാണ്. ഒരുവന്‍റെ ജീവന് ഹിതകരമായി വേണം പറയാന്‍. ഹിതമാണ് സത്യം എന്ന് ജനകനും വ്യാസനും പറയുന്നു. മഹാഭാരതത്തിലുടനീളം സത്യത്തിന്റെ നിര്‍വ്വചനം ഹിതം എന്നാണ്. ഹിതമാണ് സത്യം. പ്രിയമല്ല. ജീവനു ഹിതകരമായി പറയണം. ജീവനു പ്രിയങ്കരമായല്ല. ഒരുവന്‍റെ നിലനില്‍പ്പിനു ഭംഗം വരുത്തുന്നതൊന്നും പറഞ്ഞു കൂടാ. ചെയ്തു കൂടാ. എഴുതിവെച്ച നിയമങ്ങളും നീതികളും ഹിതത്തെ അവലംബിച്ചു മാത്രമേ വ്യാഖ്യാനിക്കാവൂ. ഒരുവന്‍ തന്‍റെ ഇന്ദ്രിയങ്ങള്‍ കൊണ്ടു ചെയ്തതെങ്കിലും, സത്യമാണെങ്കിലും, എന്‍റെ ഒരു വാക്കിന്‍റെ വേദനയിലാണ് അവന്‍ ആത്മഹത്യ ചെയ്തതെങ്കില്‍, സത്യം എന്ന് ഞാന്‍ പറയുന്നത്, എന്നെ ആനന്ദിപ്പിക്കില്ല. അത് എന്നെ ദു:ഖിപ്പിക്കും. സത്യം ഒരിക്കലും ആരെയും ദുഖിപ്പിക്കില്ല. ഇത് എന്നെ ദുഖിപ്പിക്കുന്നു.

അതുകൊണ്ട് ഇത് സത്യമല്ല. നല്ല കുടുംബം. നല്ല അച്ഛന്‍. നല്ല അമ്മ. നല്ല മക്കള്‍. നല്ല സ്നേഹത്തോടെയുള്ള ജീവിതത്തിനിടയ്ക്ക്, അതിലേ ഒരു കുട്ടി നടന്നു പോകുന്ന വഴിക്ക്, ഏതോ കൈക്കുറ്റപ്പാടു കൊണ്ട് ഒരു തെറ്റു ചെയ്യുന്നതു ഞാന്‍ കണ്ടു. ഞാന്‍ കണ്ടത് ആ കുട്ടിയുടെനിലനില്‍പ്പിനെ നോക്കാതെ മറ്റുള്ളവരോടു പറഞ്ഞു. ഞാന്‍ സത്യമല്ലേ പറഞ്ഞത്? പെട്ടന്നുണ്ടായ ഒരു വൈകാരികതലത്തില്‍ അവള്‍ ജീവനൊടുക്കിയാല്‍…. ഞാന്‍ പറഞ്ഞ സത്യം എന്നെ ദുഃഖത്തിലാഴ്ത്തുകയാണ്. സത്യം ദുഃഖിപ്പിക്കുന്നതല്ല. സത്യം ആനന്ദിപ്പിക്കുന്നതാണ്. എന്താണ് സത്യം? അവള്‍ ചെയ്തതും അവള്‍ കാട്ടിക്കൂട്ടിയതും ഇന്ദ്രിയങ്ങളുടെതാണ്.

അത് അവളുടെ മനസ്സിന്‍റെ താല്‍ക്കാലിക വിഭ്രാന്തിയാണ്. അവള്‍ എന്നത് സത്യമാണ്. ആ നിലനില്‍പ്പാണ് സത്യമെങ്കില്‍ ആ തെറ്റ് അവളെ പറഞ്ഞു ബോദ്ധ്യപ്പെടുത്തുകയും അത് അവള്‍ക്കു ദോഷം വരാത്ത വിധത്തില്‍ മാറ്റിക്കൊടുക്കുകയും അവളെ നിലനിര്‍ത്തുകയും ചെയ്യുന്നത് സത്യം. സത്യത്തിന് ഇതാണ് നിര്‍വ്വചനം.

അല്ലാതെ കണ്ടതും കേട്ടതും അനുഭവിച്ചതും അറിഞ്ഞതും ഒന്നും സത്യമല്ല. എന്‍റെ കണ്ണു കൊണ്ടു കാണുന്നതെല്ലാം സത്യമല്ല . എന്‍റെ ചെവി കൊണ്ടു കേള്‍ക്കുന്നതെല്ലാം സത്യമല്ല. ഞാന്‍ തൊട്ടറിയുന്നതെല്ലാം സത്യമല്ല. സത്യം ഞാന്‍ ആണ്. പൌരാണികര്‍ ഇങ്ങനെയാണ് പഠിച്ചതും പഠിപ്പിച്ചതും. പത്രക്കാരുടെ സത്യവും മാധ്യമങ്ങളുടെ സത്യവും എല്ലാം ഇന്ദ്രിയപരിപ്രേക്ഷ്യത്തിന്‍റെ സത്യമാണ്. സത്യം അതല്ല. അത് ഇന്നു കാണുന്നതല്ല നാളെ. ഒരുവന്‍ ഒരു കാര്യം ഒരിക്കല്‍ ചെയ്തിട്ട് നാലു പേരുടെ മുമ്പില്‍ വെച്ച് “താന്‍ചെയ്തില്ല” എന്നു പറയുന്നതു പോലും താന്‍ അന്നു ചെയ്തത് തനിക്ക് ഇന്ന് ഇഷ്ടപ്പെടാത്തതു കൊണ്ടാണ്. ചെയ്തപ്പോള്‍ ചെയ്തു. ചെയ്തു എന്ന് ആരും അറിയരുത് എന്ന് ആഗ്രഹിക്കുന്നത് ചെയ്തത് ചെയ്യാന്‍ കൊള്ളാത്തത് ആയതു കൊണ്ടാണ്.

അതു ചെയ്യാന്‍ കൊള്ളാത്തതാണ് എന്ന അവന്റെ ഉള്ളിലെ ബോധമാണ് താന്‍ അതു ചെയ്തില്ല എന്ന് തര്‍ക്കിക്കുന്നത്‌. അത് അറിഞ്ഞ് “നീ ചെയ്തിട്ടില്ല” എന്ന് പറഞ്ഞ് ആളുകളുടെ മുമ്പില്‍ സമാധാനിപ്പിക്കുകയും അല്‍പ്പം കഴിഞ്ഞു മാറ്റി നിര്‍ത്തി “അതു നീ നിന്‍റെ ഇന്ദ്രിയപരിപ്രേക്ഷ്യത്തില്‍ ചെയ്തതാണ്. പക്ഷെ നീ ഇപ്പോള്‍ അത് ഭയപ്പെടുന്നു. നിന്‍റെ ബോധത്തില്‍ നിന്ന് അത് പോകാത്തതു കൊണ്ട് നീ അതു വീണ്ടും ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്”, എന്ന് പഠിപ്പിക്കുന്നതാണ് ശരിയായ വിദ്യാഭ്യാസം. അതല്ലാതെ അച്ഛനും മക്കളും എല്ലാവരും കൂടി ഒരു പത്രസമ്മേളനം വിളിക്കുകയല്ല. മറിച്ച്, ചെയ്തത് അബദ്ധമായിരുന്നു – അത് സത്യം.

ഒരുവന്‍ താന്‍ വൈയക്തികമായി ചെയ്ത ഇന്ദ്രിയപരമായ ഒരു തെറ്റ് കണ്ടിട്ട്, കാണുന്നവന്‍ അവനെ ബോധ്യപ്പെടുത്തുമ്പോള്‍ അവന്‍ അതില്‍ നിന്ന് എന്നെന്നേക്കുമായി മോചനം നേടുകയാണ്‌. മറിച്ച് നാലുപേരെ വിളിച്ചുകൂട്ടി അവനെ തല്ലിക്കൊല്ലുമ്പോള്‍ ആ തെറ്റു ചെയ്ത ജീവന്‍ അതിന്റെ വാസനകളോടു കൂടി വീണ്ടും ജനിക്കുകയാണ്, ഭാരതീയ ചിന്ത ശരിയാണെങ്കില്‍. യം യം വാപി സ്മരന്‍ ഭാവം ത്യജത്യന്തേ കളേബരം തം തമേവൈതി കൗന്തേയ സദാ തദ്ഭാവഭാവിതഃ എന്ന പ്രമാണം അനുസരിച്ച് വീണ്ടും അവന്‍ അതിന്റെ ബാക്കി കള്ളനായി ജനിക്കുകയാണ്. അതുകൊണ്ട് ആയുധങ്ങള്‍ക്കോ ഹിംസകള്‍ക്കോ നന്മയുണ്ടാക്കാനാകില്ല. അറിവിനു നന്മ ഉണ്ടാക്കാന്‍ ആകും. സ്നേഹത്തിനു നന്മയുണ്ടാക്കാനാകും. തലോടലിനു നന്മയുണ്ടാക്കാനാകും. സത്യം ഹിതമാണ്. ഹിതം മാത്രം.

കടപ്പാട്‌ : നിര്‍മലാനന്ദം | സ്വാമി നിര്‍മലാനന്ദഗിരി മഹാരാജ്‌

Wednesday, March 29, 2017

മോക്ഷം എന്നാല്‍ മോചനം




ഭൂമിയിലെ ജീവിതത്തില്‍ നിന്നുള്ള മോചനമല്ല മോചനം.
അങ്ങനെയെങ്കില്‍ മരണമാണ് ഏറ്റവും വലിയ മോചനം.

ജനനവും മരണവുമൊന്നുമല്ല മോചനം.

മോചിക്കാത്തത് ഈ കാണുന്ന ദൃശ്യങ്ങളില്‍ നിന്നുമല്ല.
ദൃശ്യങ്ങള്‍ ഉണ്ടാകട്ടെ, ഉണ്ടാകാതിരിക്കട്ടെ.
അവയുമായുള്ള എന്റെ മനസ്സിന്‍റെ ചേര്‍ച്ചയില്‍ നിന്നുള്ള മോചനമാണ് മോചനം.

ഒരു വസ്തു യാദൃശ്ചികമായി എന്നിലേക്ക്‌ വന്നു ചേരുമ്പോള്‍ അതെടുത്തു പൂര്‍ണ്ണമനസ്സോടെ ഉപയോഗിക്കുന്ന ഞാനും ഒരു വസ്തുവിന് ആഗ്രഹമുണ്ടായിരിക്കെ ഉപയോഗിക്കുന്ന ഞാനും രണ്ടു തലത്തിലുള്ള ഞാനാണ്.

എനിക്കു കയ്യില്‍ കിട്ടിയ ഒരു വസ്തു എന്റെ അടുക്കല്‍ ഉള്ളവനും മറ്റൊരുവനും ഞാന്‍ ഉപയോഗിക്കുന്നതു പോലെ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം തോന്നുന്ന മനസ്സാണ് എന്റേതെങ്കില്‍ ആ വസ്തുവുമായി ബന്ധമില്ലാത്ത മോചിതനാണ് ഞാന്‍.

അത് ഞാന്‍ ഉപയോഗിക്കുന്നില്ലെങ്കില്‍പ്പോലും എന്റേതെന്നെ മമതയില്‍ സൂക്ഷിക്കുന്നുവെങ്കില്‍ ആ വസ്തുവാല്‍ ബന്ധിതനാണ് ഞാന്‍…

കടപ്പാട്‌ : നിര്‍മലാനന്ദം | സ്വാമി നിര്‍മലാനന്ദഗിരി മഹാരാജ്‌


Tuesday, March 28, 2017

സൗരജീവിയായ മനുഷ്യന്‍ പകലുറങ്ങുമ്പോള്‍!



രീരത്തിലെ ആന്തരികകാലം പോലെ തന്നെ പ്രാധാന്യമുള്ളതാണ്‌ ബാഹ്യകാലവും. ബാഹ്യകാലത്തിന്‌ ആന്തരികകാലത്തോട്‌ ഏറ്റവും യോജിപ്പാണുള്ളത്‌. ബാഹ്യകാലത്തെ പഠിക്കുമ്പോൾ വളരെയേറെ ശ്രദ്ധിക്കുകയും വേണം. ഭൂമി, ഭൂമിയുടെ സ്ഥാനം, ഭൂമിയുടെ ഭ്രമണം, സൂര്യൻ, ചന്ദ്രൻ, ചന്ദ്രന്റെ ഭ്രമണം ഇവയെയൊക്കെ ആസ്പദമാക്കിയാണ്‌ ബാഹ്യകാലവും ആന്തരികകാലവും കൂടി നമ്മുടെ ജീവിതത്തെ രൂപപ്പെടുത്തുന്നത്‌. ഇതിൽ ഏറ്റവും കൂടുതൽ മനസ്സിനെയും ശരീരത്തെയും പ്രകടമായി ബാധിക്കുന്നത്‌ ചന്ദ്രന്റെ അവസ്ഥയാണ്‌. ഇതിനെ ആസ്പദമാക്കി വളരെ ശ്രദ്ധിച്ചുവേണം കാലത്തെ പഠിക്കാൻ.

ദിനങ്ങൾ, രാത്രങ്ങൾ. രാത്രി സൗരജീവികൾക്ക്‌ ഉറക്കത്തിനുള്ളതാണ്‌, ഭൗമജീവികൾക്ക്‌ ഉണർന്നിരിക്കാനുള്ളതും. മനുഷ്യൻ സൗരജീവിയാണ്‌. യു.എസിന്റേയും മറ്റും വികാസവും കമ്പ്യൂട്ടറുകളുടെ ആവിർഭാവവും ഉണ്ടായതോടുകൂടി ഇന്ത്യയിലെ കുട്ടികളെല്ലാം തന്നെ രാത്രിയിൽ ഉണർന്നിരിക്കുകയും പകൽ ഉറങ്ങുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. അതുകൊണ്ട്‌ സൂര്യനെ ആസ്പദമാക്കിയുള്ളതല്ല നമ്മുടെ ഇന്നത്തെ കുട്ടികളുടെ ജാഗ്രത്തും സുഷുപ്തിയും. ഇതുതന്നെ നമ്മുടെ ആന്തരികകാലത്തിന്റെയും ബാഹ്യകാലത്തിന്റെയും സിസ്റ്റം മാറിമറിയാൻ ഇടയാക്കി. ഐ.ടി മേഖലയിലുള്ളവരുടെയൊക്കെ വന്ധ്യത ഇന്ന്‌ വളരെ കൂടുതലാണ്‌. വികാരങ്ങളുടെ ഇല്ലായ്മ അവിടെ കാണാം. ഭോഗത്തിന്റെ വൈകൃത സ്വഭാവങ്ങൾ വർദ്ധിച്ചു വരുന്നത്‌ കാണാം. പ്രകൃതിവിരുദ്ധ പ്രവർത്തനങ്ങളെല്ലാം വർദ്ധമാനമായ തോതിലാണ്‌. ഇതിനുള്ള ഉപകരണങ്ങളെല്ലാം ഇന്ത്യൻ വനിതാ വിപണികളില്‍ സുലഭമാണ്‌. ഇത്രയും വൈകല്യങ്ങളുടെ അന്തരാളങ്ങളിൽ ആരോഗ്യത്തെ പരിപാലിക്കാൻ എത്രപേർക്ക്‌ കഴിയും? സൂര്യനെ ആസ്പദമാക്കി, സൗരചക്രത്തെ ആസ്പദമാക്കി ആരോഗ്യനിലയെ പുനർനിരീക്ഷണം ചെയ്യേണ്ടുന്ന കാലമായി. ഇന്നത്തെ സാമൂഹ്യക്രമത്തിൽ ജനതയെ രാത്രിയിൽ ഉറങ്ങുവാൻ, പകൽ ഉണർന്നിരിക്കുവാൻ നമ്മുടെ ഭരണാധികാരികൾ സമ്മതിക്കുമെന്ന്‌ തോന്നുന്നില്ല. ആലക്തിക പ്രകാശത്തിൽ രാത്രി മുഴുവൻ ഉണർന്നിരിക്കുകയാണ്‌ നഗരങ്ങള്‍ മുഴുവൻ. ഇത്തരം നഗരങ്ങളിലെ സസ്യങ്ങൾ പല തരംഗാവലികൾ കൊണ്ട്‌ സൂര്യന്റെ അസാന്നിദ്ധ്യത്തിൽ പാചകം നടത്തുകയാണ്‌. അതുകൊണ്ട്‌ അകാലത്തിൽ മാവ്‌ പൂക്കുകയാണ്‌. ചക്കയും മാങ്ങയുമൊക്കെ ഉണ്ടാകുകയാണ്‌.


സൂര്യന്റെ പ്രകാശം ചില പ്രത്യേക കാലങ്ങളിൽ മഞ്ഞുമായി ചേരുമ്പോൾ, സസ്യങ്ങളിലും ജന്തുക്കളിലും വികാരത്തെ സന്നിവേശിപ്പിക്കുമ്പോൾ പൂക്കുവാനും കായ്‌ക്കുവാനും ഇടയാക്കുന്നുവെങ്കിൽ – അതിന്‌ സമാനമായ മഞ്ഞുനിറഞ്ഞതു പോലെയുള്ളൊരു കൃത്രിമപ്രകൃതിയെ ഉണ്ടാക്കുവാൻ ഫാക്ടറികൾ ഒരുങ്ങുമ്പോൾ സസ്യങ്ങൾ അതിനനുസരിച്ച്‌ പരിണമിച്ച്‌ പൂക്കുവാനും കായ്ക്കുവാനും ഇടയാകില്ലേ? ഒട്ടേറെ ഫാക്ടറികൾക്കു മുന്നിലെ ആലക്തിക പ്രകാശം രാത്രി മുഴുവൻ അനുസ്യൂതം ഒഴുകിക്കൊണ്ടിരിക്കുമ്പോൾ, ആ പ്രകാശത്തിൽ ഇലകൾ ഉണർന്നിരുന്ന്‌ പാചകം ചെയ്യുമ്പോൾ, സുഷുപ്തിയറിയാത്ത സസ്യങ്ങളുടെ പാചകകലയിൽനിന്ന്‌ വികലങ്ങളായ ഭക്ഷണങ്ങൾ രൂപപ്പെട്ടു വരുമ്പോൾ, അകാലത്തിലുണ്ടാകുന്ന വിഷമുള്ള ആ വസ്തുക്കളെല്ലാം പറിച്ചെടുത്തും, കടകളിൽ നിന്ന്‌ വാങ്ങിയുമൊക്കെ കഴിക്കുമ്പോൾ, ഹേ മനുഷ്യാ, നിന്റെ കോശകോശാന്തരങ്ങളിൽ ബാഹ്യമായ ഈ വിഷത്തിന്റെ ആവിർഭാവത്തോടെ സംജാതമാകുന്ന കൈവിഷത്തിന്റെ അഥവാ ഓട്ടോടോക്സിന്റെ അന്തരാളങ്ങളിൽ വെച്ച്‌ അണുകൃമികളുടെ ഉൽപാദനത്തിന്‌ ഇടയാക്കുന്ന അമിനോ അമ്ലങ്ങളുടെ പ്രസാരണത്തിനും നിന്നെ നശിപ്പിക്കുവാൻ പര്യാപ്തങ്ങളായ ഐ.ജി.ജിയുടെയും ഐ.ജി.എമ്മിന്റെയുമൊക്കെ പരിണാമങ്ങൾക്ക്‌ ഇടയാക്കില്ലേ?

യകൃത്ത്‌ – ലിവർ – തട്ടിപ്പോയ, പാൻക്രിയാസ്‌ ദുഷിച്ച സംഭ്രാന്തമായൊരു ജീവിതത്തിലേക്ക്‌ നിന്റെ ശാസ്ത്രം നിന്നെ കൂട്ടിക്കൊണ്ടുപോകുകയല്ലേ? ശാസ്ത്രത്തിന്റെ കൂട്ടുപിടിച്ചും അതിന്റെ വലിപ്പം പറഞ്ഞുമാണല്ലോ ഉന്നതങ്ങളായ ഫാക്ടറികളത്രയും നിങ്ങൾ കെട്ടിപ്പൊക്കിയത്‌? രാത്രിയെ പകലാക്കാനുള്ള പ്രകാശത്തിനുവേണ്ടി നിങ്ങൾ ജലവൈദ്യുതിയും പോരാതെ വന്നപ്പോൾ അണുസർജ്ജനത്തിന്റെ ലോകങ്ങളിലെ ആറ്റമിക്‌ പ്ലാന്റുകളിൽ നിന്നുവരെ വൈദ്യുതിയുണ്ടാക്കാൻ കഷ്ടപ്പെടുന്നു.

