ശ്രീനാരായണഗുരു




കേരളത്തിൽ ജീവിച്ചിരുന്ന ഒരു സന്ന്യാസിയും സാമൂഹിക പരിഷ്ക്ർത്താവും, നവോത്ഥാനനായകനും ആയിരുന്നു ശ്രീനാരായണഗുരു. ഈഴവ സമുദായത്തിൽ ജനിച്ച അദ്ദേഹം സവർണ്ണ മേധാവിത്വത്തിനും സമൂഹതിന്മകൾക്കും എതിരെ കേരളത്തിലെ താഴ്ന്ന ജാതിക്കാർക്ക് പുതിയമുഖം നൽകി. കേരളത്തിലെ ജാതി വ്യവസ്ഥയെ ചോദ്യം ചെയ്ത ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്കർത്താവാണ് ശ്രീ നാരായണ ഗുരു. അന്നു കേരളത്തിൽ നിലനിന്നിരുന്ന സവർണ മേൽക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ ശാപങ്ങൾക്കെതിരെ അദ്ദേഹം പ്രവർത്തിച്ചു. ബ്രാഹ്മണരേയും മറ്റു സവർണഹിന്ദുക്കളെയും കുറ്റപ്പെടുത്തുന്നതിനു പകരം ഗുരു വിദ്യാലയങ്ങളും ക്ഷേത്രങ്ങളും സ്ഥാപിച്ച് അവർണ്ണരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചു. മറ്റുള്ളവരോടുള്ള തുറന്ന സമീപനവും അഹിംസാപരമായ തത്ത്വചിന്തയും അദ്ദേഹത്തിന്റെ മുഖമുദ്രകളായിരുന്നു. സാമൂഹ്യതിന്മകൾക്കെതിരെയുള്ള പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഈഴവർ പോലുള്ള അവർണ്ണരുടെ ആചാര്യനായി കരുതപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ലോകജനതക്കു തന്നെ മാർഗ്ഗദർശകങ്ങളായ പ്രബോധനങ്ങൾ കൊണ്ട് ലോകം മുഴുവനും ആരാധ്യനായിത്തീർന്ന വ്യക്തിത്വമാണ്‌. “ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ” ഇതായിരുന്നു അദ്ദേഹത്തിന്റെ ആദർശവും ജീവിതലക്ഷ്യവും. തന്റെ സാമൂഹിക പരിഷ്കാരങ്ങൾ പ്രചരിപ്പിക്കാനായി ഡോ. പൽപുവിന്റെ പ്രേരണയാൽ അദ്ദേഹം 1903-ൽ ശ്രീ നാരായണ ധർമ്മ പരിപാലന യോഗം സ്ഥാപിച്ചു. "മതമേതായാലുംമനുഷ്യ൯ നന്നായാൽ മതി"എന്നാണ് അദ്ദേഹത്തിൻറെ ആപ്തവാക്യം.

