Tuesday, April 4, 2017

വാര്‍ദ്ധക്യ പ്രേരണ


രു മനുഷ്യൻ തന്നോടും തന്റെ പരിതസ്ഥിതിയോടും ഇണങ്ങി ജീവിക്കുക. തന്നോടും തന്റെ പരിതസ്ഥിതിയോടും പിണങ്ങി ജീവിക്കുക – ഈ രണ്ട്‌ തലങ്ങളാണ്‌ സാമൂഹിക ഘടനയിൽ കാണുന്നത്‌. തന്നോടും തന്റെ പരിതസ്ഥിതിയോടും ഇണങ്ങി ജീവിക്കുമ്പോൾ താനും പരിതസ്ഥിതിയും തമ്മിലുണ്ടാകുന്ന പാരസ്പര്യം ഏതൊരുവനും ബലം (immunity) നൽകാതിരിക്കില്ല. ആരോഗ്യത്തിന്റെ അടിസ്ഥാന ശാസ്ത്രം ഇതാണ്‌. ഒരുവൻ തന്നോടും തന്റെ ചുറ്റുപാടുകളോടും സമാജത്തോടും ജീവജാലങ്ങളോടും പ്രകൃതിയോടും ഇണങ്ങി, അവയെല്ലാം തന്റെ അംശമാണെന്നു കരുതി ജീവിക്കുമ്പോൾ അവന്റെ ബലം ഏറുകയാണ്‌.

അതേസമയം ഒരുവൻ തന്നോടു പിണങ്ങുമ്പോൾ തന്റെ വ്യത്യസ്തങ്ങളായ വാസനകളോട്‌, വ്യത്യസ്തങ്ങളായ ചിന്തകളോട്‌, വ്യത്യസ്തങ്ങളായ പെരുമാറ്റ വിശേഷങ്ങളോട്‌, തന്നിൽത്തന്നെ വ്യത്യസ്തങ്ങളായി സംഭവിക്കുന്ന കർമ്മകലാപങ്ങളോട്‌ പിണങ്ങി നില്‍ക്കുമ്പോൾ തനിക്ക്‌ തന്നോടു തന്നെ ഇഷ്ടമില്ലാതെ വരുന്നു. തന്റെ ചുറ്റുപാടുകളോട്‌, സമസൃഷ്ടങ്ങളോട്‌, ജീവജാലങ്ങളോട്‌, പ്രകൃതിയോട്‌ പിണങ്ങുമ്പോൾ അവന്റെ ബലം നഷ്ടമാകുന്നു. അവന്റെ ആവിർഭാവത്തിന്റേയും അവന്റെ പരിതസ്ഥിതിയുടെ ആവിർഭാവത്തിന്റേയും മൗലിക ഘടകങ്ങളായ ഭൂത തന്മാത്രകൾ – പൃഥ്വി, അപ്‌, തേജസ്സ്‌, വായു, ആകാശം എന്നിവ പിരിയുകയോ വിഘടിക്കുകയോ ചെയ്യുന്നു. അതേസമയം ചുറ്റുപാടുകളോട്‌ ഇണങ്ങുമ്പോൾ മൗലികഘടകങ്ങളെ ചേർക്കുകയും അവ സമമാക്കുകയും ചെയ്യുന്നു. ബാഹ്യമായി ഒരുവൻ അവന്റെ ചുറ്റുപാടുകളോട്‌ യോജിക്കുന്ന സമയം, ഏതൊരു മൗലിക ഘടകങ്ങളാലാണോ അവന്റെ ശരീരമെന്ന പരമാർത്ഥവും മനസ്സെന്ന പരമാർത്ഥവും ബുദ്ധിയെന്ന പരമാർത്ഥവും ഇന്ദ്രിയങ്ങളും ഉളവാക്കിയിരിക്കുന്നത്‌, ഏതൊന്നു കൊണ്ടാണോ അവന്റെ ചുറ്റുപാടുകളെ – ചുറ്റുപാടും കാണുന്ന ദ്രവ്യങ്ങളെല്ലാം – സൃഷ്ടിച്ചിരിക്കുന്നത്‌, ആ അടിസ്ഥാനങ്ങൾ രണ്ടും ഒന്നായത് കൊണ്ട്‌ – ചുറ്റുപാടുകളും അവനും തമ്മിലുള്ള ചേർച്ചയിൽ നിന്ന്‌ – അവന്റെ ഘടനയിലെ മൗലിക ഘടകങ്ങൾ അത്യന്തം ചേർന്നുനില്ക്കുന്നു. അതേസമയം അവയോട്‌ അവൻ പിണങ്ങി നില്‍ക്കുമ്പോൾ അവ – പൃഥ്വി, അപ്‌, തേജസ്സ്‌, വായു, ആകാശം – തമ്മിൽ പിണങ്ങുകയും തദ്വാരാ അവന്റെ ആരോഗ്യം നഷ്ടപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ യോജിപ്പിച്ചും വിയോജിപ്പിച്ചും ആരോഗ്യത്തെ ഉളവാക്കിയും ആരോഗ്യത്തെ നശിപ്പിച്ചും കളിക്കുന്ന തന്റെ തന്നെ പ്രകൃതിയോടും തന്റെ ചുറ്റുപാടിന്റെ പ്രകൃതിയോടും പരിചയപ്പെടുന്ന ഒരു ശാസ്ത്രശാഖ ഇന്നത്തെ ആധുനിക മാനവന്‌ ആവശ്യമായി വന്നിരിക്കുന്നു.