പത്തോ ഇരുപതോ കൊല്ലം ജപ്പാന്റെ ഉല്പാദന പ്രക്രിയയെ വളർത്തിക്കൊണ്ടുവന്നിട്ടോ? അതിലെ അണുവികരണം കൊണ്ട്‌ അവിടുത്തെ വരാനിരിക്കുന്ന സന്തതിപരമ്പരകളെ മുഴുവൻ തകർത്തെറിയുകയും മറ്റുരാജ്യങ്ങളിലേക്കു വരെ അണുവികിരണം വ്യാപിപ്പിക്കുകയും ചെയ്തില്ലേ? അണുവികരണമുള്ള ഭക്ഷണം കഴിക്കാൻ പരിശോധനയുടെയും ഗുഡ്‌ സർട്ടിഫിക്കറ്റുകളുടെയും ലോകങ്ങളുണ്ടാക്കി ജനതയെ കബളിപ്പിക്കുന്ന നിങ്ങളുടെ ശാസ്ത്രമുണ്ടല്ലോ. ആ ശാസ്ത്രത്തോളം ദുഷ്ടതയുള്ളത്‌ ലോകത്ത്‌ വേറൊന്നുണ്ടാകുമോ?

എല്ലാം രാത്രികളെ പകലുകളാക്കാനുള്ള ശ്രമങ്ങളുടെ ഫലമാണ്‌. രാത്രികളെ പകലുകളാക്കിയും പകലുകളെ രാത്രികളാക്കിയും ഐ.ടിയുടെയും ഔട്ട്സോഴ്സിന്റെയും മേഖലകളാക്കി മാറ്റുമ്പോൾ, ഭരണാധികാരികൾ അതിന്‌ കൂട്ടുനിൽക്കുമ്പോൾ, മാതാപിതാക്കൾ കൂട്ടുനിൽക്കുമ്പോൾ മക്കളുടെ ആരോഗ്യമെന്നത്‌ ഒരു മരീചികയായി മാറുന്നു. മാത്രമല്ല, മനുഷ്യാ നാളെ നിന്റെ സന്തതിപരമ്പരകൾ ആരോഗ്യത്തോടെ ജീവിക്കേണ്ടതില്ലേയെന്ന ചോദ്യവുമുണ്ടാകുന്നു.

ഇവിടെയൊക്കെയാണ്‌ ബാഹ്യകാലത്തിന്റെ ആന്ദോളനം അറിയേണ്ടത്‌. ബാഹ്യകാലത്തെ നിർണ്ണയിക്കുന്ന രാവുകളും പകലുകളും ഉണ്ടാകുന്നത്‌ സൂര്യനും ഭൂമിയും തമ്മിലുള്ള ബന്ധത്തിലും പാരസ്പര്യത്തിലുമാണ്‌. ഭൂമി സൂര്യന്‌ അഭിമുഖമായി വരുമ്പോൾ പകലായും മറുവശമാകുമ്പോൾ രാത്രിയായും മാറുന്നു. ഇത്‌ നമ്മളിൽ ഏറെ മാറ്റങ്ങളുണ്ടാക്കുന്നു. രാവുകളും പകലുകളും ചേർന്ന്‌ പക്കങ്ങളുണ്ടാകുന്നു. ചന്ദ്രന്റെ മേൽ രശ്മികൾ പതിക്കുമ്പോൾ ചന്ദ്രൻ കാണാവുന്ന പാകത്തിലാകുന്നു. പ്രതിപത മുതൽ പൗർണ്ണമി വരെ.

ഇങ്ങനെ ശുക്ലപക്ഷ പ്രതിപത, കൃഷ്ണപക്ഷ പ്രതിപത എന്നീ പ്രതിപതകളനുസരിച്ച്‌ പൗർണ്ണമിയും അമാവാസിയും വരെയുള്ള രണ്ട്‌ പക്കങ്ങൾ. എത്രയെത്ര തലങ്ങളിലാണ്‌ ചന്ദ്രന്റെ പ്രകാശത്തെ അവലംബിച്ചുള്ള ഒരു കാലം ഗണിച്ചുപോകുന്നത്‌?
ശുക്ലപക്ഷവും കൃഷ്ണപക്ഷവും ജീവജാലങ്ങളുടെ വികാരങ്ങളിൽ, കോശകോശാന്തരങ്ങളിലൊക്കെ എന്തെന്ത്‌ മാറ്റങ്ങൾ വരുത്തും?
ആ സമയത്തെ ഔഷധപ്രയോഗമെങ്ങനെ? ആ സമയത്തെ ആഹാരമെങ്ങനെ? പ്രാചീനർ പല രോഗങ്ങളും പ്രതിപത മുതൽ പൗർണ്ണമി വരെ ആഹാരം കൂട്ടിക്കൂട്ടി വന്ന്‌ മാറ്റിയിരുന്നു. ആഹാരത്തിന്റെ ഓരോ മാത്ര കൂട്ടിക്കൂട്ടി വന്ന്‌ പൗർണ്ണമിയിൽ പൂർണ്ണമാത്രയിലെത്തിച്ചും പിന്നെ കുറച്ചുകുറച്ചുകൊണ്ടുവന്നുമുള്ളൊരു ചികിത്സാരീതി. കുറച്ചുകൊണ്ടുവന്ന്‌, ആദ്യം കഴിച്ച അളവിൽ അവസാനിക്കുമ്പോഴേക്കും ചന്ദ്രായനത്തിന്റെ ദൃഷ്ടികോണിൽ ബുദ്ധിയിൽ, മനസ്സിൽ പരിണാമമുണ്ടാകും.

ആ പരിണാമം പൂർവജന്മകൃതങ്ങളായ പാപസഞ്ചയത്തിൽ സംഭവിച്ച രോഗങ്ങളത്രയും തൂത്തുവാരിക്കളയാൻ പറ്റുമെന്നു പറയുമ്പോൾ പ്രകൃതിയെ ചേർത്തുള്ള പ്രാചീനരുടെ പഠനം എത്ര വിപുലമാണെന്ന്‌ കാണാം. ചന്ദ്രവിദ്യയിൽ രതന്മാരായ ചക്രവിദ്യാധരന്മാരായ, ശ്രീവിദ്യാധരന്മാരായ അവർ, ചന്ദ്രമണ്ഡലാന്തർഗതമായ ആ വിദ്യയെ പഠിച്ച അവർ, അഗ്നിയെ ഉച്ചദ്ധ്വം ജ്വലിപ്പിച്ചാലും എന്നൊക്കെയുള്ള ഉന്നതങ്ങളായ ആശയങ്ങളുള്ളവരായിരുന്നു. പ്രാചീന മനീഷികൾ.

കടപ്പാട്‌ : നിര്‍മലാനന്ദം | സ്വാമി നിര്‍മലാനന്ദഗിരി മഹാരാജ്‌

Monday, March 27, 2017

ഉപവാസം



ന്നം ദഹിപ്പിക്കാനുള്ള സ്രവങ്ങള്‍ ശരീരത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുമ്പോള്‍ മര്യാദാമസൃണമായി മാത്രമേ ഉപവാസാദികള്‍ അനുഷ്ഠിക്കാവൂ.

പകയോടെ, ദേഷ്യത്തോടെ, ആരെയൊക്കെയോ അനുകരിച്ച്, ആരൊക്കെയോ പറഞ്ഞതിന്‍റെ പേരില്‍, ഒന്നും ഉപവസിക്കരുത്. കാര്യസാധ്യങ്ങള്‍ക്കു വേണ്ടി ഒരിക്കലും ഉപവസിക്കരുത്.

മഹാനായ രാഷ്ട്രപിതാവിനെപ്പോലെയുള്ളവരെ അനുകരിച്ച് അന്നം ഉപേക്ഷിച്ച് പട്ടിണിയിരിക്കുന്നത് അഹിംസയല്ല. ഒരു വീട്ടില്‍ ഭാര്യയോടും മക്കളോടും എതിര്‍ത്ത് ഒരുത്തന്‍ പട്ടിണിയിരുന്നാല്‍ അവരുടെ മനസ്സ് എത്ര വേദനിക്കും? അത് അഹിംസയാകുന്നതെങ്ങനെ? ഉപവാസം മര്യാദാമസൃണമായിരിക്കണം.

ദഹിപ്പിക്കാനായി ഉണ്ടാകുന്ന ഉമിനീര്‍ ഉള്ളിലേയ്ക്കു പോകുന്നുണ്ടെങ്കില്‍ ഉപവസിക്കരുത്. “ബൈല്‍” പുറപ്പെടുമെങ്കില്‍ ഉപവസിക്കരുത്. അതിനാദ്യം പര്യാപ്തങ്ങളായ അനുഷ്ഠാനങ്ങളും യോഗമാര്‍ഗ്ഗങ്ങളും ഉണ്ട്. അതു കഴിഞ്ഞാണ് ഉന്നതന്മാര്‍ ഉപവസിച്ചിട്ടുള്ളത്. അല്ലാതെ ഉപവസിക്കുന്നതു കൊണ്ടാണ് കേരളത്തിലെ മതനേതാക്കന്മാരുടെയും സ്വമിമാരുടെയുമൊക്കെ കുടല്‍ മുറിയ്ക്കേണ്ടി വന്നത്. മുറിയ്ക്കുന്നത് രഹസ്യമായിട്ടാണ്‌ എന്നു മാത്രം. ULCER, ULCERATIVE COLITIS എല്ലാം ഈ ഉപവാസത്തിന്‍റെ ഫലമാണ്.

ഉപവസിക്കേണ്ടത് പോലെ ഉപവസിക്കാന്‍ പഠിച്ചിട്ട് ഉപവസിക്കണം. ദൈവത്തിന്‍റെ അടുത്തിരിക്കാന്‍ കഴിവുണ്ടായിട്ടു മാത്രമേ ആഹാരത്തില്‍ നിന്ന് വലിയാവൂ. ഉപവാസം എന്ന ശബ്ദത്തിനര്‍ത്ഥം അടുത്തിരിക്കുക എന്നാണ്. ദൈവത്തിന്‍റെ അടുത്തിരിക്കാന്‍ കഴിവുണ്ടാകുമ്പോഴേ ഉപവസിക്കാവൂ. അതിനു കഴിവില്ലാത്തപ്പോള്‍ ഉപവസിക്കരുത്. ഉപവസിച്ചു രോഗികളായവര്‍ ധാരാളം. ഈശ്വരചിന്ത കൂടുകയും ഈശ്വരന്‍റെ അടുത്തിരിക്കാന്‍ കഴിവുണ്ടാകുകയും ചെയ്യുമ്പോള്‍ ആഹാരത്തിന്‍റെ രുചി കുറയും, ആരോഗ്യം കൂടും.

ഈശ്വരനെ അറിയുന്നവന് ആരോഗ്യം കൂടും. അവന്‍ പട്ടിണി കിടക്കുകയല്ല ചെയ്യുന്നത്. അവിടെ എത്തുംവരെ ഉപവസിക്കേണ്ട. എന്തിനു നിങ്ങള്‍ ഉപവസിക്കണം? നാട് നന്നാക്കാനാണോ? അതോ പ്രാകി നാടു മുടിക്കാനോ? രാവിലെ ഏകാദശി നോക്കുന്നു എന്നു വെയ്പ്പ് – പറഞ്ഞുകൊണ്ടിരിക്കുന്നതോ, ഒന്നും കഴിച്ചില്ല, ഒന്നും കഴിച്ചില്ല, രാവിലെ തൊട്ട് ഒന്നും കഴിച്ചില്ല എന്നും!! എന്തിനാ നിങ്ങളുടെ ഉപവാസം???

കടപ്പാട്‌ : നിര്‍മലാനന്ദം | സ്വാമി നിര്‍മലാനന്ദഗിരി മഹാരാജ്‌


Sunday, March 26, 2017

പഠനരീതിയിലെ യുക്തിഭദ്രത



പാരമ്പര്യമായ പഠനരീതികളില്‍ നിന്നും യുക്തിഭദ്രമാണെന്ന് കരുതപ്പെടുന്ന ആധുനികപഠനരീതികളില്‍ നിന്നും കുറച്ചു കുറച്ചെടുത്ത് കലര്‍ത്തിയുണ്ടാക്കിയ ഒരു രീതിയിലാണ് ഇന്ന് പലരും പാരമ്പര്യവിഷയങ്ങളെ പഠിക്കുന്നത്.

പാരമ്പര്യപഠനമാണ് ശരിയെന്നു തോന്നുന്നതെങ്കില്‍ അതിനെയും, ആധുനികപഠനമാണ് ശരിയെന്നു തോന്നുന്നതെങ്കില്‍ അതിനെയും ഉപജീവിക്കുകയാണ് ചെയ്യേണ്ടത്. പാരമ്പര്യപഠനവും ആധുനികപഠനവും കലര്‍ത്തുന്നത്തിന്‍റെ ഫലം സംഘര്‍ഷമാണ്. ജീവിതത്തിനും അറിവിനും അനുഭവങ്ങള്‍ക്കും ദൃഷ്ടനഷ്ടമായ ഈ പ്രപഞ്ചത്തിന്‍റെ യുക്തികളൊന്നും ബാധകമല്ലെന്നും യുക്തി യുക്തിക്കു തന്നെ അശാസ്ത്രീയമാണെന്നും പാരമ്പര്യവാദികള്‍ വിശ്വസിക്കുന്നു.

ഭൌതികനേട്ടങ്ങള്‍ക്കെല്ലാം പാരമ്പര്യം തടസ്സവുമാണ്. ജീവിതം ഏറിയകൂറും പാരമ്പര്യവാദികളുടെ കല്‍പ്പനയിലൂടെയാണ് പോകുന്നതും! മറുവശത്ത് ചൂഷണം, ഭൌതികനേട്ടങ്ങള്‍ ഇവയ്ക്കെല്ലാം അന്യര്‍ കേള്‍ക്കുമ്പോള്‍ “യുക്തിഭദ്രം” എന്നു തോന്നാവുന്ന ശുദ്ധമായ നുണകളാണ് അത്യന്താപേക്ഷിതം. ശാസ്ത്രം അതിന്‍റെ വഴിയില്‍ മാത്രമാണ് സഞ്ചരിക്കുന്നത്. ആ വഴികളില്‍ പരീക്ഷണങ്ങള്‍ ശാസ്ത്രവും, അനുഭവങ്ങള്‍ അന്ധവിശ്വാസങ്ങളും ആണ്.

EXPERIMENT IS TRUTH! EXPERIENCE IS SUPERSTITION! 

നാലു പേര്‍ വലിയ വിദ്യാഭ്യാസയോഗ്യതകള്‍ ഉള്ള ഒരുവന്‍റെ പേരെഴുതിയ ബോര്‍ഡു വെച്ച ഒരു കെട്ടിടത്തിനുള്ളില്‍ കുറെ ഉപകരണങ്ങള്‍ വെച്ച് പരീക്ഷിച്ചുറപ്പിച്ചതെന്ന് അവര്‍ പറയുന്ന കാര്യങ്ങളെല്ലാം ശാസ്ത്രീയമാണ്. പറമ്പില്‍ പണിയെടുത്തു നടക്കുന്നവര്‍ കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞ വസ്തുതകളൊക്കെ യുക്തിയ്ക്കു നിരക്കാത്തവയും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ആണ്. അതുകൊണ്ട് എന്തു തുടങ്ങുമ്പോഴും ലോകത്തെ കബളിപ്പിക്കാന്‍ ഒരു മുറിയും ഒരു മേശയും പിപ്പറ്റും ബ്യൂററ്റും അതുപോലെയുള്ള കുറെ ഉപകരണങ്ങളും ആര്‍ക്കും മനസ്സിലാകാത്ത കുറെ ഗ്രന്ഥങ്ങള്‍ ശേഖരിച്ചു വെച്ചിരിക്കുന്ന അലമാരയും ഉണ്ടായാല്‍ മാത്രമേ ആധുനികന് ജീവിക്കാനും പിടിച്ചുനില്‍ക്കാനും സാധിക്കുകയുള്ളൂ.

പഠിപ്പിക്കുന്ന അദ്ധ്യാപകന്‍ ക്ലാസ്സ് മുറിയില്‍ വെച്ച് ഒരു ചോക്ക് എടുത്തു കാണിച്ചുകൊണ്ട് “ഈ ടെസ്റ്റ്‌ ട്യൂബിനകത്ത് അല്‍പ്പം സള്‍ഫ്യൂരിക്ക് ആസിഡ് ഒഴിച്ച്, അതിലേക്ക് ഒരു കഷണം സിങ്ക് ഇട്ടാല്‍ സിങ്ക് സള്‍ഫേറ്റ്, ഹൈഡ്രജന്‍ ഇവ ഉണ്ടാകും” എന്നു പറഞ്ഞാല്‍, അങ്ങനെ ആ പരീക്ഷണത്തെപ്പറ്റി കേട്ടാല്‍ കേള്‍ക്കുന്നവര്‍ ശാസ്ത്രം പഠിച്ചവരായി! മറുവശത്ത് സ്വന്തം അച്ഛനായ ഒരു കൃഷിക്കാരന്‍ നേരിട്ടു കൊണ്ടുപോയി ഒരു വസ്തുത കാണിച്ചു തന്നു ബോധ്യപ്പെട്ടാലും “അങ്ങനെ എന്തോ ഒന്നു കണ്ടതു പോലെ തോന്നുന്നു, എനിക്കു വിശ്വാസമായിട്ടില്ല” എന്നല്ലേ ഇന്നുള്ള മക്കള്‍ പറയുക?

പാരമ്പര്യപഠനത്തിന്‍റെയും ആധുനികപഠനത്തിന്‍റെയും മാര്‍ഗ്ഗരേഖകള്‍ രണ്ടാണ്. അതുകൊണ്ടു തന്നെ അവ രണ്ടും കലര്‍ത്തരുത്.

കടപ്പാട്‌ : നിര്‍മലാനന്ദം | സ്വാമി നിര്‍മലാനന്ദഗിരി മഹാരാജ്‌


Saturday, March 25, 2017

ജീവമരം


ണ്ണുകൾ അടച്ച് നിങ്ങൾ ശ്രദ്ധിച്ചിരുന്നിട്ടുണ്ടോ? ഒരുപാട് ആധുനിക ധ്യാനരീതികൾ ശീലിക്കുന്നവരാണല്ലോ നിങ്ങളൊക്കെ….. കണ്ണുകൾ തുറന്നിരിക്കുമ്പോൾ കാണുന്ന ലോകം സ്ഥൂലമാണു. അതുണ്ട്. ആ ലോകം ഉണ്ടായി മറയുന്നതാണു. കാല-ദേശങ്ങൾക്കനുസരിച്ച് അതു മാറിക്കൊണ്ടിരിക്കും. നിങ്ങൾ പിടിച്ചാലൊന്നും അതു നിൽക്കില്ല. അതിനു അതിന്റേതായ നിയമങ്ങൾ ഉണ്ട്.

നിങ്ങളും അതിനു വിധേയമാണു. എന്നാൽ നിങ്ങൾ കണ്ണടച്ചാൽ കാണുന്ന ലോകം നിങ്ങളുടെ മാത്രമാണു. അതു നിങ്ങൾ ഒളിപ്പിച്ചു വച്ചിരിക്കുകയാണു. മറ്റാരേയും അതു കാണിക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല. കാരണം പുറത്തുള്ള ലോകവുമായി അതിനൊരു സാമ്യവുമില്ല. ആ ലോകം പുറത്തറിഞ്ഞാൽ നിങ്ങളുടെ മമതാ-ബന്ധങ്ങൾ തകരും. നിങ്ങൾ അതാഗ്രഹിക്കുന്നില്ല. അതിനു പകരം ഉള്ളിൽ ഒരു വൻ ജീവമരത്തെ വളർത്തി അതാസ്വദിക്കുന്നു.

ആ മരത്തിൽ ആയിരക്കണക്കിനുപൊത്തുകളുണ്ട്. അവയിലോരോന്നിലും സങ്കല്പങ്ങൾ, സ്വപ്നങ്ങൾ, ഓർമ്മകൾ, ആശയങ്ങൾ ഒക്കെയാണു പാർക്കുന്നതു. പുറത്തുള്ള മരങ്ങളിൽ പക്ഷികൾ, പാമ്പുകൾ, പ്രാ‍ണികളൊക്കെ കൂടുവച്ചു താമസിക്കുന്നപോലെ. ഈ പൊത്തുകൾ എങ്ങനെയാണുണ്ടാകുന്നതു? നമ്മുടെയൊന്നും മനസ് സ്വസ്ഥമല്ല. അതുകൊണ്ട് മുൻപിൽ വരുന്ന പ്രവർത്തികൾ മാത്രമെടുത്തു ജീവിക്കുവാൻ നമുക്കു കഴിയുന്നില്ല. നാം ചെയ്യുന്നതിലൊന്നും നമുക്ക് തൃപ്തിയില്ല. പ്രവർത്തിയെടുക്കുമ്പോഴും തൃപ്തിയില്ലാതെ സ്വപ്നാടകരായി നടക്കുന്നവരാണു ആധുനിക മനുഷ്യർ.