പശ്ചാത്തലം

മനുഷ്യരെ എല്ലാവരേയും ഒരേ പോലെ അംഗീകരിക്കാത്ത ഒരു വ്യവസ്ഥിതിയായിരുന്നു അക്കാലത്ത്. ഇതിനു പ്രധാനകാരണം ജാതീയമായ ഉച്ചനീചത്വങ്ങളും അതിനോടു ബന്ധപ്പെട്ട തീണ്ടൽ, തൊടീൽ മുതലായ അനാചാരങ്ങളും ആയിരുന്നു. ജാതിയുടെ അടിസ്ഥാനത്തിൽ ബ്രാഹ്മണർ ക്ഷത്രിയരടക്കമുള്ളനായർ,അമ്പലവാസി,ശൂദ്രനായർ,വെള്ളാളർ തുടങ്ങിയവർ സവർണ്ണർ എന്നും കമ്മാളർ ,ഗണകർ തുടങ്ങി ചിലവർ രണ്ടിലും ചേരാത്തതായും ഈഴവർ അതിനു താഴെ നായാടി വരെയുള്ളവർ അവർണ്ണരെന്നും തരം തിരിച്ചിരുന്നു. ക്ഷേത്രാരാധന, വിദ്യാഭ്യാസം, ഉദ്യോഗം എന്നിങ്ങനെയുള്ള കാര്യങ്ങൾ ഇവർക്ക് നിഷിദ്ധമായിരുന്നു. അഞ്ചുരൂപ മാസശമ്പളം വാങ്ങുന്ന ഒരൊറ്റ ഈഴവനും അക്കാലത്ത് സർക്കാർ ജോലിയിൽ ഉണ്ടായിരുന്നില്ല. ഉന്നത വിദ്യാഭ്യാസം സിദ്ധിച്ച അവർണ്ണ ജാതിക്കാർ (ഡോ പല്പുവും മറ്റും) ഈ ശാഠ്യത്തിന്റെ ഇരകളായിത്തീർ‌ന്നു. ബ്രാഹ്മണർ ജന്മികളായിത്തീരുകയും കർഷകരായ അവർണ്ണ ജാതിക്കാർക്ക് ഭൂമി പാട്ടത്തിനു നൽകി വിളവ് കൊള്ളയടിക്കുകയും അടിമ വേല ചെയ്യിപ്പിക്കുകയും ചെയ്തിരുന്നു. അവർണ്ണരെ അടിമകളാക്കി വക്കുന്ന തരം ജന്മി-കുടിയാൻ വ്യവസ്ഥകൾ അക്കാലത്ത് ക്രമീകരിക്കപ്പെട്ടിരുന്നു. ഇതൊന്നും പോരാതെ സാമൂഹ്യമായ മർദ്ദനങ്ങളെ അതിക്രമിക്കുംവിധമായിരുന്നു അവർണ്ണ ജാതിക്കാരുടെ മേൽ നടത്തിയിരുന്ന സാമ്പത്തിക ചൂഷണങ്ങൾ. അടിക്കടിയുള്ള യുദ്ധങ്ങൾ കൊണ്ട് ഖജനാവ് ശോഷിച്ചപ്പോൾ പതിനാറിനും നാല്പതിനും ഇടക്കു പ്രായമുള്ള അവർണ്ണരിൽ നിന്നും തലയെണ്ണി നികുതി ചുമത്തി. ഇതിനു തലവരി എന്നാണ് പറഞ്ഞിരുന്നത്. കൂടാതെ വീടുമേയുക, മീൻപിടിക്കുക, എണ്ണയാട്ടുക, കള്ളുചെത്തുക തുടങ്ങിയ എല്ലാ തൊഴിലുകൾക്കും നികുതി ഏർപ്പെടുത്തിയിരുന്നു. പതിനാറിനും മുപ്പത്തിഅഞ്ചിനും ഇടയിലുള്ള അവർണ്ണയുവതികളിൽനിന്നും മുലക്കരം പിരിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് ചേർത്തലയിലെ കണ്ടപ്പന്റെ ഭാര്യ നങ്ങേലി എന്ന സ്ത്രീ തന്റെ മുല അരിഞ്ഞ് കരം പിരിവുകാരുടെ മുന്നിലേക്ക് എറിഞ്ഞുകൊടുത്തു. വൈകുന്നേരത്തോടെ നങ്ങേലി രക്തം വാർന്ന് മരിച്ചു. നങ്ങേലിയുടെ ശവദാഹം നടന്നുകൊണ്ടിരിക്കേ കത്തിയമർന്ന ചിതയിലേക്ക് എടുത്തുചാടി ഭർത്താവായ കണ്ടപ്പനും ആത്മാഹുതി ചെയ്തു. ജാതിയുടെ ഏറ്റക്കുറച്ചിൽ നോക്കിയാണ് കുറ്റങ്ങൾക്ക് ശിക്ഷ വിധിച്ചിരുന്നത്. അവർണ്ണർക്ക് ഏർപ്പെടുത്തിയിരുന്ന ശിക്ഷകൾ അതിക്രൂരമായിരുന്നു. ചെറിയ കുറ്റങ്ങൾക്കുപോലും അവയവങ്ങൾ മുറിച്ചു കളഞ്ഞിരുന്നു. ചിത്രവധം അക്കാലത്ത് നടപ്പിലിരുന്ന ഏറ്റവും ക്രൂരമായ ശിക്ഷാവിധിയായിരുന്നു. പൃഷ്ഠത്തിൽ നിന്നും കമ്പിയടിച്ചുകയറ്റി നാട്ടിനിറുത്തി കൊലചെയ്യുന്നതിനാണ് ചിത്രവധം എന്നു പറഞ്ഞിരുന്നത്. രണ്ടും മൂന്നും ദിവസം അവർ അങ്ങനെ കിടന്നു അന്ത്യശ്വാസം വലിക്കും. അവർണ്ണ ജാതിക്കാരാകട്ടെ, ദ്രാവിഡവും പ്രാകൃതമായ ആചാരങ്ങളിൽ പലതും അനുഷ്ഠിച്ചു പോന്നു. സവർണ്ണ ദൈവങ്ങളെ സ്വീകരിക്കാൻ തയ്യാറാവാത്ത എല്ലാ വർഗ്ഗങ്ങളേയും താഴ്ന്ന ജാതിക്കാരായി കരുതിയതാണ്‌ ഇതിനു കാരണമായി ഭവിച്ചത്. മൃഗങ്ങളെ ബലി കഴിക്കുകയും അവയുടെ രക്തവും മാംസവും അർപ്പിക്കുകയും കള്ളും ചാരായവും മറ്റും നിവേദിക്കുന്നതുമായിരുന്നു അവർക്കിടയിലുണ്ടായിരുന്ന പ്രധാന പൂജകൾ. ആരോഗ്യസം‌രക്ഷണത്തിന്‌ പല അധഃകൃത വർഗ്ഗക്കാരും മന്ത്രവാദവും ആഭിചാരവും മാത്രം നടത്തിപ്പോന്നു. താരതമ്യേന ഉയർന്ന് നിന്നിരുന്ന ജാതികളിൽ പോലും പല സാമൂഹ്യ അനാചാരങ്ങൾ നില നിന്നു. താലികെട്ട് കല്യാണം, തെരണ്ടുകുളി, പുളികുടി തുടങ്ങിയ ചടങ്ങുകൾ ആഭിജാത്യം കാണിക്കാനായി ആഡംബരപൂർ‌വ്വം നടത്തി കുടുംബം കടക്കെണിയിലാക്കുന്ന തരത്തിലായിരുന്നു അന്നത്തെ സാമൂഹ്യ രീതികൾ. വിവാഹം, മരണാനന്തര ക്രിയകൾ, തുടങ്ങിയവക്ക് ഈഴവർക്കിടയിൽ വ്യക്തമായ രീതികൾ ഒന്നും ഉണ്ടായിരുന്നില്ല. പ്രധാന ക്ഷേത്രങ്ങൾ എല്ലാം തന്നെ നമ്പൂതിരിമാരുടെയും നായൻമാരുടെയും കൈവശാവകാശത്തിലായിരുന്നു.അവർണ്ണ ജാതിക്കാരായ ഈഴവർക്ക് ക്ഷേത്ര പരിസരത്തു പോലും വരുന്നത് നിഷിദ്ധമായിരുന്നു. എന്നാൽ ക്രിസ്തുമതമോ ഇസ്ലാമോ സ്വീകരിച്ചാൽ ഇതിൽ വിട്ടുവീഴ്ചയുണ്ടായിരുന്നു. അവർണ്ണർ തൊട്ടാൽ ഉണ്ടാവുന്ന അശുദ്ധി മാറാൻ നസ്രാണിയെക്കൊണ്ട് തൊടീച്ചാൽ മതി എന്ന വിധിയും അതെല്ലാം കണ്ട് സ്വാമി വിവേകാനന്ദൻ "കേരളം ഒരു ഭ്രാന്താലയം" എന്ന് വിശേഷിപ്പിച്ച ഘട്ടം വരെ എത്തി നിന്നു അന്നത്തെ ജാത്യാചാരങ്ങൾ. ഡോ. പല്പു, സഹോദരൻ അയ്യപ്പൻ, ടി.കെ. മാധവൻ, അയ്യങ്കാളി, ചട്ടമ്പിസ്വാമികൾ തുടങ്ങിയ പലരും അന്ന് സാമൂഹിക പരിഷ്കരണത്തിന്‌ ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്തവരാണ്‌.