കല്ലിനൊരു പ്രായമുണ്ടോ? 

ആയുർവ്വേദത്തിന്റെ മൗലിക ഘടനയിലൂടെ പോകുമ്പോൾ കാലം, പ്രത്യേകിച്ച്‌ ആന്തരിക കാലം, പ്രധാനമായി കാണണം. ദ്രവ്യത്തിൽ ഒരു ആന്തര കാലമുണ്ടോ? ഓരോ ദ്രവ്യത്തിനും പ്രകൃത്യാ ഒരു കാലദൈർഘ്യമുണ്ടോ? ഓരോ വസ്തുവും പരിണമിക്കുമ്പോൾ അതിൽ കാലം വരുന്നുണ്ടോ? ദീർഘകാലം മണ്ണായിക്കിടന്ന ഭൂമി ഉറഞ്ഞ്‌ വെട്ടുകല്ലുകളായി മാറുന്നു. വെട്ടുകല്ല്‌ മൂക്കുന്നുണ്ടോ, പ്രായമാകുന്നുണ്ടോ – കല്ലിനൊരു പ്രായമുണ്ടോ? ഉണ്ടെന്നാണ്‌ പ്രാചീനരൊക്കെ പറയുന്നത്‌. കല്ലിനെ ജീവനുള്ളതായി സങ്കല്‍പ്പിച്ച്‌, പ്രായമുണ്ടെന്ന്‌ സങ്കൽപിച്ച്‌, പ്രായമേറിയ കല്ല്‌, പ്രായം കുറഞ്ഞ കല്ല്‌ എന്നിങ്ങനെ വെട്ടി എടുക്കാറുണ്ട്‌. ഇങ്ങനെ കല്ല്‌ വെട്ടുന്നവനും കെട്ടുന്നവനും തമ്മിലൊരു ബന്ധമുണ്ടാകാറുണ്ട്‌. കെട്ടിട നിർമ്മാണത്തിൽ കല്ലിന്റെ പ്രായം നോക്കി കുഴപ്പമില്ലാത്ത വിധം എങ്ങനെയൊക്കെ കെട്ടണമെന്ന സങ്കല്‍പ്പങ്ങളുമുണ്ട്‌. പ്രായമെത്തിയ കല്ല്‌ വീണ്ടും മൂത്തുമൂത്തു വരുമ്പോൾ – പ്രായമെത്തി വീണ്ടും രൂപാന്തരപ്പെടുമോ? രൂപാന്തരപ്പെടും. അതാണ്‌ കരിങ്കല്ലായി മാറുന്നത്‌. അതിന്‌ വീണ്ടും പ്രായമെത്തുമ്പോഴാണോ മാർബിൾ പോലുള്ള ശിലകളായി അത്‌ രൂപാന്തരപ്പെടുന്നത്‌? പ്രകൃതിയിൽ ഇത്തരമൊരു പരിണാമമുണ്ടെങ്കിൽ പരിണമിച്ചു പരിണമിച്ച്‌ ഒരുനാൾ ഈ ഭൂമി തിരിച്ച്‌ വെള്ളത്തിൽ ലയിക്കുമോ? വെള്ളം അഗ്നിയിൽ ലയിക്കുമോ? അഗ്നി വായുവായി തീരുമോ? വായു ആകാശത്തിൽ ലയിക്കുമോ? ഇങ്ങനെയൊക്കെ പ്രാചീനർ ചിന്തിച്ചിട്ടുണ്ട്‌. ഇതിനെ ആസ്പദമാക്കി സൃഷ്ടിസ്ഥിതിലയങ്ങളുടെ ചക്രവും അവർ രേഖപ്പെടുത്തിയിട്ടുമുണ്ട്‌. കാലം മുന്നോട്ടുചെല്ലുമ്പോൾ യുഗത്തിന്റെ സ്വാഭാവിക വാർദ്ധക്യത്തിൽ – വാർദ്ധക്യം വന്ന വസ്തുക്കളോട്‌ താല്പര്യം തോന്നുമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്‌.

സൃഷ്ടിയുടെ ആദിയുഗങ്ങളിൽ ആയുസ്സ്‌ വളരെ കൂടുതലായിരുന്നുവെങ്കിൽ ക്രമേണ ഓരോ നൂറ്‌ വർഷവും കുറഞ്ഞു വരുമെന്നും അവർ കൃത്യമായി രേഖപ്പെടുത്തി വെച്ചിട്ടുണ്ട്‌. ആയുസ്സ്‌ കുറഞ്ഞുവരുന്ന കാലങ്ങളിലെ ദൃശ്യ സഞ്ചയങ്ങൾക്കും ഈ പരിണാമം സംഭവിക്കും. മനുഷ്യന്റെ ഇടപെടൽ കൊണ്ട്‌ കാലത്തിന്റെ സ്വാഭാവിക പരിണാമത്തെ, വാർദ്ധക്യത്തെ കൂടുതൽ ഉത്തേജിപ്പിക്കുമോ? ആറുമാസം കൊണ്ട്‌ വിളയുന്ന നെല്ലിനെ ഒരുമാസം കൊണ്ട്‌ വിളയിക്കുന്നു. ഭൂമിയിൽ സ്വാഭാവികമായ ദ്രവ്യങ്ങളുടെ ആയുർദൈർഘ്യത്തെ കുറച്ചുകൊണ്ടുവരുവാനുള്ള ശാസ്ത്രകൗതുകം തോന്നിയതുതന്നെ, മനുഷ്യന്റെ ബുദ്ധിയിലൊരു വാർദ്ധക്യം ജനിച്ചതു കൊണ്ടായിരുക്കുമോ? ബുദ്ധിയിൽ വാർദ്ധക്യം വന്ന്‌ സമൂലസമൂഹത്തെയും മൃത്യുവിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി പ്രളയത്തിന്‌ ആക്കം കൂട്ടുവാനുള്ളൊരു ത്വര ശാസ്ത്രമെന്ന പേരിൽ ആധുനിക ശാസ്ത്രകാരന്മാരുടെ മനോമണ്ഡലത്തിൽ ഉദിക്കുന്നു. അതിനാൽതന്നെ അവർ ബഹുമാനിതരായി തീരുകയും ബഹുമാനത്താൽ അവർ കാട്ടിക്കൂട്ടുന്ന വൈകല്യങ്ങൾ മുഴുവൻ ലോകം ആസ്വദിക്കുകയും സ്വയമൊന്നിച്ച്‌ മൃത്യുവിലേക്ക്‌ പോകുവാൻ തയ്യാറെടുക്കുകയും ചെയ്യുന്നു. ഒരു ആത്മഹത്യയുടെ വക്കിലേക്ക്‌ ശാസ്ത്രമിങ്ങനെ ആധുനിക മാനവനെ നയിച്ചുകൊണ്ട്‌ പോകുകയല്ലേ?


കാലത്തിന്റെ കളിക്കളത്തിൽ കളിക്കുമ്പോൾ മനുഷ്യൻ ചേതനയറ്റ്‌, കാലം നിർവ്വഹിക്കുന്ന വഴിയിലൂടെ, മിഥ്യാ അധിന്യൂനയോഗങ്ങളില്‍ പെട്ട്‌ അറിവില്ലാതെ, അറിയാതെ ആരാലോ നയിക്കപ്പെടുന്നതുപോലെ മൃത്യു കോടരങ്ങളിലേക്ക്‌ സഞ്ചരിക്കുന്നു. അപ്പോൾ മൃത്യുവിന്റെ നൃത്തമേറ്റു വാങ്ങി, അനേകഭാഷകളിൽ, വ്യാകരണങ്ങളിൽ ശാസ്ത്രമെന്ന പേരിൽ പടച്ചുവിടുന്നവ വായിച്ചും പഠിച്ചും മനുഷ്യമസ്തിഷ്കത്തിലെ ഓരോ കോശങ്ങളെയും നിരന്തരം വാർദ്ധക്യത്തിലേക്ക്‌ എത്തിച്ചുകൊണ്ടുമിരിക്കുന്നു. വാർദ്ധക്യത്തിലേക്കെത്തിക്കുന്ന ഒരറിവു പകർന്ന്‌ കൂട്ടത്തോടെയുള്ളൊരു ആത്മഹത്യയിലേക്ക്‌ ലോകമാകെ ഒരുങ്ങുകയാണ്‌. മാനവൻ ഇതിനെ മനോഹരമാക്കി പറയുന്നതാണോ ആഗോളവല്‍ക്കരണമെന്നും വിശ്വവിശാലജാലകവുമെന്നുമൊക്കെ? പക്ഷെ, പൗരാണികന്റെ ശാസ്ത്രമാതൃകകളെ ഇന്നലെ പിന്തുടർന്നവർ അനുഭവിക്കാത്ത വിധമുള്ള ദുരദൃഷ്ടങ്ങളായ ആയിരമായിരം സംഘർഷങ്ങളും പ്രശ്നങ്ങളുമാണ്‌ ആധുനിക മാനവൻ അനുഭവിക്കുന്നതെന്നത്‌ സത്യമാണ്‌.