എന്നാൽ കണ്ണടയ്ക്കുമ്പോൾ ബാഹ്യവിഷയങ്ങൾ പോയി മറയും. ജീവമരം തെളിഞ്ഞുവരും. മുൻപ് കണ്ടതും, അറിഞ്ഞതും, ആസ്വദിച്ചതും, ആഗ്രഹിച്ചതുമൊക്കെ അവിടെ പൊത്തുകളിൽ ഇരിപ്പുണ്ട്. സൂക്ഷ്മരൂപത്തിൽ. അവ പുറത്തേക്ക് ഇറങ്ങി വരും. സ്ഥൂലത്തേക്കാൾ ശക്തമാണു സൂക്ഷ്മം. അതുകൊണ്ട് പെട്ടെന്നാണു മനോവൃക്ഷം വളർന്നു, തളിരിട്ട് വലുതാകുന്നതു. അതിനു സാക്ഷിയായി താനല്ലാതെ മറ്റാരുമില്ലാത്തതിനാൽ മനോവിചാരം പോലെ അതിനു എങ്ങനെയും വളരാം. അപൂർണ്ണമായതോ അപ്രാപ്യമായതോവായ ഒരാശ കൂർത്ത ചുണ്ടുകൾ കൊണ്ട് മനോവൃക്ഷത്തെ കൊത്തിക്കിഴിക്കുമ്പോൾ അതിലൊരു വടുവുണ്ടാകും. മരങ്കൊത്തിയേപ്പോലെ നാമതു ആവർത്തിച്ചാവർത്തിച്ച് തുരക്കും. അപ്പോഴതൊരു പോടാകും. ഓർമ്മകൾ അതിനുള്ളിൽ കടന്നു അടയിരിക്കും.

ഈ പോടുകൾ ഒരിക്കലും മായുകയില്ല. ഓർമ്മകൾ പുതുക്കപ്പെടുകയും കൂടുതൽ മൂർച്ചയുള്ള ചുണ്ടുകൾ പ്രയോഗിക്കാനും തുടങ്ങും. അപ്പോൾ അതിൽ നിന്നൂറുന്ന ചോരയും, നീരും ചലവും നമുക്ക് രുചികരാമാണു. അതുകൊണ്ട് പോടുതുരക്കൽ വീണ്ടുമാവർത്തിക്കും. ഓരോ കണ്ണടയ്ക്കലിലും നാം ഇതു ആവർത്തിച്ചുകൊണ്ടിരിക്കും. ഇഷ്ടപ്പെട്ട് ചെയ്യുന്ന പ്രവർത്തികൾ നാം അറിയാതിരിക്കുന്നപോലെ ഇതും നാം അറിയുന്നില്ല. പിന്നീട് കണ്ണുതുറന്നു കഴിഞ്ഞാലും ഈ പോടുകളും അവയിലൊളിച്ചിരിക്കുന്ന ഓർമ്മകളും സജീവമായിരിക്കും. അതോടെ സ്വന്തം പ്രവർത്തികളെ മറന്നു പുറംലോകത്ത് അവതേടുന്നതിലേക്ക് മനുഷ്യൻ തിരിയും. അതോടെ ചുറ്റുപാടുകളുടെ താളം തെറ്റുന്നു. പ്രകൃതിനിയമങ്ങൾ ലംഘിക്കപ്പെടുന്നു. അകത്തും പുറത്തുമല്ലാത്ത അവസ്ഥയിൽ മനുഷ്യർ എത്തിച്ചേരുന്നു. ഈ സംഘർഷമാണു മനുഷ്യനിൽ രോഗമായും, ദു:ഖമായും, യുദ്ധമായുമൊക്കെ പ്രകടമാകുന്നതു. ഇതിൽ നിന്നും രക്ഷപ്പെടാൻ എല്ലാവർക്കും ആഗ്രഹമുണ്ട്. അതുകൊണ്ടാണു നിങ്ങൾ മോഡേൺഗുരുക്കന്മാർക്കും ആൾദൈവങ്ങൾക്കുമൊക്കെ പിന്നാലെ പാഞ്ഞുചെല്ലുന്നതു. അതു നിങ്ങളുടെ അവസ്ഥയെ ഒന്നുകൂടി ഗുരുതരമാക്കുന്നു. അവരുമായുള്ള വേഴ്ചകളിൽ നിന്നുള്ള അനുഭവങ്ങളും ഓർമ്മകളായി രേഖപ്പെടുമ്പോൾ ആ തലത്തിലേക്കുയരാൻ സ്വപ്നം കാണും.

അതു പുതിയ പൊത്തുകൾ നിർമ്മിക്കും. ധ്യാനമാനേജുമെന്റുകളിൽ ഏർപ്പെട്ട് കണ്ണടക്കുമ്പോൾ മിക്കപ്പോഴും അതാണു സംഭവിക്കുന്നതു. ആളുകൾ വരുമ്പോൾ മരത്തിലെ പക്ഷികൾ പറന്നുപോകുന്നതു കണ്ടിട്ടില്ലെ? അതുപോലെ നിങ്ങൾ ശ്രദ്ധിക്കുന്നു എന്നറിഞ്ഞാൽ ജീവമരത്തിലെ പക്ഷികളും പറന്നുപൊയ്ക്കൊള്ളും.

അതിനു ചെയ്യേണ്ടതു വെറുതെ കണ്ണടച്ചിരുന്നു ഉള്ളിൽ തെളിയുന്ന ലോകത്തെ കാണുക. അതിനെ അംഗീകരിക്കുക. ഓ, ഞാൻ ഇതാണെന്നു സമ്മതിക്കുക. അതോടെ ജീവമരത്തിലെ പോടുകളിൽ ഓർമ്മകളും സങ്കല്പങ്ങളും ഇറങ്ങിപ്പോകാൻ തുടങ്ങും. മനസ്സ് ശാന്തമാകും. പിന്നെ നിങ്ങൾക്ക് സ്വസ്ഥമായിരുന്നു ധ്യാനിക്കാം.

പുറത്തുള്ള ലോകമാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ 
ദയവായി അകത്തേക്ക് നോക്കാതിരിക്കുക. 
പുറത്തുള്ള ലോകത്തിന്റെ നിയമങ്ങളിൽ മുഴുകി ജീവിക്കുക.

കടപ്പാട്‌ : നിര്‍മലാനന്ദം | സ്വാമി നിര്‍മലാനന്ദഗിരി മഹാരാജ്‌



Friday, March 24, 2017

മതം, സംഘടന, ജാതി, മാനസിക ആരോഗ്യം



രു മതം ഒരു തരത്തില്‍ ഈശ്വരനില്‍ വിശ്വസിക്കുന്നു, അതിന്‍റെ മഹത്വമൊക്കെ പറയുന്നു, എന്നുള്ളതുകൊണ്ട് മറ്റൊരു മതം ഇവന്‍റെ നന്മയ്ക്കു വേണ്ടി ഈശ്വരനാല്‍ നശിപ്പിക്കപ്പെടുന്നില്ല – ലോകത്തൊരിടത്തും. അതുകൊണ്ടു തന്നെ മതങ്ങള്‍ തട്ടിപ്പാണ്. ഒരു മതത്തില്‍ പെട്ടു എന്നുള്ളതുകൊണ്ട് ആ മതത്തിലുള്ള എല്ലാവര്‍ക്കും ആയുര്‍ദൈര്‍ഘ്യം കിട്ടുന്നില്ല. അതുകൊണ്ടു മതം തട്ടിപ്പാണ്.

ഒരു മതത്തില്‍പ്പെട്ടു എന്നുള്ളതുകൊണ്ട് ആ മതത്തില്‍പ്പെട്ടവരെല്ലാം ആരോഗ്യത്തോടെയിരിക്കുന്നില്ല. ലോകത്തിലുള്ള എല്ലാ രോഗങ്ങളും എല്ലാ മതത്തില്‍പ്പെടുമ്പോഴും മനുഷ്യന് ഉണ്ടാകുന്നുണ്ട്. മതത്തില്‍പ്പെട്ടതുകൊണ്ട് കുറെ പിരിവു കൊടുക്കാമെന്നും അതില്‍പ്പെട്ട് ഉന്നതനായാല്‍ കുറെ പിരിവു വാങ്ങിക്കാം എന്നുമല്ലാതെ ആരോഗ്യരംഗത്തു പ്രയോജനമില്ലാത്തിടത്തോളം മതങ്ങള്‍ അസംബന്ധങ്ങള്‍ ആണ്. മതങ്ങള്‍ അസംബന്ധങ്ങളാണെങ്കില്‍ ഈ വാദങ്ങളെല്ലാം നിങ്ങളുടെ രാഷ്ട്രീയത്തിനും നിങ്ങളുടെ ജാതികള്‍ക്കും ചേരും. അവയുടെ കാര്യം, “അപ്പം കോലില്‍ക്കുത്തി വെച്ച് കോലലുകുന്നു എന്നു പറഞ്ഞാല്‍ അപ്പത്തിന്‍റെ കഥ പറയേണ്ട” എന്ന പ്രമാണത്തില്‍ മനസ്സിലാക്കുക. അല്ലാതെ അതിനകത്തു നിന്നുകൊണ്ട് “പറഞ്ഞതു സത്യമാണല്ലോ” എന്ന് ഓര്‍ക്കേണ്ട!!! ഒരു മതത്തിനകത്തു നിങ്ങള്‍ പെട്ടാല്‍ നിങ്ങളുടെ മാനസിക ആരോഗ്യം പോയി!!!! നിങ്ങള്‍ ഒരു മതത്തിലോ, കക്ഷിയിലോ, പ്രസ്ഥാനത്തിലോ പെട്ടാല്‍ നിങ്ങളുടെ വൈയക്തികമായ മാനസിക ആരോഗ്യം അതോടെ തകര്‍ന്നു.

ഞാന്‍ ഹിന്ദുമതത്തിന്‍റെ ഒരു വക്താവാണ്‌. എവിടെയോ കിടക്കുന്ന ഒരു സന്തോഷ്‌ മാധവനെ ജയിലിലേക്കു കൊണ്ടുപോയിരിക്കുന്നു! എന്‍റെ മതത്തോടു ഭരണാധികാരികള്‍ എതിരായി പെരുമാറിയിരിക്കുന്നു എന്ന ചിന്ത എന്നില്‍ വരുന്ന നിമിഷം മുതല്‍ ഞാന്‍ മാനസികരോഗിയാണ്. അതില്‍ ഞാന്‍ പെട്ടതുകൊണ്ടാണ് ഞാന്‍ മാനസിക രോഗി ആകുന്നത്. ഒരു പള്ളീലച്ചന്‍ തെമ്മാടിത്തരം കാണിച്ചിരിക്കുന്നു. അയ്യാളെ അറസ്റ്റ് ചെയ്യാന്‍ പോകുന്നു. എന്‍റെ ഉറക്കം കെടുന്നു. അയ്യാള്‍ ഇതു കാണിച്ചിട്ടും അയ്യാളുടെ ഉറക്കം കെടാത്തപ്പോള്‍ എന്‍റെ ഉറക്കം കെടുന്നു. ഞാന്‍ അയാളുടെ കൂട്ടത്തില്‍ പെട്ടതു കൊണ്ടാണ് എനിക്ക് മാനസിക ആരോഗ്യം പോകുന്നത്.

പത്രമെടുത്തു വായിച്ചപ്പോള്‍ എന്‍റെ ജാതിയില്‍പ്പെട്ട ഒരു കുട്ടിയെ തോല്‍പ്പിച്ചുകൊണ്ട് റിയാലിറ്റി ഷോയില്‍ വേറൊരു ജാതിയില്‍പ്പെട്ട ഒരു പെണ്‍കുട്ടി സമ്മാനമായി രണ്ടു കോടി രൂപയുമായി പോയിരിക്കുന്നു. അത് എന്‍റെ ഉറക്കം കെടുത്തുന്നു. ഞാന്‍ ആ ജാതിക്കാരന്‍ ആയതുകൊണ്ടാണ്. ഇങ്ങനെ പെട്ടുപോയവരൊക്കെ രോഗികളാണ്. അവരുടെ കാര്യം പോക്കാണ്!

“അറിവ് എന്ന നിലയിലാണെങ്കില്‍ ഏതു മതത്തില്‍ നിങ്ങള്‍ പെട്ടാലും അത് ഉത്തമമാണ്” സനാതനമായ ഒരു ധര്‍മ്മമുണ്ട്. അതറിയാതെ ഞാനും അതില്‍പ്പെട്ടതാണ് എന്നു പറഞ്ഞാരെങ്കിലും നടന്നെങ്കില്‍ അവന്‍ മറ്റവനെക്കാള്‍ ഒട്ടും മെച്ചമല്ല! അവന്‍റെ സംഘടന മോശമാണെന്നും, ഇതൊന്നും അറിയാതെ ഞാന്‍ ഇതില്‍ പെട്ടവനാണ് എന്നും പറയുന്ന ഇവന്‍റെ സംഘടന മെച്ചമാണെന്നും പറയുന്നത് രണ്ടുകാലില്‍ മന്തുള്ളവന്‍ കാലുകള്‍ മണ്ണില്‍ പൂഴ്ത്തിവെച്ച് ഒരു കാലില്‍ മന്തുള്ളവനെ “മന്താ” എന്ന് വിളിക്കുന്നതു പോലെയാണ്. വളരെ അപകടകരമായ കൂട്ടായ്മയാണ് – മറ്റെതിനെക്കാളും. മറ്റെതിനെക്കളും ഒട്ടും മെച്ചമല്ല.

കടപ്പാട്‌ : നിര്‍മലാനന്ദം | സ്വാമി നിര്‍മലാനന്ദഗിരി മഹാരാജ്‌


Thursday, March 23, 2017

സൂര്യ നമസ്കാരം

ധ്യേയഃ സദാ സവിതൃ മണ്ഡല മദ്ധ്യവര്‍ത്തിനാരായണഃ
സരസിജാസന സന്നിവിഷ്ടഃകേയൂരവാന്‍ മകരകുണ്ഡലവാന്‍ 
കിരീടിഹാരീഹിരണ്മയവപുര്‍ധൃതശംഖചക്രഃ

  
അര്‍ത്ഥം  

കിരണങ്ങളുതിരുന്ന ഹിരണ്മയശരീരത്തില്‍ മകരകുണ്ഡലങ്ങളും കിരീടവും മാലകളും അണിഞ്ഞ് ശംഖചക്രങ്ങള്‍ ധരിച്ച് സവിതൃമണ്ഡലത്തിന്‍ടെ മദ്ധ്യത്തില്‍ എപ്പോഴും പത്മാസനസ്ഥനായിരിക്കുന്ന നാരായണന്‍ സദാ ആരാധ്യനാകുന്നു.
  

ശ്വാസക്രമം

  സൂര്യനമസ്ക്കാരസമയത്ത് ശ്വാസോച്ഛ്വാസം മൂക്കില്‍ കൂടി മാത്രമേ പാടുള്ളു. ശ്വാസം എടുക്കുന്നതിനെ പൂരകം ,വിടുന്നതിനെ രേചകം,അകത്തോ പുറത്തോ നിലനിര്‍ത്തുന്നതിനെ കുംഭകം എന്നിങ്ങനെ പറയുന്നു.സ്ഥിതി 1-ല്‍ പൂരകം,2-ല്‍ രേചകം,3-ല്‍ പൂരകം,4-ല്‍ രേചകം,5-ല്‍ കുംഭകം,6-ല്‍ പൂരകം,7-ല്‍ രേചകം,8-ല്‍ പൂരകം,9-ല്‍ രേചകം,10-ല്‍ കുംഭകം. കുംഭകം രണ്ടു വിധം :-ശ്വാസം പുറത്തുവിടാതെ ഉള്ളില്‍ നിര്‍ത്തുന്നതിനെ അന്തര്‍കുംഭകമെന്നും ശ്വാസം ഉള്ളില്‍ കയറ്റാതെ പുറത്തു നിര്‍ത്തുന്നതിനെ ബഹിര്‍കുംഭകം എന്നും പറയുന്നു.5,10 സ്ഥിതികളില്‍ ശ്വാസം ബഹിര്‍കുംഭകങ്ങളാണ്.


സൂര്യന്‍റെ നമസ്കരിക്കുന്ന രീതിയില്ലുള്ള ശാരീരിക വ്യായാമമാണ് സൂര്യനമസ്കാരം ശാരീരികവും മാനസികവുമായ വികാസം ഉണ്ടാക്കുന്നൊരു വ്യായാമമുറയാണിത്. ശരിയായ രീതിയില്‍ അനുഷ്ടിക്കുന്നതിലൂടെ അവയവങ്ങള്‍ക്ക് ബലിഷ്ഠതയും ശക്തിയും കൈവരുന്നു. പാശ്ചാത്യനാടുകളിലും ഇന്ന് ഈ ആചാരരീതിക്ക് പ്രശസ്തി വര്‍ദ്ധിച്ചുവരികയാണ്. വേദകാലം മുതല്‍ ഭാരതീയര്‍ തുടര്‍ന്നുവരുന്ന ഒരു ആചാരരീതിയാണ് സൂര്യനമസ്ക്കാരം.


ഐതിഹ്യം

 ചൂടും വെളിച്ചവും പ്രദാനം ചെയ്യുന്ന സൂര്യന്‍ എല്ലാ ജീവജാലങ്ങള്‍ക്കും ഉണര്‍വ്വും ഉന്മേഷവും നല്‍കുന്നു. പ്രപഞ്ചം ഉണ്ടായ നാള്‍ മുതല്‍ ദേവന്മാര്‍ തുടങ്ങിയെല്ലാവരും തന്നെ സൂര്യനെ വന്ദിച്ചിരുന്നു എന്നാണ്‍ ഹിന്ദുമതവിശ്വാസം[അവലംബം ആവശ്യമാണ്]. ഹിന്ദുമതത്തിലെ ആദ്ധ്യാത്മിക ഗ്രന്ഥങ്ങളില്‍ അതിനു തെളിവുകളുമുണ്ട്. ശ്രീരാമന്‍, ശ്രീകൃഷ്ണന്‍ തുടങ്ങിയ ദേവന്മാരും അസുരന്മാരും സൂര്യനമസ്ക്കാരം ചെയ്തിരുന്നതായി പറയുന്നുണ്ട്. ആദിമനു തുടങ്ങി പരമ്പരാഗതമായി മനുഷ്യരും സൂര്യനെ നമസ്ക്കരിക്കുന്നു. മനുവിന്റെ കാലത്താണ് മനുഷ്യരാചരിക്കേണ്ട ആചാരങ്ങള്‍ക്ക് വിധിയും നിയമവും ഉണ്ടായത്. ഹിന്ദുമതവിശ്വാസികള്‍ അതു അന്ന് തുടങ്ങി ഇന്നുവരെയും അനുഷ്ഠിക്കുന്നുണ്ട്. കാലോചിതമായി ചില മാറ്റങ്ങള്‍ ഉണ്ടായെങ്കിലും നിത്യാചാരങ്ങള്‍ക്ക് വലിയ ലോപമൊന്നും ഉണ്ടായിട്ടില്ല.


ശാസ്ത്രീയം

 സൂര്യനമസ്ക്കരത്തിലൂടെ നമ്മുടെ ശരീരത്തിലെ എല്ലാ സന്ധികള്‍ക്കും ചലനം സാദ്ധ്യമാകുന്നു.. പ്രഭാതസൂര്യരശ്മിക്ക് ത്വക്കില്‍ വിറ്റാമിന്‍-ഡി ഉല്പാദിപ്പിക്കുവാനുള്ള കഴിവ് ഉണ്ടെന്ന് ശാസ്ത്രം വിലയിരുത്തുന്നു. ഈ രശ്മികള്‍ക്ക് കാത്സ്യം ഉല്പാദനം നിയന്ത്രിക്കാനുള്ള പ്രത്യേക കഴിവുമുണ്ട്. സൂര്യനമസ്ക്കാരം വഴി ഉദരങ്ങള്‍ക്കും ഉദരസംബന്ധമായ മറ്റ് അവയവങ്ങള്‍ക്കും വ്യായാമം ലഭിക്കുന്നു. അതുപോലെ തന്നെ അവയവങ്ങള്‍ക്ക് ദൃഢത ലഭിക്കുന്നതിനാല്‍ ശരീരഭാഗത്ത് ക്ഷയരോഗാണുക്കളുടെ ആക്രമണവും ഉണ്ടാകുന്നില്ല.


തുടര്‍ച്ചയായി സൂര്യനമസ്ക്കാരം ചെയ്യുന്നതുവഴി അകാലവാര്‍ദ്ധക്യം ഒരു പരിധിവരെ തടയാനാകും. സന്ധികള്‍ക്ക് അയവ് വരുത്തുവാനും കുടവയര്‍ ഇല്ലാതാക്കുവാനും മനസ്സിനും ശരീരത്തിനും ഉന്മേഷം നിലനിര്‍ത്താനും സൂര്യനമസ്ക്കാരം എന്ന ആചാരവിധിയിലൂടെ സദ്ധ്യമാകുന്നുണ്ട്.


ബ്രാഹ്മണന് സൂര്യനമസ്ക്കാരത്തിനു പ്രത്യേക വിധിയുണ്ട്. അവര്‍ സൂര്യനെ ബ്രഹ്മമായി സങ്കല്പിച്ച് സേവിക്കുന്നു. ഋഷിമുനിമാരും യോഗികളും ഒക്കെ സൂര്യനെ ബ്രഹ്മമായി കരുതി പൂജിക്കുന്നു. അപ്പോള്‍ സൂര്യോപാസന എന്നത് ബ്രഹ്മോപാസനയാണ്. അവര്‍ യാഗം,ഹോമം തുടങ്ങിയവ കൊണ്ടും സൂര്യനെ വന്ദിക്കുന്നു.
  