ജീവിതരേഖ

1856 ജനനം
1877 ഗുരുകുല സമ്പ്രദായത്തിൽ ഉപരിപഠനം പൂർത്തിയായി
1 882 വിവാഹം
1885 അച്ഛന്റെ മരണം
1888 അരുവിപ്പുറം ശിവപ്രതിഷ്ഠ
1891 കുമാരനാശാനെ കണ്ടുമുട്ടുന്നു
1898 അരുവിപ്പുറം ക്ഷേത്രയോഗം
1903 എസ്.എൻ.ഡി.പി. യോഗം തുടങ്ങി
1908 തലശ്ശേരി ജഗന്നാഥ പ്രതിഷ്ഠ
1922 രവീന്ദ്രനാഥ ടാഗോറിനെ കണ്ടുമുട്ടി
1925 വൈക്കം സത്യാഗ്രഹം; ഗാന്ധിജിയുടെ സന്ദർശനം
1928 സമാധി

വയൽവാരം വീട്

ശ്രീനാരായണഗുരുദേവന്റെ ജന്മം കൊണ്ട് ധന്യമായ ഗൃഹമാണ് വയൽവാരം വീട്. തിരുവനന്തപുരത്ത് കിഴക്കേകോട്ടയിൽ നിന്ന് കൊല്ലത്തേക്കുള്ള റോഡിൽ കൂടി പത്തുകിലോമീറ്റർ ചെന്നാൽ ശ്രീകാര്യം എന്ന കവല. അവിടെനിന്നു വലത്തോട്ട് തിരിഞ്ഞ് പോത്തൻകോട്ടേയ്ക്കുള്ള വഴിയിൽ കൂടി വടക്കുകിഴക്കോട്ടായി നാലുകിലോമീറ്റർ പോയാൽ കിഴക്കു വശത്തായി ചെമ്പഴന്തിയിലെ മണയ്ക്കൽ ക്ഷേത്രം കാണാം. ക്ഷേത്രത്തിനു അല്പം വടക്കു വശത്താണ് നാരായണഗുരുവിന്റെ ജന്മം കൊണ്ട് പവിത്രമായ വയൽവാരം വീട്. ഒരേക്കറോളം വിസ്തീർണ്ണമുള്ള വളപ്പിന്റെ നടുവിലായി മൂന്നു മുറികളുള്ള കിഴക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ആ വീടിന് ഏതാണ്ട് മുന്നൂറ് കൊല്ലങ്ങൾ പഴക്കമുണ്ട്. ഇപ്പോൾ കാണുന്ന കെട്ടിടത്തിനു പുറമെ പാചകത്തിനും മറ്റുമായി അതേ വലിപ്പത്തിൽ ഒരു വടക്കിനിയും പടിഞ്ഞാറുവശത്ത് ഒരു ഉരൽപുരയും ഉണ്ടായിരുന്നു. തെക്കു വശത്തു തൊഴുത്തും അല്പം അകലെ ദേവീ പൂജക്കു വേണ്ടി തെക്കിനിയും ഉണ്ടായിരുന്നു. വയൽവാരം വീട്ടുകാർക്ക് ഇലഞ്ഞിക്കൽ എന്ന ഒരു താവഴിയും ഉണ്ട്. കൊല്ലവർഷം 1032 ചിങ്ങമാസം ചതയം നക്ഷത്രത്തിലാണ് നാരായണഗുരു ജനിച്ചത്; ക്രിസ്തുവർഷം 1856 ഓഗസ്റ്റ് മാസം 20ന്. കുട്ടി ജനിച്ചപ്പോൾ പതിവിനു വിരുദ്ധമായി കരഞ്ഞില്ല എന്ന് പറയപ്പെടുന്നു. പെണ്ണുങ്ങളുടെ കുരവയും ആർപ്പുവിളികളും കുഞ്ഞിന്റെ നിസ്സംഗതയ്ക്കു ഭംഗം വരുത്തിയില്ല. കുട്ടിക്കു