ആധുനികന്റെ കാലം 

ശാസ്ത്രമര്യാദയിൽ അച്ഛനെയും അമ്മയെയും അനുസരിച്ച്‌, അടികൊണ്ട്‌ വളർന്നവന്റെ കയ്യിൽ നിന്നൊരു ഗ്ലാസ് വെള്ളം വാങ്ങിക്കുടിച്ച്‌ മരിക്കുവാനുള്ള അനുഭവമെങ്കിലും ഇന്നലെയുടെ അച്ഛനമ്മമാർക്ക്‌ ഉണ്ടായിരുന്നു. എന്നാലിന്ന്‌ ആധുനികതയെ പുൽകി, പ്രസവം ആശുപത്രിയിൽ നടത്തി, കുഞ്ഞിനെ വാക്സിനേഷനുകളുടെയും മറ്റുള്ളവയുടെയുമൊക്കെ പരിലാളനയിൽ വളർത്തി, ആരോഗ്യ സംരക്ഷണത്തിനുതകുന്ന അന്തരീക്ഷമുണ്ടാക്കി ആയിരമായിരം വിറ്റാമിനുകളും മിനറലുകളുമെല്ലാം തീറ്റിപ്പോറ്റിയ അച്ഛനമ്മമാരെ നിഷേധിക്കുന്ന മക്കളെയാണ്‌ എങ്ങും കാണാനാകുന്നത്‌. പോക്കറ്റ് മണിയായി അഞ്ഞൂറ്‌ രൂപയും കൊടുത്ത്‌, ശാസ്ത്രമാതൃകയിൽ മൈദ കൊണ്ടുണ്ടാക്കിയ ന്യൂഡിലുകളും മറ്റും കഴിപ്പിച്ചും പൊതിഞ്ഞു കെട്ടിക്കൊടുത്തും വാഹനത്തിൽ കയറ്റി മക്കളെ അയക്കുന്ന മാതാപിതാക്കൾ. ലക്ഷങ്ങൾ മുടക്കി സീറ്റ്‌ വാങ്ങിച്ച്‌ പഠിപ്പിച്ചവർ. വളർന്നപ്പോൾ സ്വയം ഇണയെ കണ്ടെത്തുകയും ബന്ധങ്ങൾ സ്ഥാപിക്കുകയും വികലമായി ജീവിക്കുകയും – പിന്നെ അച്ഛനമ്മമാരുടെ പണംകൊണ്ട്‌ ബംഗ്ലാവോ, ഫ്ലാറ്റോ വാങ്ങുകയും കാറു വാങ്ങുകയും ചെയ്ത്‌ വിവാഹം കഴിച്ച്‌ ജീവിക്കുമ്പോൾ ആ മക്കളുടെ കൈയിൽ നിന്ന്‌ സമാധാനത്തോടെ അന്നവും വെള്ളവും വാങ്ങി വാർദ്ധക്യത്തിൽ അവരുടെ പരിലാളനയിൽ മരിക്കാൻ ഇന്നത്തെ ഏത്‌ അച്ഛനമ്മമാർക്ക്‌ കഴിയുന്നുണ്ട്‌? ഇന്നലെ തല്ലിയ, കുളിപ്പിച്ച്‌ ഒഴിഞ്ഞ വയറുമായി പഠിക്കാൻ വിട്ട, ഇന്നലെ കരിയില കത്തിച്ച്‌ ചൂടുവെള്ളമുണ്ടാക്കാൻ പഠിപ്പിച്ച, അത്രയൊന്നും വിദ്യാഭ്യാസം കൊടുക്കാത്ത, ഇത്രയൊന്നും പഠിപ്പില്ലാത്ത, ആധുനിക ശാസ്ത്രത്തെ പിൻപറ്റാത്ത, തന്റെ ആചാരമര്യാദകളെ പിൻപറ്റി വളർന്ന ഇന്നലെയുടെ മക്കൾ – അവരുടെ കൈയിൽനിന്ന്‌ സമാധാനത്തോടെ അന്നവും വെള്ളവും വാങ്ങി വാർദ്ധക്യത്തിൽ അവരുടെ പരിലാളനകളിൽ മരിക്കാൻ അന്നത്തെ അച്ഛനമ്മമാർക്ക്‌ കഴിഞ്ഞതെന്തുകൊണ്ടാണ്‌? ഈ രണ്ട്‌ ശാസ്ത്രധാരകളെ വിലയിരുത്തിയിട്ടു മതി, ശാസ്ത്രത്തെ പിൻപറ്റി അഹങ്കാരത്തിന്റെ വാതോരാത്ത ജല്പനങ്ങൾ ഉരുവിടാൻ.