രീതി

 നിന്നുകൊണ്ടും, ഇരുന്നുകൊണ്ടും, ഒറ്റകാലില്‍ നിന്നുകൊണ്ടും, സാഷ്ടാംഗം വീണും സൂര്യനെ നമസ്ക്കരിക്കുന്നുണ്ട്. പുരുഷന്മാര്‍ക്കാണ് ഈ വിധി. സ്ത്രീകള്‍ നിന്നുകൊണ്ട് സൂര്യനെ നോക്കി തല കുനിച്ച് നമിക്കുന്നു. ഇപ്രകാരമുള്ള നമസ്ക്കാരമുറകൊണ്ട് വ്യായാമം ചെയ്യുന്ന ഫലവുമുണ്ടാകുന്നു. ആദിത്യസേവകൊണ്ട് ക്രമേണ ജ്ഞാനമുണ്ടാകുന്നു.


നിരുക്തം

 നമസ്കാരം എന്ന മലയാള പദം സംസ്കൃതത്തില്‍ ഇന്ന് ഉരുത്തിരിഞ്ഞതാണ്. നമസ്+കൃ എന്ന രണ്ട് പദങ്ങള്‍ ചേര്‍ന്നാണ് നമസ്കാരം ആയത് അര്‍ത്ഥം തലകുനിക്കല്‍, ആദരവ് പ്രകടിപ്പിക്കല്‍ എന്നൊക്കയാണ്. ഇത് മാപ്പിള മലയാളത്തില്‍ നിസ്കാരം മായിത്തീര്‍ന്നിട്ടുണ്ട്ട്.



നാല് വിധ നമസ്കാരങ്ങള്‍

 നമസ്കാരങ്ങള്‍ നാല് വിധമുണ്ട്.സൂര്യനമസ്കാരം,സാഷ്ടാംഗ നമസ്കാരം,ദണ്ഡ നമസ്കാരം,പാദ നമസ്കാരം എന്നിങ്ങനെ.


സൂര്യ നമസ്കാരം

 സൂര്യനമസ്കാരം ഒരു പൂജാംഗമെന്ന നിലയിലും കര്‍മ്മകാണ്ഡമെന്ന നിലയിലും, യോഗാഭ്യാസത്തിലെ ഒരു ഭാഗമെന്ന നിലയിലും അനുഷ്ഠിക്കാറുണ്ട്.


സാഷ്ടാംഗ നമസ്കാരം

 സാഷ്ടാംഗ നമസ്കാരം എന്നത് നമ്മുടെ ശരീരത്തിന്റെ എട്ടംഗങ്ങള്‍ നിലത്ത് സ്പര്‍ശിച്ചുകൊണ്ട് (നെറ്റി,മൂക്ക്,നെഞ്ച്,വയറ്,ലിംഗം, കാല്‍മുട്ട്, കൈപ്പത്തി,കാല്‍വിരല്‍) ചെയ്യുന്ന നമസ്കാരമാകുന്നു. 


ദണ്ഡ നമസ്കാരം

 ദണ്ഡ നമസ്കാരം കൈ ശിരസിനുമുകളില്‍ കൂപ്പിക്കൊണ്ട് ദണ്ഡകൃതിയില്‍(വടി പോലെ) കിടക്കുന്നതാകുന്നു.


പാദ നമസ്കാരം

 ക്ഷേത്രദര്‍ശന സമയത്തോ പൂജാവേളകളിലോ മുട്ടുകുത്തി(വജ്രാസനം)ഇരുന്നുകൊണ്ട് നെറ്റി തറയില്‍ മുട്ടിച്ച് തൊഴുന്നതാണ് പാദ നമസ്കാരം.


ആശ്രയം,ശരണം,രക്ഷ,അഭയം,ത്രാഹി എന്നീ പദങ്ങളാണ് നമസ്കാരത്തിനൊപ്പം ഉപയോഗിക്കുക. പൂര്‍ണ്ണ സമര്‍പ്പണമാണ് നമസ്കാരമെന്നു ഇതില്‍നിന്നെല്ലാം തെളിയുന്നു. സ്ത്രീകള്‍ക്ക് സാഷ്ഠാംഗമോ,ദണ്ഡമോ,സൂര്യമോ ചെയ്യാന്‍ പാടുള്ളതല്ല. ഇതിനുള്ള കാരണം സ്ത്രീയുടെ ശരീരഘടന സാഷ്ഠാംഗ നമസ്കാരത്തെ അനുവദിക്കുന്നില്ല.(ലിംഗഭാഗം ഇല്ലാത്തതിനാല്‍ ഏഴു അംഗങ്ങളേ തരയില്‍ സ്പര്‍ശിക്കൂ. മാത്രമല്ല,സ്തനങ്ങള്‍ ഭൂമിയില്‍ അമരാനും പാടുള്ളതല്ല.) സാഷ്ഠാംഗം പാടില്ലെങ്കില്‍ ദണ്ഡവും അനുവദനീയമല്ല. വൈദീകാചാരമാകയാല്‍ സൂര്യ നമസ്കാവും പാടില്ല. പാദ നമസ്കാരം മാത്രമേ സ്ത്രീകള്‍ ആചരിക്കാവു


ശാസ്ത്രീയ തത്വം

 കുനിഞ്ഞ് നമസ്കരിക്കുമ്പോള്‍ വാസ്തവത്തില്‍ നമ്മുടെ പിന്നാമ്പുറമാണ് പുറമേ കാട്ടുന്നത്. മുമ്പോട്ട്കുനിയുന്നത് ഭാരം വര്‍ദ്ധിക്കുമ്പോഴാകുന്നു. അഹന്തയുടെ ഭാരം വര്‍ദ്ധിച്ച നാം ആ ഭാരത്താല്‍ തല ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത്കൊണ്ട് ഒരിക്കല്‍ ഒടിഞ്ഞുവീഴാനിടയാകും. എന്നാല്‍ കുനിഞ്ഞുനില്‍ക്കുന്ന ഒന്ന് ഭാരത്തെ അതിജീവിക്കുന്നു. അഹങ്കാരത്താല്‍ നേടുന്ന ഉയര്‍ച്ചയും ഇതുതന്നെ. താഴ്മ ഉണ്ടാകുന്നത് നാം എന്തെങ്കിലും സമര്‍പ്പിക്കുമ്പോഴാണ്. സമര്‍പ്പണത്താല്‍ നാം ഭാരത്തില്‍ നിന്നും മുക്തമാകും.


ഗുണഫലങ്ങള്‍

 ഇന്ദ്രിയങ്ങള്‍ നിറഞ്ഞ മുന് വശം അഹന്തതയുടെ സ്ഥാനമാണ്. ഇതിനെ താഴേക്ക് കൊണ്ടുവരുമ്പോള്‍,അതായത് മുന്നോട്ട് കുനിയുമ്പോള്‍ നാം അസത്യത്തില്‍ നിന്നും പിന്‍ വാങ്ങുകയാണ്‍ എന്നതിനെ സൂചിപ്പിക്കുന്നു. കൂടാതെ, ശിരസ്സ് ആകാശതത്വത്തിലും പാദം ഭൂമിയിലും ആകയാല്‍ ശിരസ്സ് ഭൂമിയെ സ്പര്‍ശിക്കവെ ആകാശവും ഭൂമിയും തമ്മിലുള്ള അകലം ശൂന്യമായി ഭവിക്കയാല്‍ ശിരസ്സിനുള്ളിലെ മനോബുദ്ധികളില്‍ രജോഗുണ തമോഗുണ വൃത്തികളും ശൂന്യമാകുന്നു. അതായത് ഭൂമിയുടെ ആകര്‍ഷണബലത്താല്‍ ദുഷ്ടഗുണങ്ങള്‍ താഴെക്ക് ഒഴുകിപ്പോയി സാത്വികഗുണങ്ങള്‍ ലഭിക്കും എന്നാണ് സങ്കല്പം

Wednesday, March 22, 2017

കര്‍മ്മയോഗവും സന്ന്യാസവും ഭഗവദ് ഗീതയില്‍ [3] – സന്ന്യാസി എങ്ങനെ ആവണം?



സര്‍വ്വാതിശായിയായ ആത്മബോധവും സമാധിയുടെ അനുഭവവും ലഭിച്ചു കഴിഞ്ഞിട്ടും ഏഷണാത്രയങ്ങളെ എന്തിനു കൊണ്ടുപോകണം? വിഷയലോകങ്ങളെല്ലാം വിഷമാണെന്ന് ബോധ്യപ്പെടുകയും വിഷവത് ത്യജിക്കുകയും ചെയ്തുവെന്ന് സങ്കല്‍പ്പിക്കുകയും ചെയ്തുകഴിഞ്ഞ് വിഷയത്തില്‍ എന്തിന് ഭ്രമമുണ്ടാകണം? എല്ലാ സങ്കല്‍പ്പവും ത്യജിച്ച് കഴിഞ്ഞാല്‍ പിന്നെ പന്നിയെപ്പോലെ പെരുമാറുമോ എന്ന പഞ്ചദശീകാരന്‍റെ ചോദ്യം പ്രസക്തമാകുന്നത് ഇവിടെയാണ്. പഞ്ചദശീകാരന്‍ അതിനെ ‘വിട്ട് വരാഹതുല്യത്തം‘ എന്നാണ് പറയുന്നത്. ‘വിട്ട്’ എന്നു പറഞ്ഞാല്‍ മലം. പന്നിയ്ക്ക് മലം ഇഷ്ടമാകുന്നതുപോലെ ജ്ഞാനിയ്ക്ക് ഈ വിഷയം ഇഷ്ടമാകുമോ? ശാസ്ത്രങ്ങള്‍ ഉദ്ധരിച്ച് എങ്ങനെ ഇതിനെ വ്യാഖ്യാനിക്കാന്‍ കഴിയും?

ഞാന്‍ സന്ന്യസിച്ചു കഴിഞ്ഞില്ല. അതിന്‍റെ പാതയിലാണ്. ഇപ്പോള്‍ ഒരു പതനത്തിലാണ്. ക്ഷമിക്കണം എന്നു പറയുന്നതല്ലേ മര്യാദ. അടുത്ത ജന്മം ‘ശ്രീമതാം ഗേഹേ’ ഒക്കെയുണ്ടാകും. ഭഗവാന്‍ തന്നെ ഇതു പറഞ്ഞിട്ടുണ്ട്. 


ശ്രീമതാം ഗേഹേ യോഗഭ്രഷ്ടോഭി ജായതേ 

അപ്പോള്‍ തന്‍റേടത്തോടെ പറയുക. ഞാന്‍ യോഗഭ്രഷ്ടനാണ്. യോഗം പൂര്‍ണ്ണമായില്ല. ഭ്രഷ്ടനായതുകൊണ്ട് ഇനി അടുത്ത ജന്മത്തിലേ രക്ഷയുള്ളു. അടുത്ത ജന്മത്തില്‍ ശ്രീമതാം ഗേഹത്തില്‍ ജനിക്കും. അവിടെ വച്ച് ഒന്നുകൂടി പുനരാവര്‍ത്തി വന്നാല്‍ ചിലപ്പോള്‍ വീണ്ടും പതിക്കാം. ഇങ്ങനെ സമരസപ്പെട്ട് പോകുകയല്ലേ നല്ലത്? എന്തിനാ ഇല്ലാത്തതില്‍ അഭിമാനിക്കുന്നത്? ഇങ്ങനെയൊരു ഋജുത്വവും ആര്‍ജ്ജവവും ജീവിതത്തില്‍ ഉണ്ടാക്കിയാല്‍ സുഖമാണ്.

അയല്‍പക്കക്കാരന്‍ വളര്‍ത്തിക്കൊണ്ടുവന്ന് കരം കെട്ടുന്ന വാഴയും നെല്ലും വലിയ കെട്ടിടവുമൊക്കെ കാണിച്ച് പണ്ട് എന്‍റെ അപ്പൂപ്പന്‍റെയായിരുന്നു എന്നു പറയുന്നതുപോലെ, എന്‍റെ ഒരു പഴയ അപ്പൂപ്പന്‍ വലിയ സന്ന്യാസിയായിരുന്നു, അദ്ദേഹം സമാധിയൊക്കെ അനുഭവിച്ചിട്ടുണ്ട്, അതുകൊണ്ട് ദക്ഷിണതന്നേക്കാന്‍ പറയുന്നതിനേക്കാള്‍ നല്ലത് എന്നെങ്കിലും ഞാനും ആ വഴിക്ക് പോയേക്കാം, ഇപ്പോ വിശക്കുന്നതുകൊണ്ട് കുറച്ച് കഞ്ഞി തന്നേര്, ദക്ഷിണ തരേണ്ട എന്നു പറയുന്നതല്ലേ ആര്‍ജ്ജവം? ലളിതമല്ലേ ഈ പരിപാടി? അതല്ലാതെ ശാസ്ത്രത്തെ കൊണ്ടുവന്ന് വളച്ച് തിരിച്ച് ഇതൊക്കെ ചെയ്താലും ചെയ്തില്ല എന്ന് എന്തിനാണ് സമാധാനിക്കുന്നത്?

സങ്കല്‍പ്പം ആണ് സന്ന്യസിക്കേണ്ടത്. അക്രിയനായതുകൊണ്ടോ നിരഗ്നിയായതുകൊണ്ടോ യോഗി ആവാതിരിക്കുന്നില്ല, ആവുന്നുമില്ല എന്ന് ആറാം അധ്യായം ഒന്നാം ശ്ലോകത്തില്‍ പറഞ്ഞിട്ടുമുണ്ട്. “അനഗ്നിഃ അനികേതഃ സ്യാത്” അതാണ് സന്ന്യാസം. സന്ന്യാസിക്കുവേണ്ടി ഇപ്രകാരം പറയുന്നത് അത് പ്രാപ്തത്തിന്‍റെ നിഷേധമാണ്. പ്രാപിച്ചതിനെ നിഷേധിക്കുകയാണ്. ഏതൊക്കെ പ്രാപ്തമാണോ അതൊക്കെ ബന്ധമാണ്. കാരണം തനിക്കുള്ള ആഹാരം പൂര്‍വ്വജന്മാര്‍ജ്ജിതമായി ഉണ്ടെങ്കില്‍ ( ഈ ജന്മത്തില്‍ പുതിയ വാസനകളൊന്നും ഉണ്ടാക്കാതെ) അവയെ ആരു വിളിച്ചു തരുന്നോ അവിടെ നിന്നു കഴിക്കും. ആരും തന്നില്ലെങ്കില്‍ കഴിക്കാതിരിക്കം. അനഗ്നിഃ അനികേതഃ എന്നു പറഞ്ഞാല്‍ അതാണ് നിയമം.

ഭഗവാന്‍ എനിക്കുള്ളത് എവിടെയെങ്കിലും വച്ചിട്ടുണ്ടോ? ഞാന്‍ അതിനുള്ള പുണ്യം മുമ്പ് ചെയ്തിട്ടുണ്ടോ? ആരോ ഭിക്ഷ തന്നതില്‍ കല്ലുകടിച്ചു, പല്ലുപോയി. പണ്ട് ആരുടേയോ പല്ല് അടിച്ചു കളഞ്ഞിട്ടുണ്ട്. ഭഗവാന്‍ അത് അവിടെ സ്വീകരിച്ച്, കല്ലുതീറ്റി  എന്‍റെ പല്ല് കളഞ്ഞിരിക്കുകയാണ്. ആ സമയത്ത് ശാസ്ത്രം തോന്നുമോ. അതോ അവളുകൊണ്ടുവന്ന് ഒരു ഭിക്ഷതന്നു, അതങ്ങ് കഴിച്ചു. എന്‍റെ പല്ലാണ് പോയത്. ഒന്നുകാണണം. കണ്ടിട്ടുവേണം അവിടൊരു പല്ലു ഫിറ്റു ചെയ്യാനുള്ള കാശും കൂടെ വാങ്ങിക്കാന്‍ എന്നു തോന്നുമോ? സന്ന്യാസമെന്നു പറഞ്ഞാല്‍ അതല്ല പണി.

അഗ്നി ജ്വലിപ്പിക്കാതിരിക്കുക എന്നു പറഞ്ഞാല്‍ തനിക്കുവേണ്ടി പാകപ്പെടുത്താതെപോലുമിരിക്കുക എന്നൊരു അര്‍ത്ഥമുണ്ട്. എന്നാല്‍ ഇന്ന് ആരുമായി പൊരുത്തപ്പെടുകയില്ലാത്തതുകൊണ്ട് രാവിലെ എഴുന്നേറ്റ് കുളിച്ച് സാമ്പാറും മൂന്ന് കൂട്ടം കൂട്ടാനും തന്നത്താനുണ്ടാക്കി വേറൊരുത്തന്‍  വന്നാല്‍പ്പോലും കൊടുക്കാതെ തന്നെത്താന്‍ തിന്നുകയാണ്. ഒരു ദിവസം ഭക്ഷണമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കുറച്ചു നൂഡില്‍സ് വാങ്ങിച്ചുവച്ച് ഉപ്പുമാവുണ്ടാക്കുക. അതിനും നേരം കിട്ടിയില്ലെങ്കില്‍  തിന്നാനായി കശുവണ്ടിപ്പരിപ്പും ബദാമുമൊക്കെ വാങ്ങി സ്റ്റോക്ക് ചെയ്യുക. അതൊക്കെ തന്‍റെ സ്വന്തം പ്രത്യേക മുറിയില്‍ വെച്ച് ആവിശ്യത്തിന് കഴിക്കുക. ആളുകളെ കാണാനുള്ള മുറി വേറെ ആയിരിക്കും. ആളുകള്‍ വന്നു കണ്ടാല്‍ സ്വാമിയുടെ മുറി ലുലുവിന്‍റെ ഷോപ്പിങ്ങ് കോംപ്ലക്സ് ആണ് എന്ന് പറഞ്ഞു നടക്കും. അതിനകത്ത് ഒരൊറ്റ വേദപുസ്തകം പോലുമില്ലെങ്കിലും Hoteliering, Catering പുസ്തകങ്ങള്‍ മുഴുവനും അവിടെയുണ്ട്. ഒരാളേയും ആശ്രയിക്കേണ്ട. ഇതിനെയാണ് അഭിമാനത്തോടുകൂടി സന്ന്യാസം എന്ന് ഇന്ന് പലപ്പോഴും വിചാരിക്കുന്നത്.

എന്‍റെ കാര്യം ഞാന്‍ നോക്കുന്നു. ആരെങ്കിലും വന്നാല്‍ കൊടുക്കാന്‍ കഴിയാത്തതുകൊണ്ട് ഭക്ഷണസമയമാകുമ്പോള്‍ വാതിലൊക്കെ അടയ്ക്കുന്നു. മൂന്നുനേരം കൃത്യമായി കഴിക്കുന്നു. ചിട്ടയായി ജിവിക്കുന്നു. ആര്‍ക്കും ഒരു ശല്യവുമില്ല. ഇതല്ല സന്ന്യാസം. അങ്ങനെ ചെയ്യുമ്പോള്‍ പോലും അഗ്നി ജ്വലിപ്പിക്കുന്നുണ്ട്. മനുസ്മൃതികാരന്‍ ‘അനികേതസ്യാത്’ എന്നാണ് സന്ന്യാസത്തിന്‍റെ ലക്ഷണം പറഞ്ഞിരിക്കുന്നത്. സര്‍വ്വക്രിയാത്യാഗവും സന്ന്യാസിക്കുവേണ്ടി നിര്‍വ്വചിച്ചിട്ടുണ്ട്. സകലക്രിയകളുടേയും ത്യാഗം – അതു നല്ലതാണ്. ‘കര്‍മ്മണാം ന്യാസഃ സന്ന്യാസഃ’. അത്രയുമായില്ലെങ്കിലും കാമ്യകര്‍മ്മങ്ങളുടെയെങ്കിലും ത്യാഗം വേണ്ടതാണ്. ‘കാമ്യാന്യാം കര്‍മ്മണാം ന്യാസഃ സന്ന്യാസഃ’. മാത്രമല്ല, സന്ന്യാസംകൊണ്ട് നേടുന്നത് നൈഷ്കര്‍മ്യ സിദ്ധിയാണെന്ന് പറഞ്ഞിട്ടുമുണ്ട്. നൈഷ്കര്‍മ്യ സിദ്ധി വെറുതെ നേടുകയൊന്നുമില്ല. ശാസ്ത്രം തലനാരിഴകീറി പഠിച്ചാണ് പൂര്‍വ്വാചാര്യന്മാര്‍ നൈഷ്കര്‍മ്യ സിദ്ധിയെ പ്രാപിച്ചിട്ടുള്ളത്.