ജീവനുണ്ടോ എന്നുവരെ അവർ സംശയിച്ചു. സംശയം മാടനാശാനെ അറിയിച്ചു. അദ്ദേഹവും അമ്മാവൻമാരും വന്നു നോക്കിയപ്പോൾ കുട്ടിയിൽ ജീവൻ തുടിക്കുന്നതായും അവയവങ്ങൾ ചലിക്കുന്നതായും ബോധ്യപ്പെട്ടു. കുളിപ്പിച്ചപ്പോഴും പൊക്കിൾ കൊടി വിച്ഛേദിച്ചപ്പോഴും കരച്ചിലുണ്ടായില്ല. ഇതിൽ നിന്നു തന്നെ കുട്ടി അസാമാന്യനാണെന്നു ബന്ധുക്കൾക്കു ബോധ്യപ്പെട്ടു. വയൽവാരം വീട് വളരെ പഴക്കം ചെന്ന ഒരു തറവാടായിരുന്നു. അക്കാലത്തെ ഈഴവരിൽ മെച്ചപ്പെട്ട ഒരു വീടായിരുന്നു അത്. അദ്ദേഹത്തിന്റെ പിതാവ്, കൊച്ചുവിളയിൽ മാടൻ ആയിരുന്നു. സംസ്കൃത അദ്ധ്യാപകനായിരുന്നു, ജ്യോതിഷത്തിലും, ആയുർവേദവൈദ്യത്തിലും, ഹിന്ദുപുരാണങ്ങളിലും അദ്ദേഹത്തിന് അറിവുണ്ടായിരുന്നു. അദ്ധ്യാപകനായിരുന്നതിനാൽ ആശാൻ എന്ന പേർ ചേർത്ത് മാടനാശാൻ എന്നാണദ്ദേഹത്തെ വിളിച്ചിരുന്നത്. കുട്ടിയമ്മ എന്നായിരുന്നു അമ്മയുടെ പേര്. അവർ മഹാഭക്തയും കാരുണ്യവതിയുമായിരുന്നു. മൂന്നു സഹോദരിമാരുണ്ടായിരുന്നു അദ്ദേഹത്തിന്. തേവിയമ്മ, കൊച്ചു, മാത എന്നിവരായിരുന്നു അവർ. സ്വാമി കുട്ടിക്കാലത്ത് അത്ര ശാന്ത പ്രകൃതക്കാരനായിരുന്നില്ല. ചൊടിപ്പുള്ള കുട്ടിയായിരുന്നു. നാരായണൻ എന്നായിരുന്നു ഗുരുവിന്റെ പേര്‌. നാണു എന്നാണ്‌ കുട്ടിക്കാലത്ത് വിളിച്ചിരുന്നത്. അദ്ദേഹത്തിന്റെ അമ്മാവൻ കൃഷ്ണൻ വൈദ്യൻ അറിയപ്പെടുന്ന ഒരു ആയുർവേദവൈദ്യനും സംസ്കൃതപണ്ഡിതനുമായിരുന്നു. ജനിച്ചത് വയൽവാരം വീട്ടിൽ ആയിരുന്നെങ്കിലും മാതൃകുടുംബം മണയ്ക്കൽ ക്ഷേത്രത്തിനു പടിഞ്ഞാറുള്ള ഇലഞ്ഞിക്കൽ വീടാണ്. ഈ ക്ഷേത്രം നായന്മാർക്കും ഈഴവന്മാർക്കും അവകാശപ്പെട്ടതായിരുന്നു. പതിനഞ്ചാമത്തെ വയസ്സിൽ അമ്മയെ നഷ്ടപ്പെട്ട നാണു, തന്റെ കൌമാരകാലം അച്ഛനേയും അമ്മാവനേയും സഹായിച്ചും, പഠനത്തിലും, അടുത്തുള്ള മണയ്ക്കൽ ക്ഷേത്രത്തിൽ ആരാധനയിൽ മുഴുകിയും കഴിഞ്ഞു. തോട്ടപ്പണി അദ്ദേഹത്തിന്‌ ഇഷ്ടമായിരുന്നു. സ്വന്തമായി