മാനവസ്നേഹം നഷ്ടപ്പെടുകയും രോഗാതുരതയിലേക്ക്‌ വലിഞ്ഞുനീങ്ങുകയും ചേതന മരവിക്കുകയും ചെയ്യുമാറ്‌, ആധുനികൻ ആന്തരിക കാലത്തെ സംഭ്രമജനകമാക്കിയത്‌ എങ്ങനെയാണ്‌? പ്രാചീനൻ പിൻപറ്റിയ ചിന്താബന്ധുരങ്ങളായ, അന്ന്‌ ശാസ്ത്രമെന്ന്‌ പറഞ്ഞവയെ തൊട്ടുതലോടിതഴുകി അതിനനുഗുണമായി ജീവിച്ചാണ്‌ അന്നവർ ആനന്ദം നേടിയതെങ്കിൽ, അതിനെ മുഴുവൻ വലിച്ചെറിഞ്ഞ്‌ ആധുനിക ശാസ്ത്രത്തിന്റെ പ്രണയിതാക്കൾ വലിച്ചുകൊണ്ടുപോയ വഴിയിൽ, അമ്പത്‌ സംവത്സരങ്ങൾ കഴിഞ്ഞപ്പോൾ ഒന്ന്‌ തിരിഞ്ഞുനോക്കുകയെങ്കിലും ചെയ്യേണ്ടതല്ലെ? അയ്യായിരവും ആറായിരവും സംവത്സരങ്ങൾ മാനവസ്നേഹത്തോടെ ജീവിച്ച ഇന്ത്യൻ ജനത, കേവലം അമ്പതോ അറുപതോ സംവത്സരത്തിന്റെ ആധുനിക വൈദ്യശാസ്ത്രവും ആധുനിക ശാസ്ത്രവും പേറി, പൗരാണികതയെ ചവിട്ടിത്തേച്ച്, അദ്ധ്യാപകരിലൂടെ, ആക്ടിവിസ്റ്റുകളിലൂടെ, ആധുനികത പഠിപ്പിച്ച മതനേതാക്കളിലൂടെ പഠിച്ചും പഠിപ്പിച്ചും വളർന്നപ്പോൾ നിത്യദു:ഖത്തിന്റെ, നിത്യാന്ധകാരത്തിന്റെ, നിത്യമായ ആത്മഹത്യയുടെ പടവുകളിൽ ഇന്നെത്തിയിട്ടുണ്ടോ? ഇങ്ങനെ താരതമ്യം ചെയ്യുകയെന്നതാണ്‌ ഗൃഹവൈദ്യത്തെയും പ്രാചീനതയെയും പഠിക്കുമ്പോൾ പ്രഥമമായി നാം ചെയ്യേണ്ടത്‌.
പ്രാചീനർ എങ്ങനെയൊക്കെയാണ്‌ ജീവിതത്തെ കണ്ടത്‌? എന്തായിരുന്നു അവരുടെ അറിവിന്റെ താളക്രമം? അതെങ്ങനെയാണ്‌ ജനതക്ക്‌ കൈമാറിക്കൈമാറികൊടുത്തത്‌? കൈമാറിക്കൊടുത്തത്‌ ഫ്ലക്സ് ബോർഡുകളിലൂടെ, പ്രചാരണ പദ്ധതികളിലൂടെ, ഭീഷണികളിലൂടെയൊക്കെ ആയിരുന്നോ അതല്ല, അനുഭവത്തിൽ ഉരുത്തിരിഞ്ഞ വിശ്വാസാധിഷ്ഠിതമായൊരു ലോകത്തിന്റെ സ്വഭാവേനയുള്ള വികാസമായിരുന്നോ?