‘അഭയം സര്‍വ്വഭൂതേഭ്യോം ദത്വാ നൈഷ്കര്‍മ്മ്യം ആചരേത്‘ 

സകല ഭൂതങ്ങള്‍ക്കും അഭയം നല്‍കി നൈഷ്കര്‍മ്മ്യം ആചരിക്കുന്നവനാണ് സന്ന്യാസി. നിരഗ്നിത, നിഷ്ക്രിയത ഇവയ്ക്ക് ഭഗവത് ഗീതയില്‍ ഭഗവാന്‍ പറയുന്ന നിര്‍വചനവും വാചസ്പതി മിശ്രന്‍ നല്കുന്ന നിര്‍വചനവും മനുസ്മൃതിയും യാജ്ഞവല്‍ക്യ സ്മൃതിയും വേദങ്ങളും നല്‍കുന്ന നിര്‍വചനങ്ങളും വെച്ചുകൊണ്ട് ഇന്ന് സന്ന്യാസിമാര്‍ എത്രത്തോളം മാറിയിട്ടുണ്ടെന്നുകൂടി നിങ്ങള്‍ പഠിച്ചുകൊള്ളണം. നാളെ നിങ്ങള്‍ സന്ന്യാസത്തിലേക്ക് എത്തിയാല്‍ ഇതില്‍ നിന്നുകൂടി എത്രമാറും എന്നുകൂടി ആലോചിച്ചുനോക്കണം.




കടപ്പാട്‌ : നിര്‍മലാനന്ദം| സ്വാമി നിര്‍മലാനന്ദഗിരി മഹാരാജ്‌

Tuesday, March 21, 2017

കര്‍മ്മയോഗവും സന്ന്യാസവും ഭഗവദ് ഗീതയില്‍ [2] – സങ്കല്‍പ്പസന്ന്യാസം ആണ് സന്ന്യാസം



ഗീതാകാരന്‍ ഭഗവദ് ഗീതയില്‍ മഹാഭാരതയുദ്ധകാലഘട്ടത്തില് നിലനിന്നിരുന്ന സൈദ്ധാന്തികതയ്ക്ക് പുനരീക്ഷണം നല്കി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. “ഈ ജ്ഞാനത്തെ ആദ്യമായി അവതിരിപ്പിച്ചിട്ടുള്ളത് ഞാനാണ്. സനാതന ദര്‍ശനം എന്നില്‍ നിന്ന് ഉണ്ടായതാണ്. മറ്റൊരാള്‍ക്ക് ഇതിനെക്കുറിച്ച് പറയാന്‍ പറ്റില്ല. ഈ ദര്‍ശനത്തെ ഞാന്‍ ആദ്യമായി വിവസ്വാനും വിവസ്വാന്‍ മനുവിനും മനു ഇക്ഷാകുവിനും ഇക്ഷാകു പുത്രനും പറഞ്ഞുകൊടുത്തു. അങ്ങനെ പരമ്പരയാ പഠിച്ചുവന്നതാണ്. അന്നു വിവസ്വാന് ഞാന്‍ പറഞ്ഞുകൊടുത്ത യോഗംതന്നെയാണ് നേരിട്ട് നിനക്ക് പറഞ്ഞുതരാന്‍ പോകുന്നത്. അന്നുപറഞ്ഞുകൊടുത്ത ആളും ഞാനും ഒരാള്‍ തന്നെയാണ്”. ഇതാണ് ഭഗവാന്റെ അരുളപ്പാടിന്റെ പ്രത്യേകത.

‘ശ്രീ ഭഗവാനുവാചഃ
ഇമം വിവസ്വതേ യോഗം പ്രോക്തവാനഹമവ്യയം
വിവസ്വാന്മനവേ പ്രാഹ മനുരിക്ഷ്വാകവേ ബ്രവീത്’
|| (4-1) ||

ഈ യുദ്ധക്കളത്തില്‍ നില്‍ക്കുന്ന നിന്റെ മുത്തച്ഛന്മാരുള്‍പ്പടെയുള്ള ആളുകള്‍ ദുര്‍ബലമാരും അജിതേന്ദ്രിയന്മാരുമായിത്തീരുകയാല്‍ ആ യോഗം നഷ്ടപ്പെടുകയാണ് ചെയ്തത്. രാജാക്കന്മാര്‍ അനുഷ്ഠിച്ചുപോന്ന രാജയോഗമെന്ന അതിവിശിഷ്ഠമായ ഈ യോഗത്തെ നഷ്ടപ്പെടുത്തിയിരിക്കുകയാണ്. രാജവിദ്യരാജഗുഹ്യമായിരിക്കുന്ന ഈ യോഗം തന്നെയാണ് സന്ന്യാസം.

‘ഏവം പരമ്പരാപ്രാപ്തമിമം രാജര്‍ഷയോ വിദുഃ 
സ കാലേനേഹ മഹതാ യോഗോ നഷ്ട: പരന്തപ” || (4-2) ||

മഹത്തായ ആ യോഗം എങ്ങനെ നഷ്ടമായി എന്ന് ഭഗവാനല്ല പറയുന്നത്, ആദിശങ്കരാചാര്യരാണ്. ആദിശങ്കരാചാര്യര്‍ ഭാഷ്യത്തില്‍ വളരെ വ്യക്തമായി ഇത് പറയുന്നുണ്ട്.

“ദുര്‍ബലാനജിതേന്ദ്രിയാന്‍ പ്രാപ്യ യോഗോ നഷ്ട: പരന്തപ”

ദുര്‍ബ്ബലന്മാരും അജിതേന്ദ്രിയന്മാരും വ്യാഖ്യാനിക്കുമ്പോള്‍ അവരുടെ താല്പര്യങ്ങള്‍ അതിനകത്ത് വരും. അങ്ങനെ നഷ്ടമായതാണീയോഗം. ആ യോഗത്തെ പുനരീക്ഷണം ചെയ്ത് ഭഗവാന്‍ അവതരിപ്പിക്കുകയാണ് യുദ്ധക്കളത്തില്‍. ‘അല്ലയോ അര്‍ജുനാ, സങ്കല്പങ്ങള്‍ ത്യജിക്കാത്ത (സങ്കല്‍പ്പങ്ങള്‍ സന്ന്യസിക്കാത്ത) ഒരുവന്‍ കര്‍മ്മയോഗിയും സന്ന്യാസിയുമാവില്ല. സങ്കല്പങ്ങളുടെ ത്യാഗമാണ് സന്ന്യാസം. അപരോക്ഷമായി ഈശ്വരനെ- ബ്രഹ്മത്തെ- അറിഞ്ഞുകഴിഞ്ഞാല്‍ ഈ ഐശ്വര്യം എന്നു കാണുന്ന ലോകം അതില്‍ നിന്ന് ഉളവായതാണ് എന്ന് ബോധ്യപ്പെട്ടാല്‍ അതിലല്‍ എന്റേതായി ഒരു മാറ്റം വരുത്തണമെന്നൊരു സങ്കല്പം ഉണ്ടാവില്ല – നിയോഗങ്ങളല്ലാതെ. നിയോഗങ്ങളാകട്ടെ പ്രകൃതി ആവശ്യപ്പെടുന്നതാണ്. നിയോഗത്തിനപ്പുറം രാഗവും ദ്വേഷവും ഉണ്ടാകുമാറ് ഈ പ്രപഞ്ചത്തില്‍ നിങ്ങള്‍ കാണുന്ന ബന്ധങ്ങളും നിങ്ങള്‍ ഇടപെടുന്ന കാര്യങ്ങളുമുണ്ടെങ്കില്‍, ഞാന്‍ ഇടപെടുന്ന കാര്യങ്ങളുമുണ്ടെങ്കില് നിങ്ങള്‍ സന്ന്യാസിയല്ല. ഞാന്‍ സന്ന്യാസിയല്ല. നിങ്ങള്‍ യോഗിയല്ല. ഞാന്‍ യോഗിയല്ല. കാരണം വാസനകളില്‍ നിന്ന്, കാമത്തില്‍ നിന്ന് മാത്രമാണ് സങ്കല്പങ്ങളുണ്ടാകുന്നത്. കാമം അവിടെ നില്ക്കുമ്പോള്‍ സന്ന്യാസം സാധ്യമല്ല. സന്ന്യാസം അതുകൊണ്ടു ജാതിയല്ല, മതമല്ല, ദേശമല്ല, കാലമല്ല. ഇങ്ങനെ മനസ്സിലാക്കിയാലേ മുന്നോട്ടുപോകാന്‍ പറ്റുകയുള്ളു.

സങ്കല്പങ്ങളെ സന്ന്യസിച്ചിട്ടുള്ളവന്‍ മാത്രമാണ് യോഗി. നമുക്കെല്ലാം ചിട്ടയും നിയന്ത്രണങ്ങളും നിയമങ്ങളുമുണ്ട്. അവയെല്ലാം സങ്കല്പജന്യങ്ങളാണ്. അപ്പോള്‍ നാം സന്ന്യസിക്കാന്‍ ആഗ്രഹിക്കുന്നവരാണെന്ന് പറയാം. സന്ന്യാസിയാണെന്ന് പറയരുത്. എന്നാല്‍ സന്ന്യാസിയാണെന്ന് പറയുകയും വേണം. സങ്കല്പങ്ങളെല്ലാം ഉണ്ടായിരിക്കുകയും വേണം എന്നുള്ളതാണ് ഗതികേട്. ഞാന്‍ അതിനെ ഗതികേടെന്നാണ് പറയുക. നിങ്ങളതിനെ സങ്കല്പമെന്നോ ആഗ്രഹമെന്നോ എന്തു വിളിച്ചാലും അതൊക്കെ സത്യമാണ്. പക്ഷേ അതൊരു ഗതികേടാണ്. ശാസ്ത്രം ശരിയായ അളവില്‍ പഠിക്കുകയാണെങ്കില്‍ നമുക്ക് ബോധ്യപ്പെടും, നമ്മളെ സംബന്ധിച്ചിടത്തോളം സങ്കല്പം വിട്ടിട്ടില്ല.

‘പിന്നെ എന്തിനാടോ താന്‍ കാവിയുടുത്തത്’ 

‘സന്ന്യസിക്കണമെന്നുള്ള ആഗ്രഹംകൊണ്ട്.’ 

‘കൊള്ളാം. കുഴപ്പമില്ല’ 

‘ശ്രമിക്കുകയാണ് ഇതൊക്കെ വിടാനായിട്ട്. പോകുന്നില്ല’.

 ‘എന്താ കാരണം? 

അതെന്നെ കയറിപ്പിടിച്ചതുകൊണ്ടാണെന്ന് പറയരുത്. എനിക്ക് അതിനോട് സങ്കല്പമുള്ളതുകൊണ്ടാണ്’

ഞാന്‍ വളരെ കാലമായി ഇതെല്ലാം വിടാന്‍ തീരുമാനിച്ചു. വിട്ടതാണ്. വിട്ടിട്ടും ഇതൊക്കെയൊന്ന് പോകേണ്ടേ. അതുകാരണം ഞാന്‍ രണ്ടാഴ്ചയായിട്ട് ഭാര്യയെ നോക്കാതെ ഒറ്റയ്ക്ക് ധ്യാനത്തിലിരുന്നു നോക്കി. ഒറ്റമുറിയില്‍ പോയി കിടന്നു. പക്ഷേ ഇടയ്ക്കിടയ്ക്ക് അവളെന്താ എടുക്കുന്നത് എന്നുനോക്കണം. ഞാന്‍ അവളെ വിട്ടുകഴിഞ്ഞാല്‍ അവള്‍ ആരുടെ കൂടെ പോകുന്നു ആരോടൊപ്പം കിടന്നു, എവിടെയാണ് ജീവിച്ചത്, എന്നെല്ലാം എന്തിനാണ് നോക്കാന്‍ പോകുന്നത്. ഞാന്‍ വിട്ടാല്‍ അവള്‍ പിന്നെ എന്നെ ധ്യാനിച്ചുകൊണ്ട് അവിടെയിരുന്നോണം എന്നാണ് എന്റെ സങ്കല്പം. അപ്പോള്‍ വിട്ടിട്ടില്ല. വിട്ടുവിടാതെ കളിക്കുകയാണ്. വിട്ടാല്‍ വിട്ടു. പറ്റുന്നില്ല. സങ്കല്പം വിടുന്നില്ല.

മകളെ വിവാഹം കഴിപ്പിച്ച് യാത്രയാക്കി. ഇനി അവരായി അവരുടെ പാടായി. ഇങ്ങോട്ടു വരുന്നെങ്കില്‍ ഇങ്ങോട്ട്. അങ്ങോട്ടു പോകുന്നെങ്കില്‍ അങ്ങോട്ട്. എന്നാലും ആദ്യം അവളെന്റെ മോളല്ലേ എന്ന സങ്കല്പം വരും. സങ്കല്പം വിട്ടിട്ടുണ്ടെങ്കില്‍ വന്നാലും കുഴപ്പമില്ല. വന്നില്ലെങ്കിലും കുഴപ്പമില്ല. ആയൊരവസ്ഥയില്‍ വന്നാല്‍ ഞാന്‍ സന്ന്യാസിയാണെന്നോ ഗൃഹസ്ഥനാണെന്നോ ഒന്നുമുള്ള സങ്കല്പം വരില്ല. കാരണം സങ്കല്പങ്ങള്‍ വിട്ടില്ലേ. സങ്കല്പങ്ങള്‍ പോയിക്കഴിഞ്ഞാല്‍ പിന്നെ ഇത്തരം ചിന്തകള്‍ വല്ലതുമുണ്ടോ?

നിത്യബ്രഹ്മചാരിയാണെന്ന് മഹാഭാരതയുദ്ധക്കളത്തിലെ മുഴുവന്‍ പേര്‍ക്കും അറിയാവുന്ന ആളാണ് ഭീഷ്മര്‍. ഒറ്റ ദിവസത്തെ യുദ്ധംകൊണ്ട് അര്ബുതം സൈന്യങ്ങളെ കൊന്നു കളയാനല്ലാതെ ഒരാള്‍ക്ക് ജീവിതം കൊടുക്കാന്‍ ആ ബ്രഹ്മചര്യം പ്രയോജനപ്പെട്ടുമില്ല. നേരെ മറിച്ച് സര്‍വ്വ കൊള്ളിക്കരുതായ്മകളും സ്വഭാവമാണെന്ന് മുഴുവന്‍ പേരും ഒന്നിച്ചു പറയുന്നവനാണ് ആ കൃഷ്ണന്‍. ആവശ്യഘട്ടം വന്നപ്പോള്‍ താന്‍ ബ്രഹ്മാസ്ത്രം തടുത്തുകൊണ്ട് നിത്യബഹ്മചാരിയാണെന്ന് കാണിച്ചുകൊടുത്തു. ബ്രഹ്മാസ്ത്രം നിത്യബ്രഹ്മചാരിക്ക് മാത്രമേ തടയാന്‍ പറ്റൂ.

കൃഷ്ണന്‍ സങ്കല്പമില്ലാത്ത യോഗിയാണ്. ബാക്കി ആ യുദ്ധക്കളത്തില്‍ കണ്ടവരെല്ലാം സങ്കല്പമുള്ളവരാണ്. അതാണ് നാലാമദ്ധ്യായത്തില്‍ “ദുര്‍ബലാനജിതേന്ദ്രിയാന്‍ പ്രാപ്യ യോഗോ നഷ്ട: പരന്തപ” എന്നു പറഞ്ഞത്. ദുര്‍ബലന്‍ എന്നു പറഞ്ഞാല്‍ സങ്കല്പം വിടാതെ എല്ലാം വിട്ടു എന്നു പറഞ്ഞ് അഭിമാനിക്കുന്നവനാണ്. ഇത്തിരി കഞ്ഞിയ്ക്കും രണ്ടു മസാലദോശയ്ക്കും വേണ്ടി സന്ന്യാസം വേണമെന്നാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. അങ്ങനെയുള്ളവര്‍ ദക്ഷിണ എത്രയുണ്ടെന്ന് എണ്ണിനോക്കും. കുറഞ്ഞുപോയാല്‍ ദേഷ്യം വരും. അവര്‍ എത്ര കഷ്ടപ്പെട്ട് എത്ര ത്യാഗത്തോടുകൂടിയാണ് ഉപേക്ഷിച്ചത്. അതിന്റെ നിലവാരത്തില്‍ ലഭിക്കണ്ടേ! ദക്ഷിണയ്ക്കുള്ള സങ്കല്പങ്ങളോടു കൂടി സങ്കല്പം വിടണം!

ജീവിതത്തില്‍ ചില കുസൃതി തോന്നുന്ന ആളുകളുണ്ട്. അവര്‍ സന്ന്യാസിമാരെ സങ്കല്പം വിട്ടവരാണോ എന്ന് പരീക്ഷിച്ച് നോക്കും. അത് അവര്‍ക്ക് ഒരു രസമാണ്. അച്ഛനുമമ്മയും കൂടി ആയിരം രൂപ മകനെ ഏല്പിച്ച് ദക്ഷിണകൊടുക്കാന്‍ പറഞ്ഞു. അവനൊരു കാര്യം ചെയ്തു. ആ ആയിരം രൂപ മാറ്റിവെച്ച് ഒരു കവറിനകത്ത് ഒറ്റരൂപയിട്ട് അവന്റെ പേരും ഇന്നയാളിന്റെ മകനുമാണെന്ന് എഴുതി മേല്വിലാസവുമെഴുതി നല്കും. കമ്മറ്റിക്കാരിതെടുത്ത് എണ്ണിനോക്കുമ്പോള് ‘എടാ ഇവന്‍ കുരുത്തംകെട്ടവനാണ്’ എന്നു പറഞ്ഞ് പ്രസിഡന്റോ സെക്രട്ടറിയോ നേരിട്ട് വന്ന് സ്വാമിയോട് പറയും ‘കണ്ടില്ലേ, ആ തന്ത എത്ര നല്ല മനുഷ്യനാണ്. ഇവന്റെ തലയിരിക്കുന്നിടത്തേക്ക് കഴുത്ത് വന്നാല്‍ എന്താകും.’സൂത്രത്തില്‍ അവനവിടെ മാറിനിന്ന് കേള്‍ക്കുന്നുണ്ടാകും ആചാര്യനെന്താണ് പറയുന്നതെന്ന്. ‘അവനാണ് ശരിയായവനെന്നാണ് ആചാര്യന്‍ പറയുന്നതെങ്കില്‍ അവന്‍ നേരെ ചെന്ന് ആയിരത്തൊന്ന് രൂപ കാല്‍ക്കല്‍ വെച്ച് നമസ്ക്കരിച്ച് മിണ്ടാതെ സ്ഥലം വിടും. അവന്‍ അപ്പോള്‍ വയ്ക്കുന്ന ആ ദക്ഷിണ അവന്റെ ഹൃദയത്തിന്റെ സമര്‍പ്പണമാണ്. അവനറിയാം അവിടെ നിന്ന് കിട്ടാനുണ്ടെന്ന്. അവന്‍ പറയും സങ്കല്പം ത്യജിച്ച സന്ന്യാസിയെ കാണാന്‍ പോകണമെങ്കില്‍ അയാളെ കാണാന്‍ പോകണമെന്ന്. ഇത്തരക്കാരെ പരിചയപ്പെട്ടിട്ടില്ലാത്തതുകൊണ്ടും നിങ്ങള്‍ക്ക് കുസൃതിയില്ലാത്തതുകൊണ്ടും ഇത് മനസ്സിലാവില്ല. ഇത് വായിച്ചിട്ട് നിങ്ങള്‍ പോയി ചെയ്താല്‍ വലിയ കാര്യമൊന്നുമില്ല. പ്രതിഭകൊണ്ട് ചെയ്യാന്‍ കഴിയണം.

സങ്കല്പങ്ങളെ വിടാത്തവന്‍ കര്‍മ്മയോഗി അല്ല, സന്ന്യാസിയല്ല. സന്ന്യാസം കര്‍മ്മയോഗം ഇവരണ്ടും സങ്കല്പത്യാഗത്തില്‍ ഒന്നാണ്. അര്‍ജ്ജുനാ, നീ കര്‍മ്മയോഗവും സന്ന്യാസവും ഒന്നാണെന്ന് അറിഞ്ഞാലും. കാരണം രണ്ടും സങ്കല്പത്യാഗമാണ്. കര്‍മ്മങ്ങള്‍ എല്ലാം വെടിഞ്ഞ കര്‍മ്മസന്ന്യാസിയെപ്പോലെ കര്‍മ്മയോഗിയും സങ്കല്പത്തെ വെടിഞ്ഞില്ലെങ്കില്‍ ചിത്തശുദ്ധിവഴി മനഃസമാധാനത്തിന് യോഗ്യനാകുന്നില്ല. മനഃസമാധാനമാണ് സമാധി. വിദ്വാന്മാര്‍ (ശാസ്ത്രങ്ങള്‍) ആരെയാണോ സന്ന്യാസി എന്നു പറയുന്നത്, അതിനെതന്നെ നീ യോഗമെന്ന് ധരിച്ചാലും. എന്തുകൊണ്ടെന്നാല്‍ സങ്കല്പങ്ങളുടെ ത്യാഗം കൂടാതെ യോഗി ഉണ്ടാകുന്നില്ല. അതിനുള്ള കാരണം ആറാം അധ്യായം ഒന്നാം ശ്ലോകത്തില്തന്നെ പറഞ്ഞു കഴിഞ്ഞു – ‘നിരഗ്നിഃ ന ചാ അക്രിയഃ’ – അക്രിയനോ നിരഗ്നിയോ ആയതുകൊണ്ടുമാത്രം സന്ന്യാസിയാകില്ല. നിരഗ്നിയാകും, അക്രിയനാകും, എന്നാല് സങ്കല്പത്തില്‍ ഇതെല്ലാമുണ്ടാകും.