മാര്‍ബിള്‍, ശവകുടീരത്തിലും വീട്ടിലും

വീടിന്റെ തറ ചാണകമെഴുകിയപ്പോൾ, തറ മണ്ണുതേച്ചപ്പോൾ – മണ്ണ്‌ ബാല്യമാണ്‌ – കാലം കുറേക്കൂടി മുന്നോട്ട്‌ നീങ്ങിയപ്പോൾ, മണ്ണ്‌ വെട്ടുകല്ലാകുമ്പോൾ നമ്മുടെ മനസ്സും വെട്ടുകല്ലിനൊപ്പം യൗവ്വനത്തിലേക്കും പിന്നെയത്‌ കരിങ്കല്ലായി മാർബിളിലേക്ക്‌ പോകുമ്പോൾ വാർദ്ധക്യത്തിലേക്കും നീങ്ങുകയായിരുന്നോ? അതുകൊണ്ടായിരുന്നുവോ മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാൻ പോലും തന്റെ ഭാര്യയുടെ ശ്മശാനത്തിനു മാത്രം മാർബിൾ പതിച്ചത്‌? ഒരു ശവകുടീരം മനോഹരമായുണ്ടാക്കി അതിന്‌ മാർബിൾ പതിക്കുമ്പോൾ ആ കാലത്തെ ഇന്ത്യയിലെ ഏതെങ്കിലുമൊരു ക്ഷേത്രത്തിന്‌ മാർബിൾ പതിച്ചിരുന്നോയെന്നും ചിന്തിക്കണം. അന്നത്തെ രാജാക്കന്മാർക്ക്‌ എന്തും വാങ്ങാനാകുമെന്നിരിക്കെയാണ്‌, കരിങ്കല്ലുവരെ ഉപയോഗിച്ചപ്പോഴും എന്തേ അവർ മാർബിൾ ഉപയോഗിക്കാതിരുന്നത്‌? ഇന്ന്‌ സാധാരണക്കാരുടെ വീടുകളിൽ പോലും പതിച്ചിരിക്കുന്നത്‌ മാർബിളാണ്‌. ഇതെങ്ങനെ ആരോഗ്യത്തെ ബാധിക്കും. താമസിക്കുന്നവരുടെ കോശവിഭജനത്തെ എങ്ങനെ ബാധിക്കും. മാർബിൾ പതിച്ച ഒരു മുറിയിൽ ജീവിക്കുന്ന ഒരു ഗർഭിണി പ്രസവിക്കുന്ന കുട്ടിക്ക്‌ നേരത്തെ വാർദ്ധക്യമുണ്ടാകുമോ? അതിന്റെ കൈകാലുകൾ പിരിഞ്ഞു വരുമോ? അവിടെ താമസിക്കുന്നവർക്ക്‌ ആമവാതം കൂടുമോ? മാർബിൾ ഏതെങ്കിലും തരത്തിലുള്ള തരംഗങ്ങളെ വായുവിലേക്ക്‌ വിടുന്നുണ്ടോ? മാർബിളിലേക്ക്‌ വീഴുന്ന എണ്ണയും മഞ്ഞൾപ്പൊടിയുമൊക്കെ മാർബിളുമായി പ്രതിപ്രവർത്തിച്ച്‌ ഏതെങ്കിലുമൊരു അംശങ്ങളെ ആഗിരണം ചെയ്യുകയും അതിൽനിന്ന്‌ ഏതെങ്കിലും തരത്തിലുള്ള വാതകങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുന്നുണ്ടോ? ശ്രദ്ധിച്ചിട്ടുണ്ടോ, ഒരു സ്പൂൺ മഞ്ഞൾപ്പൊടി മാർബിൾത്തറയിലിട്ട്‌ പതുക്കെയത്‌ തിരിച്ചെടുക്കാനും മാർബിളിൽ ചേർന്നതിനെ കഴുകി പൂർണ്ണമായി മാറ്റാനുമാകുന്നുണ്ടോയെന്നും? മാർബിൾ വലിച്ചെടുത്ത മഞ്ഞൾ പ്രവർത്തിക്കുന്നത്‌ ആരോഗ്യപരമായ നിലയിലാണോ? ഉത്തമമായ മഞ്ഞളിന്റെ അംശം പോലും നമുക്ക്‌ അപകടകരമാകുമാറ്‌ മാറ്റിമറിച്ചാണോ മാർബിൾ തരുന്നത്‌? ഇവിടെയാണ്‌ അന്തസത്തയുടെ ജീവിതത്തിലേക്ക്‌ ജനതയെ നയിക്കാൻ പാകമായ പ്രാചീനന്റെ അറിവും പരിലാളനകളും സുരക്ഷയും ശ്രദ്ധേയമാകുന്നത്‌. അവർ തറ മെഴുകിയപ്പോൾ, തറ മണ്ണുതേച്ചപ്പോൾ, തറ വെട്ടുകല്ലാക്കി മാറ്റിയപ്പോൾ ബാല്യവും യൗവ്വനവും പോലെ അവർ ആരോഗ്യത്തെ നിലനിർത്തി.


കുഞ്ഞുങ്ങൾക്ക്‌ ആരോഗ്യവും ആയുസ്സും ഉണ്ടാകുവാനും ആനന്ദം ലഭിക്കാനും പര്യാപ്തമാകും വിധമാണ്‌ വീടിന്റെ അന്നത്തെ നിർമ്മാണം. വീടുവെയ്ക്കുമ്പോൾ തെരഞ്ഞെടുക്കുന്ന ദേശങ്ങൾ, പറമ്പിലെ ചില പ്രത്യേകതരം ചെടികൾ ഇവയൊക്കെ ശ്രദ്ധിക്കും. ചില ചെടികളുള്ള പറമ്പുകൾ കാണുമ്പോൾ പഴയവർ പറയും, ഇവിടെ വീടുവയ്ക്കാമെന്ന്‌. ചിലവ കാണുമ്പോൾ അരുതെന്നും പറയും. പറമ്പിൽ ചെന്നാൽ അവിടെ ഒരു പട്ടി ശാന്തമായി ഉറങ്ങുന്നതു കണ്ടാൽ പറയും ഇവിടെ വീടുവയ്ക്കാമെന്ന്‌ – അത്‌ നല്ല സ്ഥലമാണ്‌, ശാന്തതയുള്ളതാണ്‌. ഒരു വീടുവെയ്ക്കാനുള്ള സ്ഥലം തെരഞ്ഞെടുക്കുന്നതിൽ വരെ അവർ പ്രകൃതിയോട്‌ ഇണങ്ങിയ ഒരു നയം സ്വീകരിച്ചുവെങ്കിൽ, ഇന്ന്‌ നാം എവിടെയെല്ലാം, എന്തെല്ലാമാണ്‌ കെട്ടിപ്പൊക്കുന്നത്‌? അതൊക്കെ നമ്മുടെ ആയുസ്സിനെ മാറ്റിമറിക്കുമോ, ആരോഗ്യത്തെ ബാധിക്കുമോ, നമ്മുടെ കോശങ്ങളെ വാർദ്ധക്യത്തിലേക്ക്‌ എത്തിക്കുമോ? അപ്പോൾ വീടുവെയ്ക്കാനുള്ള സ്ഥലവും വീടിനുള്ള കല്ലും തുടങ്ങി നിത്യ നിരന്തരം ഉപയോഗിക്കുന്ന എണ്ണമറ്റ പദാർത്ഥങ്ങളെ വരെ അവർ പഠിച്ചിരുന്നു. ആഹാരത്തെക്കുറിച്ച്‌ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വനത്തിൽ നില്‍ക്കുന്ന പഴങ്ങൾ – അല്‍പ്പം പോലും ആശ്രയദോഷമില്ലാത്ത, നിമിത്തദോഷമില്ലാത്ത, ജാതിദോഷമില്ലാത്ത പ്രകൃത്യാ വളർന്നുവരുന്ന പഴങ്ങൾ – ഭുജിക്കുമ്പോൾ ഉണ്ടാകുന്ന ആരോഗ്യത്തിന്റെ നില, ദു:ഖത്തിന്റെ നില എന്നിവയെക്കുറിച്ചുള്ള അവരുടെ പഠനം ശ്രദ്ധേയമാണ്‌.