അതുകൊണ്ട് ആശ്രമമൊക്കെ പണിത് വളരെകാര്യങ്ങള്‍ ചെയ്തുവരും. ഒരു പുത്രകാമേഷ്ടി നടത്തിക്കളയാം. ഒരശ്വമേധം നടത്തിക്കളയാം. ഒരു സോമയാഗം നടത്തിക്കളയാം എന്നെല്ലാം സങ്കല്പങ്ങളുണ്ടാകും. സന്ന്യസിച്ചവന്റെ സങ്കല്പത്തില്‍ വീണ്ടും അഗ്നിജ്വലിപ്പിക്കും. പേരിന് അപ്പുറത്ത് ഒരാചാര്യനെ ഇരുത്തും. അവര്‍ക്കൊക്കെ കൂലിയിത്രരൂപയാണെന്നൊക്കെ പറഞ്ഞുറപ്പിക്കും. ‘നീ ഇതിന്റെ യജമാനന്‍. ആദാനം ചെയ്ത അഗ്നി നാളെ നീ വീട്ടില്‍ കൊണ്ടുപോയിക്കൊള്ളണം . നീയും ഭാര്യയുംകൂടെ സംരക്ഷിച്ചുകൊള്ളണം. അതിനൊക്കെ ഞാന്‍ ഇത്രയേ തരികയുള്ളു. അഗ്നി കെട്ടുപോയാല്‍ എനിക്കല്ല നിനക്കുതന്നെയാണ് ഉത്തരാവദിത്വം.’ ഇതുവരെ യാഗം കണ്ടിട്ടില്ലാത്തവരും പങ്കെടുത്തിട്ടില്ലാത്തവരുമായ ആളുകള്‍ക്ക് ഒക്കെ വന്നാല് അവസാനം ഹോമകുണ്ഡത്തില്‍ അര്‍ച്ചന നടത്താം. യജമാനന്റെ പ്രതിനിധിപോലെ നിങ്ങളെ ഒരു മണിക്കൂര്‍ നേരത്തേയ്ക്ക് ഇരുത്തുന്നതിന് ഒരു ലക്ഷം രൂപ. ദക്ഷിണയും ബാക്കി കാര്യങ്ങളുമെല്ലാം എനിക്കാണ്. സങ്കല്പ്പിച്ചതാരാണ്? ഞാനാണ്. സങ്കല്പങ്ങളെല്ലാം നില്ക്കുമ്പോള്‍ ഞാന്‍ അഗ്നി ജ്വലിപ്പിച്ചില്ല എന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ല. അഗ്നി ആദാനം ചെയ്തത് വേറൊരു ആചാര്യനെ ഇരുത്തിയാണെന്ന് പറഞ്ഞതുകൊണ്ടും കാര്യമില്ല. അപ്പോള്‍ സന്ന്യാസവും വേണം ധനവും വേണം. അങ്ങനെവരുമ്പോള്‍ ഇത് ‘ബിനാമി’യാഗമാണ്.

എന്റെ സങ്കല്പം അവിടെ നില്‍ക്കുന്നു, സന്ന്യാസവും അവിടെ നില്‍ക്കുന്നു. ഇത് പറ്റില്ലെന്നാണ് ഭഗവാന്‍ പറഞ്ഞത്. സന്ന്യസിക്കേണ്ടത് സങ്കല്‍പ്പം ആണ്. കര്‍മ്മംവേണമെങ്കില്‍ നീ ചെയ്തു കൊള്ളുക. ഒരു കുണ്ഡമുണ്ടാക്കി നീ നേരിട്ടിരുന്ന് അഗ്നി ആദാനം ചെയ്തോളൂ. കുഴപ്പമൊന്നുമില്ല. പക്ഷേ സങ്കല്പം നിനക്കുണ്ടാകരുത്..


കടപ്പാട്‌ : നിര്‍മലാനന്ദം | സ്വാമി നിര്‍മലാനന്ദഗിരി മഹാരാജ്‌

Monday, March 20, 2017

കര്‍മ്മയോഗവും സന്ന്യാസവും ഭഗവദ് ഗീതയില്‍ [1] – എന്താണ് സന്ന്യാസം?

രസ്പര വിരുദ്ധങ്ങള്‍ എന്നു തോന്നുന്ന സന്ന്യാസത്തിനും കര്‍മ്മയോഗത്തിനും തമ്മില്‍ എന്താണ് സാധര്‍മ്മ്യം? ഏതു നിലയിലാണ് സന്ന്യാസവും യോഗവും തുല്യമാകുന്നത്? രണ്ടും ഒന്നാണെന്നാണ് ഭഗവദ് ഗീതയില്‍ അവതരിപ്പിച്ചിരിക്കുന്നത്. “പാണ്ഡവ, യം സന്ന്യാസമിതി പ്രാഹുഃ തം യോഗം വിദ്ധി”. അല്ലയോ അര്‍ജ്ജുനാ സന്ന്യാസമെന്ന് ശാസ്ത്രങ്ങള്‍ എന്തിനെയാണോ ഉദ്ഘോഷിക്കുന്നത് ‘തം’ അതിനെ കര്‍മ്മ യോഗം എന്ന് ‘വിദ്ധി’ നീ അറിഞ്ഞാലും. ഒരു സ്വാഭിപ്രായം പറഞ്ഞ് ഭഗവാന്‍ അവിടെ നിറുത്തിയില്ല. ‘ഹി’ എന്തുകൊണ്ടെന്നാല്‍ ‘അസന്ന്യസ്തസങ്കല്പഃ കശ്ചന യോഗീ ന ഭവതി’ സന്ന്യാസം തന്നെയാണ് കര്‍മ്മ യോഗം സന്ന്യാസവും കര്‍മ്മ യോഗവും രണ്ടല്ല.

യം സന്ന്യാസമിതി പ്രാഹുഃ 
യോഗം തം വിദ്ധി പാണ്ഡവ 
നഹ്യസന്ന്യസ്തസങ്കല്പഃ 
                               യോഗീ ഭവതി കശ്ചന                          (6-2) 

എന്നാല്‍ ഇന്ന് പലപ്പോഴും ഗീതാ പഠിതാക്കള്‍ ഇത് മറന്നുപോകുന്നുണ്ട്. പലരും ഭഗവദ്വചനങ്ങളോ ഭഗവദ്വചനങ്ങളുടെ താല്പര്യമോ അവയെ നമുക്കായി തന്നിട്ടുള്ള വ്യാസ താല്പര്യമോ അതിനു ഭാഷ്യം രചിച്ചിട്ടുള്ള ആചാര്യ ഭഗവദ് പാദ മഹാശയന്റെ താല്പര്യമോ മറന്ന് വ്യാഖ്യാനിക്കാറുമുണ്ട്.

ഞങ്ങളൊക്കെ ഉടുത്തുനടക്കുന്നതിനെയല്ല ശാസ്ത്രം, സന്ന്യാസം എന്ന് പറയുന്നത്. അതിനോടുള്ള ആദരവുകൊണ്ട്, അതിലെത്തിച്ചേരാന്‍ ആഗ്രഹിച്ചുകൊണ്ട്, അത് സമൂഹത്തില്‍ മാന്യത തരുമെന്ന് വിശ്വസിച്ചുകൊണ്ട്, അതുണ്ടെങ്കില്‍ മറ്റുള്ളവരുടെ ഉപദ്രവങ്ങള്‍ ഉണ്ടാവുകയില്ല എന്നുള്ളതുകൊണ്ട്, ആ അനുഗ്രഹം ഉപയോഗിച്ചാല്‍ നേടാന്‍ കഴിയാത്തവ പലതും നേടാമെന്ന് വിചാരിച്ചുകൊണ്ടൊക്കെ ഞങ്ങള്‍ ഉടുക്കും. ആ അവസ്ഥയിലെത്തിയിട്ട് സിദ്ധപുരുഷന്മാര്‍ ഉടുത്തിട്ടുമുണ്ടാകാം. അവര്‍ ശാസ്ത്ര മര്യാദയ്ക്കനുസരിച്ച് സന്ന്യാസത്തെ സ്വീകരിച്ച് അതിന്റെ വേഷവിധാനങ്ങളോടു കൂടി മര്യാദാമസൃണമായി ജീവിച്ചിട്ടുമുണ്ടാകാം.

ലോകത്ത് ആരെങ്കിലും എന്തെങ്കിലും മര്യാദാമസൃണമായി ചെയ്തുകഴിഞ്ഞാല്‍ ആ അവസ്ഥയിലേക്ക് എത്തുന്നതിനു മുമ്പ് ആഗ്രഹിക്കുക എന്നുള്ളത് എല്ലാവരുടേയും സ്വഭാവമാണ്. അവിടെ എത്തിച്ചേര്‍ന്നിട്ടുള്ളവരേക്കാള്‍ ആഗ്രഹിക്കുന്നവരാണ് കൂടുതല്‍ ഉടുത്തുനടക്കുന്നത്. ആഗ്രഹിക്കുന്നവരേക്കാള്‍ആഗ്രഹിക്കുന്നവരാണ് ഉടുക്കാതെ ഉടുത്തു എന്നു വിചാരിച്ച് നടക്കുന്നത്. അതുകൊണ്ട് എല്ലാവരുടേയും ഉള്ളിലും ഒരു സന്ന്യാസമുണ്ട്. വര്‍ത്തമാനം പറഞ്ഞുവന്നാല്‍ സന്ന്യസിക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരും തന്നെ ഉണ്ടാവുമെന്ന് തോന്നുന്നില്ല. ‘ഞാനും ചെറുപ്പത്തില്‍ ഇങ്ങനെയൊക്കെയാണ്. ഒരബദ്ധം പറ്റിപ്പോയി. എന്നു പറഞ്ഞാണ് മിക്കവാറും വിവാഹത്തേയും കുടുംബജീവിതത്തേയും ഒക്കെക്കുറിച്ച് നിങ്ങള്‍ക്ക് പറയാനുണ്ടാവുക. അത് അച്ഛന്റെ നിര്‍ബന്ധം ആയിരുന്നു. അമ്മയുടെ നിര്‍ബന്ധമായിരുന്നു. അതിലെ പോയപ്പോള്‍ ഒരു പെണ്കൊച്ചിന് ജീവന്‍ കൊടുക്കാന്‍ വേണ്ടിയാണ്. ത്യാഗംകൊണ്ടാണ്. ഇങ്ങനെയൊക്കെ ഒരുപാട് കഥകള്‍ നിങ്ങള്‍ക്ക് പറയാനുണ്ടാകും.

‘സ്വാമീ, വളരെ ചെറുപ്പത്തിലേ ഇതാണ് ആഗ്രഹിച്ചത്. പിന്നെ അബദ്ധപ്പെട്ടുപോയി. കുടുംബത്തിലും കൂട്ടായ്മയിലുമൊക്കെ പെട്ടുപോയി. ഇനി ഇയാളെ ഉപേക്ഷിക്കാനും നിവൃത്തിയില്ല. എനിക്ക് ഇയാളോട് താല്പര്യമൊന്നുമുണ്ടായിട്ടല്ല. ഈ കുടുംബത്തിലും താല്പര്യമൊന്നുമില്ല. പക്ഷേ കര്‍ത്തവ്യ കര്‍മ്മം. അതുകൊണ്ട് ഞാനിത് ചെയ്യുകയാണ്. മൂന്നുനേരവും ആഹാരമൊക്കെയുണ്ടാക്കി കൊടുത്തിട്ട് ഉടനെ വന്ന് സ്വാമിയുടെ ക്ലാസ്സൊക്കെ കേട്ട് ഇങ്ങനെ ഇരുന്നുപോകുന്നു. താല്പര്യമൊക്കെ ക്ലാസ്സില്‍ മാത്രമാണ്’ എന്ന് നിങ്ങള്‍ സ്ത്രീകളും പറയുന്നുണ്ടാകും.

‘സന്ന്യസിച്ചു തന്നെ ഞാന് പത്തിരുപത് കൊല്ലം നടന്നതാണ്. പിന്നെ ബാക്കി സന്ന്യാസിമാരുടേയും ബ്രഹ്മചാരിമാരുടേയുമൊക്കെ ജീവിതം കണ്ടപ്പോഴാണ് ഇത് ശരിയല്ലെന്ന് എനിക്ക് മനസ്സിലായത്. അവരുടെ കൊള്ളിക്കരുതായകള്‍ കാരണം ഞാനൊരു അര്ത്ഥവിരാമം കൊടുത്തതാണ്.’ അക്കൂട്ടരും നിങ്ങളുടെ കൂടെയുണ്ടാകും.

സന്ന്യാസമെന്ന് പറയുന്നത് അതൊന്നുമല്ല. ‘സര്‍വ്വേഷാം കര്‍മ്മണാം ന്യാസഃ സന്ന്യാസഃ കാമ്യാനാം കര്‍മ്മണാം ന്യാസഃ’ എന്നാണ് ശാസ്ത്രങ്ങളില്‍ പറഞ്ഞിരിക്കുന്നത്. ‘കാമ്യാനാം കര്‍മ്മണാം ന്യാസഃ സന്ന്യാസഃ’ എന്നുള്ളതാണ് ശാസ്ത്രത്തിന്റെ ഒരുകാലത്തും തടസ്സമില്ലാത്ത വാദം. കാമ്യ കര്‍മ്മങ്ങളുടെ ത്യാഗമാണ് സന്ന്യാസം. ഏഷണാ ത്രയങ്ങള്‍ കാമ്യകര്‍മ്മങ്ങള്‍ ആണ്. ഏഷണാത്രയങ്ങള്‍ എന്നു പറഞ്ഞാല്‍ പുത്രേഷണ അല്ലെങ്കില് ദാരേഷണ, വിത്തേഷണ, ലോകേഷണ ഇവയാണ്. ഈ ഏഷണങ്ങളെ ത്യജിച്ചുകഴിഞ്ഞാല്‍ സന്ന്യാസമായി.

നിങ്ങള്‍ വേഷം കെട്ടിയാലും കെട്ടിയില്ലെങ്കിലും ഏഷാണാത്രയ ത്യാഗമുണ്ടെങ്കില്‍ ശാസ്ത്രവിധിപ്രകാരം നിങ്ങള്‍ സന്ന്യാസിയാണ്. അതില്‍ തര്‍ക്കമൊന്നുമില്ല. സാമ്പ്രദായികത്ത്വത്തില്‍ നിയമങ്ങള്‍ വേറെയുണ്ട്. സമ്പ്രദായങ്ങളാണ് പലതും. സാമ്പ്രദായിക മര്യാദകള്‍, സാമ്പ്രദായിക ആചാര്യന്മാരുടെ അരുളപ്പാടുകള്‍ അതെല്ലാം വേറെയുണ്ടാകും. പക്ഷേ ശാസ്ത്രം കേവലമായി പറഞ്ഞിട്ടുള്ളത് ‘കാമ്യാനാം കര്‍മ്മണാം ന്യാസഃ സന്ന്യാസഃ’ എന്നാണ്.

Sunday, March 19, 2017

ചന്ദ്രമണ്ഡലവുമായി ബന്ധപ്പെട്ട ഉപാസനകള്‍



ഹേ ശ്രീവിദ്യാ ഉപാസകാ, ഉത്തിഷ്ഠ!
ഉപാസനയെ നീ ആരംഭിച്ചാലും!
മാ സ്വപ്ത! അപ്രമാത്തന്മാരായിരിക്കുക!
പ്രമാദം ഇല്ലാത്തവരായിരിക്കുക!

അഗ്നിം… സ്വാധിഷ്ഠാന സ്ഥിതമായ അഗ്നിയെ… ഇച്ഛത്വം….ജ്വലിപ്പിച്ചാലും…. (അടുത്തുള്ള പള്ളിയില്‍ ബാങ്ക് വിളി … സ്വാമിജി പ്രഭാഷണം നിര്‍ത്തി വെയ്ക്കുന്നു. ബാങ്കുവിളി കഴിഞ്ഞ് തുടരുന്നു)
ചക്രവിദ്യയെ അറിയുന്നവനായി ഹേ ശ്രീവിദ്യാ ഉപാസകാ….അഗ്നിം… സ്വാധിഷ്ഠാന സ്ഥിതമായ അഗ്നിയെ… ഇച്ഛത്വം….ജ്വലിപ്പിച്ചാലും….

അതാണ്‌ യജ്ഞത്തില്‍ ജ്വലിപ്പിക്കേണ്ട അഗ്നി. സോമത്തില്‍ (സോമ – സ: ഉമ) ഉമയോടു കൂടിയ, സോമത്തില്‍ ജ്വലിപ്പിക്കേണ്ട അഗ്നി അതാണ്‌. അകത്തുള്ള അഗ്നി ജ്വലിപ്പിക്കാതെ പുറത്ത് എത്ര ജ്വലിപ്പിചാലും ചാമ്പല്‍ ഉണ്ടാക്കാമെന്നേയുള്ളൂ. അകത്തു കത്തിച്ചിട്ട് പുറത്ത് കത്തിച്ചാല്‍ ആ അഗ്നി സംവര്‍ത്തകാഗ്നി ആണ്. അതൊക്കെ നിത്യം കത്തിച്ചു വെയ്ക്കുമ്പോള്‍ ഒരുപാട് പുണ്യം ഉണ്ടാകും.

രാജ്ഞാ…ചന്ദ്രന്‍റെ…. സോമസ്യ… ഉമാസഹിതനായ… സോമന്‍… ചന്ദ്രമണ്ഡലാന്തര്‍ഗതമായ ബൈന്ധവസ്ഥാനത്ത് ദേവിയിരിക്കുന്നതുകൊണ്ട് ആ ചന്ദ്രന്‍റെ അമൃതധാരകള്‍ കൊണ്ട് തൃപ്തരായ്…. സൂര്യേണ… അനാഹത വിശുദ്ധി ചക്രമദ്ധ്യസ്ഥിതമായ സൂര്യനാല്‍, അഗ്നിചന്ദ്രമദ്ധ്യവര്‍ത്തിയായ് ദഹിപ്പിക്കപ്പെട്ട മായാസ്വരൂപത്തോടു കൂടിയവരായി…. ഉഷസ്സ: …. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ നിങ്ങള്‍ എന്നും ധ്യാനിച്ചാലും. ഇത് ശ്രുതി പറയുന്നതാണ്. ഇവനെയാണ് ഭാരതീയന്‍ എന്ന് വിളിക്കുന്നത്‌.

രാത്രി പന്ത്രണ്ടു മണിക്ക് കയറിക്കിടന്ന്, എട്ടു മണി വരെ, “ട” ആകൃതിയില്‍ ഉറങ്ങി, എഴുന്നേറ്റു വെപ്രാളത്തില്‍ കുളിച്ച്, വടി പോലെ ഭസ്മവും ചന്ദനവും തൊട്ടാല്‍ ഹിന്ദു ആകും, ഭാരതീയന്‍ ആകും എന്നല്ല ഈ എഴുതിയിരിക്കുന്നത്. അച്ഛനും അമ്മയും ഹിന്ദു ആയതുകൊണ്ട് ഹിന്ദു ആകും എന്നല്ല ഈ പറഞ്ഞിരിക്കുന്നത്. ഇതിനു പണിയെടുക്കണം. ഇതിനു രാവിലെ “തൂവാലകളി” പോലെ ഹിന്ദുമതത്തെ സംരക്ഷിചാലും പോരാ. തൂവാലയൊക്കെ സംരക്ഷിക്കാം. ഇത് സംരക്ഷിക്കുന്നത് അനുഷ്ഠാനം കൊണ്ടാണ്. ഇതില്‍ ആദരവുണ്ടാകണം. വ്യക്തമായിട്ടാണ് ശ്രുതി പറയുന്നത്.

ശിരസ്സിലാണ് ചന്ദ്രമണ്ഡലം സ്ഥിതി ചെയ്യുന്നത്. സമയാചാരം അനുസരിച്ച് ശ്രീചക്രം ഷോഡശകലാരൂപമാണ്‌. അതുകൊണ്ട് അത് ചന്ദ്രമണ്ഡലമായിത്തീരുന്നു. വൃദ്ധിക്ഷയങ്ങള്‍ കലകള്‍ക്ക് ഉള്ളതാണ്. ചന്ദ്രമണ്ഡലം ഇവിടെ ശ്രദ്ധിച്ചാല്‍ നമ്മുടെ ആരോഗ്യം, ആനന്ദം, ബുദ്ധിവൈഭവം എന്നിവയെല്ലാം ഇതുകൊണ്ട് ബാധിക്കുന്നു. അതുകൊണ്ട് ബാഹ്യപ്രപഞ്ചസ്ഥിതമായ ചന്ദ്രമണ്ഡലവും ശ്രീചക്രരൂപം തന്നെയെന്നു ബോദ്ധ്യമാകുന്നു. അതാണ്‌ രഹസ്യം.