ക്ലേശിച്ചും അദ്ധ്വാനിച്ചും ഉണ്ടാക്കിയെടുക്കുന്ന, പണത്തെ ആദായമായിക്കണ്ട്‌, കൃത്രിമമായ ഉല്പാദനപ്രക്രിയയെ സ്വീകരിച്ച്‌, പ്രകൃതിയുടെ താളക്രമങ്ങളെ മാറ്റിമറിച്ച്‌, ഹോർമോണുകളെയും എൻസൈമുകളെയും കൃത്യമായി നൽകി വളർത്തിയെടുക്കുന്ന പച്ചക്കറികളുടെയും പഴങ്ങളുടെയും ഒരു തലം. ഭൂമിയിൽനിന്ന്‌ വലിച്ചെടുത്ത ആഹാരപദാർത്ഥങ്ങൾ ഇലകളിൽ പാകംചെയ്ത്‌ പൂവായി, പഴമായി, കായയായി, തണ്ടായി, ഇലയായി, വേരായി, കിഴങ്ങായി ഒക്കെ നില്‍ക്കുന്നതിൽ നിന്ന്‌ ഓരോ പദാർത്ഥങ്ങളും ആഹരിച്ച്‌, പ്രാഥമികപാകം കഴിഞ്ഞിട്ടുള്ള ആഹാരം മനുഷ്യനിൽ പചിച്ചു വരുമ്പോഴുള്ള കോശവിഭജന പ്രക്രിയയുടെ മറ്റൊരു തലം. കാലത്തിൽ – അതേ തലത്തിൽ തന്നെയാണോ ആ സസ്യങ്ങളെ ആഹരിച്ച്‌ ഒരു പാചകം കൂടി തങ്ങളുടെ ശരീരത്തിൽ നടത്തി രൂപാന്തരപ്പെട്ട്‌ മാംസമായിത്തീർന്ന പശുവിന്റെയും കോഴിയുടെയും പന്നിയുടെയും ആടിന്റെയും അതുപോലുള്ള ജീവജാലങ്ങളുടെയും – പാമ്പിന്റെയും പട്ടിയു ടെയുമൊക്കെ മാംസം ആഹരിക്കുമ്പോൾ ഉണ്ടാകുന്ന മറ്റൊരു തലം. ഇതിനെയൊക്കെ ആഹരിക്കുമ്പോൾ പ്രാഥമികമായ പചനം നടന്നുകഴിഞ്ഞ സസ്യാഹാരവും ഈ ജാന്തവങ്ങളായ ആഹാരവും കോശവിഭജന പ്രക്രിയയിൽ ഒരുപോലെ പെരുമാറുമോ അതോ, മാറിമാറി പെരുമാറുമോ? കോശാന്തര യാഥാർത്ഥ്യം അന്വേഷിക്കുമ്പോൾ കോശത്തിന്റെ സമയമാപിനി – സൈറ്റോക്രോം – അതിന്റെ സൂചി കറങ്ങുന്നതിനെടുക്കുന്ന സമയത്തെ മാറ്റി മറിക്കുമോ എന്നറിയണം. ഇതൊക്കെ വളരെ നിർണ്ണായകമാണ്‌. സസ്യങ്ങളും മാംസങ്ങളും പാകം ചെയ്ത്‌ രൂപാന്തരപ്പെട്ട്‌ അവയിൽ നിന്ന്‌ വർണ്ണഭംഗിയുണ്ടാക്കിപ്പോകുന്ന ശ്വാസവും നിശ്വാസവും അന്തരീക്ഷത്തിലെ ആയിരമായിരം വാതകങ്ങളുമെല്ലാം ചേർന്ന്‌ ഭൗമാന്തരീക്ഷത്തിലേക്ക്‌ കടന്നു പോകുമ്പോഴുണ്ടാകുന്ന ആഹാരപദാർത്ഥങ്ങളുടെ ഒരു നിര. ഇതെല്ലാം സന്നിവേശിപ്പിച്ച്‌ പഠിക്കുകയും അവയെക്കുറിച്ച്‌ അപഗ്രഥിക്കുകയും അവയെ ലോകോപകാരത്തിനായി സൂത്രവാക്യങ്ങളിൽ എഴുതിവെക്കുകയും ചെയ്തവരാണ്‌ ഋഷീശ്വരന്മാർ. അവരെ മുഴുവൻ നിഷേധിച്ചും നിന്ദിച്ചും അവരുടെ അറിവുകളെ തമസ്കരിച്ചും ആധുനിക മനുഷ്യൻ കടന്നുപോയ ഊർജ്ജതന്ത്രത്തിന്റെയും രസതന്ത്രത്തിന്റെയും പഠനങ്ങൾ അവന്‌ ജീവിതാനന്ദം നൽകാതിരിക്കുകയും ചെയ്യുന്നു. ഇതാണ്‌ നമുക്ക്‌ പഠിക്കേണ്ടി വരുന്നത്‌.

കടപ്പാട്‌ : നിര്‍മലാനന്ദം | സ്വാമി നിര്‍മലാനന്ദഗിരി മഹാരാജ്‌

No comments:

Post a Comment