അതുകൊണ്ടാണ് ഒരല്‍പ്പനിമിഷം ചന്ദ്രമണ്ഡലത്തോട് വളരെ ബന്ധമുള്ള ഉപാസനയുടെ ശബ്ദം കേട്ടപ്പോള്‍ ഇത് ഒന്ന് നിര്‍ത്തിത്തന്നത്. അത് ആദരവ് കൊണ്ടാണ്. നിങ്ങളില്‍ പലര്‍ക്കും സംശയം ഉണ്ട്. ഇന്നലെ ഇറങ്ങിപ്പോകുമ്പോള്‍ പലരും ചോദിച്ചു – എന്തിനാ ഇത് നിര്‍ത്തുന്നത്? തുടരാന്‍ പാടില്ലായിരുന്നോ? ശബ്ദം മുറിയും. അത് “ഓത്ത്” ആണ്. അതും ചന്ദ്രമണ്ഡലത്തെ ആശ്രയിച്ചാണ്. ചന്ദ്രോപാസനയുടേതാണ്. മഹാഷോഡശാക്ഷരീ വിദ്യയുടെതാണ്. എവിടെ നിന്ന് തുടങ്ങി, ആര് കൊടുത്തു, അതിന്‍റെയൊക്കെ ചരിത്രം നിങ്ങള്‍ അന്വേഷിച്ചു പഠിക്കുക. ഉപാസനാകാണ്ഡത്തില്‍ രണ്ടും ഒന്നായതു കൊണ്ട് സ്വന്തം വര്‍ണ്ണരൂപങ്ങളെ തേടിയതു കൊണ്ടുതന്നെയാണ് അല്‍പസമയം നിര്‍ത്തിയത്. ആദരവ് കൊണ്ട്. പരമ്പരയില്‍ നിന്ന് നേടിയത് പോകരുത് എന്നുള്ളതുകൊണ്ട്. അതുകൊണ്ട് ഒരാളുടെ സംശയം ആണെങ്കിലും തുറന്നുപറയാവുന്നതാണെങ്കില്‍ എല്ലാവരോടും പറയാവുന്നതാണ്. തുറന്നു പറയാന്‍ പാടില്ലാത്തത് പ്രിയം കൊണ്ടാണ്, ആരെയോ പ്രീതിപ്പെടുത്താനാണ്. ഇത് ആരെയും പ്രീതിപ്പെടുത്താനല്ല.

അതുകൊണ്ട് ബാഹ്യപ്രപഞ്ചസ്ഥിതമായ ചന്ദ്രമണ്ഡലവും ശ്രീചക്രരൂപം തന്നെയാണ്. അതാണ്‌ രഹസ്യം.

കടപ്പാട്‌ : നിര്‍മലാനന്ദം | സ്വാമി നിര്‍മലാനന്ദഗിരി മഹാരാജ്‌

Saturday, March 18, 2017

ആരാണ് ആത്മീയവാദി?

താങ്കള്‍ ഒരു യുക്തിവാദിയോ യുക്തിരഹിതവാദിയോ, ഈശ്വരവാദിയോ നിരീശ്വരവാദിയോ, അങ്ങനെ ആരോ ആയിക്കൊള്ളട്ടെ. എന്നാലും ഇവിടെ കുറെ ചോദ്യങ്ങള്‍ ഉറക്കെ ചോദിക്കട്ടെ. താങ്കള്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം കേട്ടിട്ടുള്ള “ആത്മ” എന്ന ധാതു ഉപയോഗിച്ചു തുടങ്ങുന്ന വാക്ക് ആത്മഹത്യ ആയിരിക്കും, അല്ലേ?

ഹാ! കഷ്ടം! ആത്മഹത്യ എന്നാല്‍ സ്വയം മരിക്കുക എന്നത്. അതുകൂടാതെ ആത്മീയം എന്ന പ്രധാനപ്പെട്ട മറ്റൊരു വാക്ക് കൂടി കേട്ടിട്ടുണ്ടല്ലോ, അല്ലേ?

ശബ്ദസാഗരം മലയാളം നിഘണ്ടു പ്രകാരം ആത്മീയം എന്ന വാക്കിന്റെ അര്‍ത്ഥം തനിക്കുള്ളത്, തന്നെ സംബന്ധിച്ചത്, ആത്മാവിനെ സംബന്ധിച്ചത് എന്നാണ്. അങ്ങനെയാവുമ്പോള്‍ അത്മീയാചാര്യന്മാര്‍ അവനവനെ സംബധിച്ചുള്ള പരമാര്‍ത്ഥം അറിഞ്ഞവര്‍, സ്വയം അറിഞ്ഞവര്‍, അല്ലെങ്കില്‍ സ്വന്തം ആത്മാവിനെ കണ്ടെത്തിയവര്‍ എന്നായിരിക്കും അര്‍ത്ഥം, അല്ലേ?

അപ്പോള്‍ ദൈവം എന്താണ്?

ആത്മീയാചാര്യന്മാര്‍ ദൈവം എന്ന രണ്ടാമതൊന്നിനെ മനസ്സിലാക്കിയവരോ അതോ സ്വന്തം ആത്മാവിനെ കണ്ടെത്തിയവര്‍ / അറിഞ്ഞവര്‍ ആണോ?

ഞാന്‍ എന്നത് ആത്മാവ് ആണെങ്കില്‍ ഞാനും ദൈവവും വസ്തു തന്നെയാണോ?
അപ്പോള്‍ ദൈവവിശ്വാസികള്‍ ആത്മീയതവാദികളാണോ?
അതോ, ആത്മീയവാദികളാണോ ദൈവവിശ്വാസികള്‍?
അങ്ങനെയെങ്കില്‍ അമ്പലങ്ങളില്‍ ആരാ ഉള്ളത്?
ഞാനായ ആത്മാവാണ് ദൈവമെങ്കില്‍, അമ്പലത്തില്‍ ദൈവം ഉണ്ടെങ്കില്‍, അമ്പലത്തില്‍ ഞാനായ ആത്മാവാണോ ഉള്ളത്?
അപ്പോള്‍ ഓരോ ആത്മാവും ദൈവം ആണോ?
അങ്ങനെയെങ്കില്‍ കോടിക്കണക്കിനു ജീവികളും, അതിനാല്‍ കോടിക്കണക്കിനു ദൈവങ്ങളും ഉണ്ടോ?
അതല്ലെങ്കില്‍ ഓരോ ആത്മാവും ഒരേ ആത്മാവ് തന്നെയാണോ?
അങ്ങനെയുള്ള അനുഭവം അറിഞ്ഞവരായിരിക്കുമോ അത്മീയാചാര്യന്മാര്‍?
ഇതു തന്നെയാണോ വേദങ്ങളിലെ മഹാവാക്യങ്ങള്‍ അര്‍ഥമാക്കുന്നത്?

തത്ത്വമസി 
അഹം ബ്രഹ്മാസ്മി 
അയമാത്മാ ബ്രഹ്മ 
പ്രജ്ഞാനം ബ്രഹ്മ 

ശരി, ഇനി പറയൂ, താങ്കള്‍ ആത്മാവാണോ, ആത്മീയവാദിയാണോ, ദൈവവിശ്വാസിയാണോ?

ഈ ചോദ്യങ്ങള്‍ നിങ്ങളെ ബുദ്ധിമുട്ടിച്ചോ?

എന്നാല്‍ സന്തോഷമായി! അതുതന്നെയാണ് ഇത്രയും എഴുതിയതിന്റെ ഉദ്ദേശവും! ഈ ചോദ്യങ്ങളുടെ ഉത്തരം പറയാന്‍ ഈയുള്ളവന്‍ ആളല്ല. ഉത്തരങ്ങള്‍ അവനവന്‍ തനിയെ ചിന്തിച്ചു കണ്ടെത്തേണ്ടതാണ് എന്ന് തോന്നുന്നു. ഒരാളുടെ ശരി മറ്റൊരാളുടെ തെറ്റാവാമല്ലോ, ശരിയല്ലേ?


കടപ്പാട്  : ശ്രേയസ്

Friday, March 17, 2017

ആത്മീയ കെട്ടിപ്പിടുത്തവും ഒരു സാധാരണക്കാരന്റെ മാനസികനിലയും

തു ഒരു പരിചയക്കാരന്റെ അനുഭവമാണ്. അദ്ദേഹം കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് കരുനാഗപ്പള്ളിക്ക് അടുത്ത്‌ വള്ളിക്കാവിലുള്ള അമൃതാനന്ദമയീ മഠം സന്ദര്‍ശിച്ചിരുന്നു. അമ്മയെ നേരിട്ടു കാണാനുള്ള അവസരം കിട്ടി; അമ്മ കെട്ടിപ്പിടിക്കുകയും ചെയ്തു. ആ ആശ്ലേഷം അദ്ദേഹത്തിന് എന്തോ ചില മാറ്റങ്ങള്‍ ഉണ്ടാക്കിയതായി അദ്ദേഹം പറയുന്നു.
അദ്ദേഹം ആ ആശ്ലേഷത്തില്‍ നിന്നും എന്ത് നേടി, ജീവിതത്തില്‍ പുതുതായി എന്ത് പഠിച്ചു, എന്ത് മാറ്റമാണ് അദ്ദേഹത്തിന്‌ വന്നു ചേര്‍ന്നത്‌ എന്നൊക്കെ ചോദിച്ചു. അദ്ദേഹം പറഞ്ഞതു തന്റെ മനസ്സിന് എന്തോ ധൈര്യം കിട്ടിയിട്ടുണ്ട്, തന്നെ ആരോ സംരക്ഷിക്കുന്നു എന്ന വിശ്വാസം വന്നു എന്ന്.
അതെങ്ങനെയാണ്‌ സാധ്യമാവുന്നത്, ഇതു ഒരു കണ്‍കെട്ട് വിദ്യയാണോ, അതോ ആത്മീയവഴിയിലെ സിദ്ധികളാണോ, ആത്മീയവഴിയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അഭിലഷണീയമാണോ, എന്നൊന്നും പറയാനുള്ള അറിവ് ഈയുള്ളവനില്ല. അതുകൊണ്ട് ഇപ്പോള്‍ ആ വിഷയം എടുക്കുന്നില്ല.അമൃതാനന്ദമയിയെയോ അവരുടെ പ്രവര്‍ത്തനങ്ങളെയോ കുറിച്ചല്ല ഈ ലേഖനം എന്ന് കൂടി ഇത്തരുണത്തില്‍ പ്രസ്താവിച്ചുകൊള്ളട്ടെ.
ഇവിടെ ചിന്തിക്കുന്നത് അദ്ദേഹത്തിന്റെ മാനസികനിലയെ കുറിച്ചാണ്. മഠത്തില്‍ പോകുന്നതിനു മുമ്പ് ഈ സുഹൃത്ത് വളരെ ഒറ്റപ്പെട്ട മാനസികനിലയില്‍ ആയിരുന്നു എന്നാണ് പിന്നീട് മനസ്സിലാക്കന്‍ സാധിച്ചത്. ധാരാളം സുഹൃത്തുക്കള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നെങ്കിലും മാനസിക സംഘര്‍ഷത്തിന്റെ സമയത്ത് അദ്ദേഹത്തോടൊപ്പം സമയം ചെലവിടാനും മാനസിക സംഘര്‍ഷത്തിന് അയവുണ്ടാക്കാനും ആരും മെനക്കെട്ടില്ല. എല്ലാവര്‍ക്കും അവരുടേതായ ജീവിത തിരക്കുകളും പ്രാരബ്ധങ്ങളും മാത്രമായിരുന്നു പ്രധാനം. അതിന് സുഹൃത്തുക്കളെ തെറ്റ് പറയാന്‍ പറ്റുമോ? ചിന്തിക്കേണ്ടുന്ന വിഷയം തന്നെയാണ്.
ആ അവസരത്തില്‍ മഠത്തില്‍ നിന്നും ലഭിച്ച സ്നേഹമസൃണമായ പെരുമാറ്റം അദ്ദേഹത്തിന്‌ ആശ്വാസമായി. മാത്രമല്ല, അവിടെ അദ്ദേഹത്തിന്‌ ഒരു സമൂഹം (കമ്മ്യുണിറ്റി) തന്നെ ഉണ്ടായി. ഞാന്‍ ഈ ലോകത്ത് ഒറ്റപ്പെട്ടു എന്ന ചിന്ത മാറി. താനും ഒരു ഗ്രൂപ്പിലെ അംഗമാണ് എന്ന തോന്നല്‍ അദ്ദേഹത്തിന്‌ ധൈര്യം പകര്‍ന്നു. ഇപ്പോള്‍ മിക്കവാറും ആഴ്ചാവസാനങ്ങളില്‍ അദ്ദേഹം അമൃതാനന്ദമയീ മഠവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. അവിടെ കണ്ടുമുട്ടുന്ന സമാന ചിന്താഗതിക്കാരായ ആളുകളുടെ സാമീപ്യം അദ്ദേഹത്തെ സന്തോഷവാനാക്കുന്നു.
പണ്ടൊക്കെ കൂട്ടുകുടുംബ സമ്പ്രദായമായിരുന്നപ്പോള്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവുമായിരുന്നില്ല. കാരണം ആ അന്തരീക്ഷത്തില്‍ ഏത് പ്രശ്നവും ഒരു കുടുംബപ്രശ്നം ആണ്. ചോദിക്കാനും ചര്‍ച്ചചെയ്യാനും കഴിവുള്ള കാരണവരും സമപ്രായത്തിലുള്ള മറ്റു പലരും കാണും. ഏകാന്തത അനുഭവപ്പെടുകയില്ല. ഇന്നത്തെ അണുകുടുംബ സംവിധാനത്തില്‍ ഇതിനൊക്കെ എന്താ പ്രസക്തി?
താങ്കളുടെ അഭിപ്രായം എന്താണ്? 
അല്പം സമയവും പ്രശ്നങ്ങള്‍ കേള്‍ക്കാനുള്ള മനസ്സും ഒരു സുഹൃത്തിന് വേണ്ടി ചെലവിടാന്‍ താങ്കള്‍ക്ക് കഴിയുമോ?



കടപ്പാട്  : ശ്രേയസ്

Thursday, March 16, 2017

വൈദിക മതം (ധര്‍മ്മം)

ലോകത്തിലെ എല്ലാ മാനവര്‍ക്കും അവകാശപ്പെട്ട വൈദിക മതത്തിന്റെ (ധര്‍മ്മത്തിന്റെ) പ്രധാനഘടകങ്ങളെക്കുറിച്ച് ചുരുക്കി വിവരിക്കാം (മതം എന്നതുകൊണ്ട് ധര്‍മ്മം എന്നാണിവിടെ അര്‍ത്ഥമാക്കുന്നത്. പ്രത്യേക സംബ്രദായമെന്നല്ല. ധര്‍മ്മം, കര്‍മ്മം, ബ്രഹ്മചര്യം തുടങ്ങിയ പദങ്ങള്‍ക്കു സമാനമായ പദങ്ങള്‍ നല്‍കാന്‍ കഴിയാത്ത കാല ക്രമത്താല്‍ ഉരുത്തിരിഞ്ഞ ഒരു ഭാഷയാണ്‌ ഇംഗ്ലീഷ്. അതിനാല്‍ ഇംഗ്ലീഷ് പദങ്ങളില്‍നിന്ന് ഇതിനുസമാനമാനങ്ങളായി സ്വീകരിക്കാവുന്ന പദങ്ങള്‍ കണ്ടെത്തുകയെ വഴിയുള്ളൂ. വൈദിക ധര്‍മ്മവും വൈദിക ഭാഷയും ലോകത്തില്‍ വീണ്ടും ശക്തിപ്പെട്ടുവരുന്നതുവരെ ഈ കുറവ് അനുഭവപ്പെടും) മാനവ സമാജത്തില്‍ ഒരേ ഒരു അചാരസംഹിതയും ജീവിതരീതിയും ധര്‍മ്മസംസ്കാരവും നിലനിന്നിരുന്ന കാലഘട്ടമാണ് വേദങ്ങളുടെത്. അഗാധങ്ങളും ഗഹനങ്ങളുമായ നിരവധി വിഷയങ്ങളെക്കുറിച്ച് വിശദമായി വിവരിക്കുകയും അവയ്ക്ക് വ്യക്തമായ ഒരു ചട്ടക്കൂടുനല്കി ഉന്നതപദവിയായ ഈശ്വര സാക്ഷാത്ക്കാരത്തിലേക്കും സത്യത്തിലേക്കും വേദങ്ങള്‍ നയിക്കുന്നു.

വൈദിധര്‍മ്മാനുയായിത്തീരുവാന്‍ താഴെ പറയുന്ന സംഗ്രഹിച്ച ബിന്ദുക്കള്‍ ഉള്‍ക്കൊള്ളാനായാല്‍ മതി. അറിവ്, അഭിപ്രായങ്ങള്‍, കാഴ്ചപ്പാട് അഥവാ ബൌദ്ധിക നിലപാട് എന്നിവ എന്തുതന്നെയായിരുന്നാലും താഴെ കൊടുക്കുന്ന ബിന്ദുക്കളെ അനുസരിക്കാന്‍ അവനോ അവളോ തയ്യാറാണെങ്കില്‍ അവര്‍ വൈദിക ധര്‍മ്മാനുയായികളാണ് . ഒരാള്‍ യാതൊരു തരത്തിലുള്ള ആചാരങ്ങളും പാരമ്പര്യരീതികളും അവലംബിക്കുന്നില്ലെങ്കില്‍ കൂടി ഈ ബിന്ദുക്കളെ പാലിക്കുന്നുവെങ്കില്‍ അവനോ അഥവാ അവളോ വൈദികധര്‍മ്മത്തെ പിന്തുടരുന്നവരാണ്.

വ്യത്യസ്ത മത വിഭാഗങ്ങളുടെ ഇടയിലും ഈ ബിന്ദുക്കള്‍ പൊതുവായി കണ്ടെന്നു വരാം. എല്ലാ നല്ല ആശയങ്ങളുടെയും ഉറവിടം വേദങ്ങള്‍ ആയതിനാലാണത് . ഈ മതവിഭാഗങ്ങളില്‍ കാണപ്പെടുന്ന നല്ല വശങ്ങള്‍ എല്ലാം വേദങ്ങളില്‍ നിന്നെടുത്തതാണ്. അതിനാല്‍ ആരെങ്കിലും നല്ല ആചാരരീതികള്‍ പ്രാവര്‍ത്തികമാക്കുന്നുവെങ്കില്‍ ‍ അത് വൈദിക ധര്‍മ്മമാണ്. വൈദികധര്‍മ്മനുഷ്ടാനങ്ങളില്ലാതെ ഒരു നിമിഷംപോലും ആര്‍ക്കും ജീവിക്കാനാവില്ല. നമ്മുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ടത് അവൈദികവും അനാവശ്യവുമായ വസ്തുക്കളെ തഴഞ്ഞു കൊണ്ടാവണം. ഒരു കഴുതയെപ്പോലെ ഇത്തരം ഭാരം ചുമന്നാകരുത്. അതിനാല്‍ വൈദികധര്‍മ്മത്തിന്റെ ഒരു സംഗ്രഹം ഇവിടെ നല്‍കുന്നു. സാങ്കല്‍പ്പിക ജീവിതത്തില്‍നിന്ന് മാറിനിന്ന് ഈ ആശയങ്ങളെ സ്വീകരിച്ച് ഈശ്വരാനുഗ്രഹം തരുന്ന ഒരു ജീവിതം നയിക്കൂ!(ദേവ നാഗരിയിലുള്ള വായനക്ക് Introduction to Vedas (Hindi) എന്നതിലെ വേദോക്ത ധര്‍മ്മവിഷയം എന്ന അദ്ധ്യായം നോക്കുക)


1. ഋഗ്വേദത്തിന്റെ അവസാന സൂക്തം (10.161)

വേദങ്ങളില്‍ നിന്ന് മാനവര്‍ ഉള്‍ക്കൊള്ളേണ്ട സാരം വിവരിക്കുന്നു. മാനവരിലെ ഐക്യം, അവരുടെ പരസ്പര ബന്ധം എന്നിവ എങ്ങിനെയായിരിക്കനമെന്നു വ്യക്തമാക്കുന്ന ഈ സൂക്തത്തിന്റെ അടിസ്ഥാനത്തില്‍ വേണം വേദങ്ങളെ ഗ്രഹിക്കേണ്ടത്. വൈദികധര്‍മ്മത്തിന്റെ സാരം ഈ സൂക്തത്തില്‍ വിവരിക്കുന്നത് നോക്കാം.


ഋഗ്വേദം 10.161.2
അനീതി, അസഹിഷ്ണുത, ചേരിതിരിവ്‌ എന്നിവ ഇല്ലാതെ സത്യത്തിന്റെ മാര്‍ഗ്ഗത്തില്‍ ഒന്നിച്ച് സഞ്ചരിക്കുക. 
ആരോടും നീരസവും വിദ്വേഷവും ഇല്ലാതെ ജ്ഞാനവും അറിവും സമ്പാദിക്കാനായി പരസ്പരം സംവദിക്കുക. 
അറിവും ഈഷ്വരസാക്ഷാത്ക്കാരവും നേടാനായി ഒന്നിച്ച് പ്രവര്‍ത്തിക്കുക. 
മഹാത്മാക്കള്‍ നയിച്ച സത്യനിഷ്ടയും നിസ്വാര്‍ത്ഥതയുമുളള പാത സ്വീകരിക്കുക. 

ഋഗ്വേദം 10.161.3 
നിങ്ങളുടെ സത്യാ-സത്യ വിവേചനങ്ങള്‍ പക്ഷപാതരഹിതവും ഒരു പ്രത്യേക വിഭാഗത്തിനു മാത്രമുള്ളതുമാവരുത് . 

എല്ലാവരുടേയും ആരോഗ്യം, ജ്ഞാനം, ഐശ്വര്യം എന്നിവയുണ്ടാക്കുന്നതിനായി കൂട്ടായി സംഘടിക്കണം. 

നിങ്ങളുടെ മനസ്സ് എല്ലാ ദുഷ് ചിന്തകള്‍ക്കുമതീതവും എല്ലാവരുടേയും സന്തോഷവും ഐശ്വര്യവും കാണാനുതകുന്നതുമാവണം. 

തന്റെ സന്തോഷവും ഐശ്വര്യങ്ങളും, സന്തോഷം വര്‍ദ്ധിപ്പിക്കാനായി സത്യത്തില്‍ അധിഷ്ടിതമായി മാത്രം പ്രവര്‍ത്തിക്കുക. 

അസത്യത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യാനും സത്യത്തെ കണ്ടെത്താനും ഒന്നിച്ച് പ്രവര്‍ത്തിക്കുക. സത്യത്തിന്റെയും ഐക്യത്തിന്റെയും പാത ഒരിക്കലും കൈവിടരുത്. 

ഋഗ്വേദം 10.161.4 
നിങ്ങളുടെ ശ്രമങ്ങള്‍ ഉളല്‍ക്കര്‍ഷേഛയുള്ളതും എല്ലാവര്‍ക്കും അനുഗ്രഹം ലഭിക്കുന്നതുമായിരിക്കണം. 

നിങ്ങളുടെ വികാരങ്ങള്‍ എല്ലാവരെയും ഒരുപോലെ കാണാന്‍ കഴിയുന്നതും നിങ്ങളെപ്പോലെ തന്നെ മറ്റുള്ളവരെ സ്നേഹിക്കാന്‍ കഴിയുന്നതുമാകണം. 

നിങ്ങളുടെ ആഗ്രഹങ്ങള്‍, തീരുമാനങ്ങള്‍, വിവേചനബുദ്ധി, വിശ്വാസം, സംയമനം, ശ്രദ്ധ, ലക്ഷ്യം, സൌകര്യങ്ങള്‍ തുടങ്ങിയവ എല്ലാവരുടെയും ഗുണത്തിനും സത്യത്തിലധിഷ്റ്റിതവുമാവണം. 

പരസ്പര സ്നേഹവും അനുഗ്രഹാശിസ്സുകളും അറിവും വര്‍ദ്ധിപ്പിക്കുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടുക.

2. യജുര്‍വേദം 19.77

എല്ലാ മനുഷ്യര്‍ക്കും എല്ലായ്പോഴും സത്യത്തെ സ്വീകരിക്കാനും അസത്യത്തെ ത്യജിക്കാനുമുള്ള സന്നദ്ധതയുണ്ടായിരിക്കണം. ഇതൊരു തുടര്‍പ്രവര്‍ത്തനമാണ് 

തെറ്റായ വിശ്വാസങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ശരിയായ വിശ്വാസന്തോട് ചെര്‍ന്നുനില്‍ക്കുകയും വേണം. 

വിവേചനാത്മകത,യുക്തി, വസ്തുതകള്‍, തെളിവുകള്‍ ഇവയിലധിഷ്ടിതമായിരിക്കണം ഇത്. 

3. യജുര്‍വേദം 36.18 

മനുഷ്യര്‍ ഒരിക്കലും മറ്റു ജീവജാലങ്ങളെ ഉപദ്രവിക്കരുത്. 

എല്ലാവരോടും സ്നേഹത്തോടും ആത്മബന്ധത്തോടും പെരുമാറണം.
 
മനുഷ്യര്‍ എല്ലാ ജീവജാലങ്ങളേയും സുഹൃത്തുക്കളായികണ്ട്‌ എല്ലാവരുടേയും ഉന്നമനത്തിനായി പരിശ്രമിക്കണം. 

4. യജുര്‍വേദം 1.5


സത്യത്തെ സ്വീകരിക്കാനും അസത്യത്തെ ഉപേക്ഷിക്കാനും എല്ലാമനുഷ്യരും ദൃഢ നിശ്ചയമെടുക്കണം. 

സത്യത്തെ അനുഷ്ടിക്കാനും അസത്യത്തെ ത്യജിക്കാനുമായിരിക്കണം ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നതുപോലും. 


5. യജുര്‍വേദം 19.30

ഒരാള്‍ സത്യാനുഷ്റ്റാനത്തിനു ദൃഢനിശ്ചയം ചെയ്‌താല്‍ അവള്‍ ഈശ്വരാനുഗ്രഹത്തിനും സത്യാചരണത്തിനും യോഗ്യനായി തീരുന്നു. അവള്‍ അതിനുയോഗ്യയായി തീര്‍ന്നാല്‍ ജ്ഞാനത്തിന്റെയുംസംതൃപ്തിയുടേയും രൂപത്തില്‍ ഫലവും അവള്‍ക്കു ലഭിക്കുന്നു. അത്തരം ഫലങ്ങള്‍ സത്യാചരണം നടത്താന്‍ പ്രേരണയും ശക്തിയും നല്‍കുന്നു. വിശ്വാസം വര്‍ദ്ധിക്കുന്നതോടൊപ്പം ജ്ഞാനവും അനുഗ്രഹവും കൂടുന്നു. ഇത് ആത്യന്തികമായ ഈശ്വരസാക്ഷാത്ക്കാരം അഥവാ മോക്ഷത്തിലേക്ക് നയിക്കുന്നു. 


6. അഥര്‍വ്വവേദം 12.5.1, 2 

ശ്രമം (കടുത്ത പരിശ്രമം), തപസ്സ് (ലക്ഷ്യസാധ്യത്തിനായി വെല്ലുവിളികളേയും ബുധിമുട്ടുകളേയും സന്തോഷത്തോടെ നേരിടാനുള്ള ആഗ്രഹം) എന്നിവയാണ് മാനവരുടെ അടിസ്ഥാന സ്വഭാവങ്ങള്‍. അവ ഒരിക്കലും കൈവെടിയരുത്. 

ശ്രമം, തപസ്സ് എന്നിവയിലൂടെ ലോകാത്ഭുതങ്ങളെ തുറന്നു കാട്ടാനും ബ്രഹ്മത്തെ അഥവാ പരമാത്മാവിനെ മനസ്സിലാക്കാനും കഴിയും. 

സത്യാനുഷ്ടാനത്തിനും അസത്യ ത്യാഗത്തിനുമായി ശ്രമം, തപസ്സ്‌ എന്നിവയെ ഉപയോഗപ്പെടുത്തണം. 

ശ്രമം, തപസ്സ് എന്നിവയിലൂടെ സ്വന്തം സമ്പത്തും രാഷ്ട്രത്തിന്റെ ഐശ്വര്യവും ഉയര്‍ത്താന്‍ ശ്രമിക്കണം. 

ശ്രമം, തപസ്സ് എന്നിവയിലൂടെ സത്യത്തിലധിഷ്ടിതമായ കീര്‍ത്തി നേടാനാകണം. 


7. അഥര്‍വ്വ വേദം 12.5.3 

ഒരാള്‍ സ്വന്തം വസ്തുക്കള്‍ മാത്രം ഉപയോഗിക്കുകയും മറ്റുള്ളവരില്‍നിന്നും ഒന്നുംതന്നെ മോഷ്ടിക്കുകയും അരുത്. 

എല്ലാവരും പരസ്പരവിശ്വാസമുള്ളവരാണെന്ന് ഉറപ്പുവരുത്തണം. 

സത്യത്തോട് അനുകമ്പയില്ലാതെ വിശ്വാസം ഉണ്ടാവുകയില്ല. അതിനാല്‍ എല്ലാ അവസരങ്ങളിലും സത്യനിഷ്ഠ വച്ചുപുലര്‍ത്തണം. 

സത്യം, ജ്ഞാനം, പണ്ഡിതന്മാര്‍, നിഷ്കളങ്കരായ ജനങ്ങള്‍ എന്നിവരെ സംരക്ഷിക്കാനായി ഏറ്റവും നന്നായി ശ്രമിക്കണം. 

ജനങ്ങള്‍ക്ക്‌ പൊതുവായ ഗുണം നല്‍കുന്ന നിസ്വാര്‍ത്ഥമായ പ്രവൃത്തി – അതായത് യജ്ഞത്തിലൂടെ അത്തരത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കണം. 

സത്യജ്ഞാനത്തെ പരിപോഷിപ്പിച്ച് ഈ ജ്ഞാനത്തെ എല്ലാമേഖലകളിലും ഉപയോഗപ്പെടുത്തണം. 


8. അഥര്‍വ്വ വേദം 12.5.7-10 

(വൈദിക ധര്‍മ്മത്തേക്കുറിച്ചുള്ള ഒരു സംക്ഷിപ്തരൂപം ഈമന്ത്രത്തില്‍നിന്നുലഭിക്കും) 

ഓജ: – സത്യാനുഷ്ടാനത്തിനുള്ള ധൈര്യം. 

തേജ: – നിര്‍ഭയത്വം. 

സഹ – സുഖ-ദുഃഖ, 

സന്തോഷ – സന്താപ, 

ലാഭ – നഷ്ടങ്ങള്‍ക്കകതീതമായി സത്യാനുഷ്ടാനം ചെയ്യുക. 

ബാല – സ്വാദ്ധ്യായം, ബ്രഹ്മചര്യം, അച്ചടക്കം, വ്യായാമം എന്നിവയിലൂടെ ശാരീരികവും മാനസികവുമായ ശക്തി സംഭരിക്കുക. 

വാക് – സത്യപ്രചാരണത്തിനായി മധുരമായി സംസാരിക്കുക. 

ഇന്ദ്രിയ – അഞ്ചു ജ്ഞാനേന്ദ്രിയങ്ങള്‍ , കര്‍മ്മേന്ദ്രിയങ്ങള്‍ , മനസ്സ് എന്നിവയെ സത്യം, സത്കര്‍മ്മം എന്നിവയിലേക്ക് തിരിച്ചു പാപകര്‍മ്മങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക. 

ശ്രീ – സത്യം, നീതി-ന്യായം എന്നിവയിലധിഷ്ടിതമായ ഒരു രാഷ്ട്രനിര്‍മ്മാണത്തിനു ശ്രമിക്കുകയും കഴിവ് കേട്ടവര്‍, അഴിമതിക്കാര്‍, സ്വാര്‍ത്ഥികള്‍, സ്വാഭിമാനമില്ലാത്തവര്‍ തുടങ്ങിയ ഭരണാധികാരികളെ പുറത്താക്കാന്‍ പരിശ്രമിക്കുക. 

ധര്‍മ്മം – സത്യത്തെ അംഗീകരിക്കുകയും അസത്യത്തെ തള്ളിപ്പറയുകയും ചെയ്ത് എല്ലാ മാനവര്‍ക്കും ഈ പ്രക്രിയയിലൂടെ നേട്ടം കൈവരിക്കാന്‍ ശ്രമിക്കുക. 

ബ്രഹ്മ – ജ്ഞാനപ്രചാരണം ചെയ്യുന്ന പണ്ഡിതന്മാരേയും മഹത് വ്യക്തികളേയും പരിപോഷിപ്പിക്കുക. 

ക്ഷത്ര – ജനങ്ങളേയും രാഷ്ട്രത്തെയും സംരക്ഷിക്കുകയും, പൊതുജനങ്ങള്‍ക്ക് കഷ്ടതകള്‍ വരുത്തുകയോ സമാജത്തിന്റെ യശസ്സിനു കോട്ടം തട്ടുന്ന പ്രവൃത്തികള്‍ ചെയ്യുന്നവരെ ശിക്ഷിക്കുകയും ചെയ്യുന്ന ധൈര്യശാലികളായവരെ പരിപോഷിപ്പിക്കുക. 

വിശ – വാണിജ്യം, വ്യാപാരം എന്നിവ അഭിവൃദ്ധിപ്പെടുത്തി ലോകസാമ്പത്തിക വളര്‍ച്ചക്ക്‌ ഉതകുന്ന പ്രവൃത്തികള്‍ യാതൊരു വിവേചനവും കൂടാതെ ചെയ്യുക. 

ത്വിഷി – സത്യത്തേയും നല്ലഗുണഗണങ്ങളെയും മാത്രം പരിപോഷിപ്പിക്കുക. 

യശ – സത്യമായ നല്ല ഗുണങ്ങളോടുകൂടിയ യശസ്സ് ലോകത്ത് ഉണ്ടാക്കി എടുക്കുവാന്‍ പരിശ്രമിക്കുക. 

വര്‍ച്ച – എല്ലാ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി ഒരു നല്ല വിദ്യാഭ്യാസ പദ്ധതി സ്ഥാപിച്ചെടുക്കുക. 

ദ്രവിണം – മേല്‍വിവരിച്ച ഗുണങ്ങളുടെ അടിസ്ഥാനത്തില്‍ ധനസമ്പാദനം ചെയ്യുക. നിലവിലുള്ള സ്വത്തിന്റെ സംരക്ഷണം നടത്തുക. അറിവും നല്ല ഗുണങ്ങളും വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്ന പ്രവര്‍ത്തനങ്ങളില്‍ ധനം നിക്ഷേപിക്കാനായി സ്വത്ത്‌ വര്‍ദ്ധിപ്പിക്കുക. 

ആയു – ദീര്‍ഘയുസ്സിനായി പ്രവര്‍ത്തിക്കുക. 

രൂപം – നല്ലതും വൃത്തിയുള്ളതുമായ വസ്ത്രധാരണത്താല്‍ സ്വാഭിമാനം ഉയര്‍ത്തിപിടിക്കുക. 

നാമം – മറ്റുള്ളവരെ സത്യമാര്‍ഗ്ഗത്തില്‍ ചരിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ മാതൃകകള്‍ സൃഷ്ടിക്കുക. 

കീര്‍ത്തി – സത്യ – ജ്ഞാന പ്രചാരം നടത്തുക. അങ്ങിനെ നമുക്കും സ്വയം കീര്‍ത്തി നേടുക. 

പ്രാണ അപാന – ശ്വസന പ്രക്രിയയെ നിയന്ത്രിച്ച് അസുഖങ്ങളെ ഇല്ലാതാക്കി ആയുസ്സിനെ വര്‍ദ്ധിപ്പിക്കുക. 

ചക്ഷു ശ്രോത്ര – ജ്ഞാനേന്ദ്രിയങ്ങളുടെ ഉപയോഗത്താല്‍ സത്യത്തെ കണ്ടെത്താനും അസത്യത്തെ തള്ളാനും തുടര്‍ച്ചയായി ശ്രമിക്കുക. 

പായ രസ – പാല്‍, ശുദ്ധ ജലം, ഔഷധികള്‍ തുടങ്ങിയ പാനീയങ്ങളെ കുടിച്ചുകൊണ്ട് ആരോഗ്യത്തെ പുഷ്ടിപ്പെടുത്തുക. 

അന്ന അന്നാദ്യ – ഔഷധശാസ്ത്രമനുസരിച്ച് ആരോഗ്യവര്‍ദ്ധകമായി പറയുന്ന നല്ലഭക്ഷണങ്ങള്‍ കഴിക്കുക. 

ഋതം – പരമപിതാവായ ഈശ്വരനെയല്ലാതെമറ്റാരേയും ആരാധിക്കരുത്. 

സത്യം – അറിയുന്നതും പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ യാതൊരു വ്യത്യാസവും വരുത്താതിരിക്കുക. 

ഇഷ്ടം – മേല്‍ വിവരിച്ച വിശിഷ്ടഗുണങ്ങളിലൂടെ ഏകനായ ഈശ്വരനെ സാക്ഷാത് ക്കരിക്കാനായി ആരാധിക്കാന്‍ ആഗ്രഹിക്കുക. 

പൂര്‍ത്തം – മേല്‍ വിവരിച്ച ഇഷ്ടത്തിന്റെ പൂര്‍ത്തീകരണത്തിനായി ആസൂത്രണം നടത്തുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക. 

പ്രജ – സത്യസന്ധമായ അറിവിനാലും പ്രവൃത്തികളാലും ജങ്ങളെയും പുതുതലമുറയേയും പ്രബുദ്ധരാക്കുക. 

പശവ – മൃഗങ്ങളുടെ ശുശ്രൂഷ നടത്തുക. 

മന്ത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന ‘ച’ എന്നതിന് ‘ഇതും’ എന്നാണര്‍ത്ഥം. മുകളില്‍ വിവരിച്ച ഗുണഗണങ്ങള്‍ക്ക് പുറമേ സത്യത്തേയും ജ്ഞാനത്തെയും പ്രചരിപ്പിക്കുന്നതും ജനങ്ങളിലെ ദുഖങ്ങളേയും അനാചാരങ്ങളേയും നശിപ്പിക്കുന്നതുമായ മറ്റേതൊരുഗുണത്തേയും സ്വീകരിക്കണമെന്ന് ഊന്നിപ്പറയുന്നതിനാണ് ഈ പദം വീണ്ടുംവീണ്ടും എടുത്തുപറയുന്നത്. 

വേദങ്ങളിലെ മറ്റു മന്ത്രങ്ങളെപ്പോലെ വേദത്തെ അടിസ്ഥാനമാക്കിയുള്ള മറ്റു ഗ്രന്ഥങ്ങളില്‍ കൂടുതല്‍ വിശദമായി മതം അഥവാ ധര്‍മ്മം എന്ന ഈ വിഷയത്തെ വിവരിച്ചിട്ടുണ്ട്. തൈത്തിരീയ ആരണ്യകം 7.9; 11; 10.62, 63; മുണ്ഡകോപനിഷത്ത് 3.1.5, 6; പൂര്‍വ്വമീമാംസ 1.1.2 എന്നീ ഗ്രന്ഥങ്ങളില്‍ ഈശ്വരന്‍ വേദങ്ങളിലൂടെ ഉപദേശിച്ചതാണ് ധര്‍മ്മമെന്ന വിശിഷ്ടങ്ങളായ ധര്‍മ്മവിവരണങ്ങള്‍ കാണാവുന്നതാണ്.

(സ്വാമി ദയാനന്ദ സരസ്വതിയുടെ ഋഗ്വേദാദി ഭാഷ്യഭൂമികയുടെ വേദോക്ത ധര്‍മ്മ വിഷയമെന്ന അധ്യായത്തില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിവരണമുണ്ട്. അത് വായിക്കുക. വേദങ്ങളേക്കുറിച്ചറിയാന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധ മായും വായിച്ചിരിക്കേണ്ട ഗ്രന്ഥമാണിത്.) 

വൈശേഷിക ദര്‍ശനം 1.1.2 ധര്‍മ്മത്തിന് നിര്‍വ്വചനം നല്‍കുന്നത് ഇപ്രകാരമാണ് “സര്‍വ്വജഗത്തിനും സന്തോഷവും പരമമായ മോക്ഷവും നല്കുന്നതിലേക്ക് നയിക്കുന്നതെന്തോ അത് മാത്രമാണ് ധര്‍മ്മം” 

എല്ലാ മനുഷ്യരും ഈ മതം അഥവാ ധര്‍മ്മത്തെ പിന്തുടരുകയും ഇവക്ക് അനുകൂലമല്ലാത്തതോ അനാവശ്യമായ കൂട്ടിചേര്‍ക്കലുള്ളതോ ആയ ഒന്നിനെയും സ്വീകരിക്കുകയുമരുത്. ഇത് മാത്രമാണ് എല്ലാ മാനവര്‍ക്കും അനുഷ്ടിക്കാവുന്ന മതം. മനുഷ്യര്‍ക്ക്‌ രണ്ടു മതങ്ങള്‍ ഉണ്ടാവരുത്. അതിനാല്‍ മുകളില്‍ വിവരിച്ച ധര്‍മ്മത്തേ സ്വീകരിക്കുക. മറ്റെല്ലാറ്റിനേയും തള്ളിക്കളയുക! 

സത്യമേവ ജയതേ!



കടപ്പാട്  : അഗ്നിവീർ