ഒരു വെറ്റിലത്തോട്ടം അദ്ദേഹം വച്ചു പിടിപ്പിച്ചു. അതു നനക്കാനായി ഒരു കിണറും അദ്ദേഹം കുഴിച്ചു. ചെടികൾ വളരുന്നതു നോക്കി ഏതേത് ഭാഗത്ത് ജലം സുലഭമാണ്‌, എവിടെയൊക്കെ കുഴിച്ചാൽ വെള്ളം ലഭിക്കും എന്ന് അദ്ദേഹത്തിന്‌ മനഃസിദ്ധിയുണ്ടായിരുന്നു. ചെറുപ്പം മുതലേ അയിത്താചാരങ്ങളോട് പ്രതിപത്തി അദ്ദേഹത്തിനില്ലായിരുന്നു. മറ്റുള്ളവർ ചെയ്യുന്നതെന്തും അതേ പടി അനുകരിക്കാൻ അദ്ദേഹം മടികാണിച്ചു. പതിനെട്ട് വയസ്സായതോടെ അദ്ദേഹത്തിൽ സന്യാസിക്കുവേണ്ട എല്ലാ ലക്ഷണങ്ങളും തെളിഞ്ഞു തുടങ്ങി. അനികേതത്വം അദ്ദേഹം അനുഭവിച്ചു തുടങ്ങി. ഭക്തന്മാർക്ക് വേണ്ടി രാമായണം വായിക്കുക അദ്ദേഹത്തിന്‌ പ്രിയമുള്ള കാര്യമായിരുന്നു. ഇടക്ക് തിരുവനന്തപുരത്ത് പോകുകയും അവിടെ വച്ച് ഒരു തമിഴ്‌‌വ്യാപാരിയുടെ സഹായത്താൽ തമിഴിലെ പ്രാചീന കൃതികളായ തൊൽകാപ്പിയം, മണിമേഖല, തിരുക്കുറൾ, കുണ്ഡലകേശി, തേമ്പാമണി, ചിലപ്പതികാരം, അകനാനൂറ്, തേവാരം തിരുവാചകം എന്നിവ വായിക്കുകയുണ്ടായി. വീട്ടിൽ പൂജയ്ക്കായി ഒരുക്കിവയ്ക്കുന്ന പഴവും പലഹാരങ്ങളും പൂജകഴിയുന്നതിനുമുമ്പ് എടുത്ത് ഭക്ഷിച്ചു കളയുന്നതിൽ കുട്ടി ഒരു വല്ലാത്ത കൗതുകം കാണിച്ചു. താൻ സന്തോഷിച്ചാൽ ദൈവവും സന്തോഷിക്കും എന്നു പറഞ്ഞ് ആ കൃത്യത്തെ തടയാൻ ശ്രമിക്കുന്നവരെ കുട്ടി തോല്പിക്കുമായിരുന്നു. തീണ്ടാൻ പാടില്ലാത്ത കീഴ്ജാതിക്കാരെ ദൂരത്തെവിടെയെങ്കിലും കണ്ടാൽ ഓടിയെത്തി അവരെ തൊട്ടിട്ടു കുളിക്കാതെ അടുക്കളയിൽ കടന്നു സ്ത്രീകളെയും അധികം ശുദ്ധം ആചരിക്കാറുള്ള പുരുഷൻമാരെയും തൊട്ട് അശുദ്ധമാക്കുന്നത് കുട്ടിക്ക് ഒരു വിനോദമായിരുന്നു.


പഞ്ചമഹായോഗം

പണ്ഡിതൻമാരായ ജ്യോതിഷികൾ എത്രയും അപൂർവ്വമായ പഞ്ചമഹായോഗം കൊണ്ടു ധന്യമായ മുഹൂർത്തത്തിലാണ് ഗുരുദേവജന്മം സംഭവിച്ചതെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ഗജകേസരിയോഗം - ഈ യോഗമുഹൂർത്തത്തിൽ ജനിക്കുന്നവർ അരോഗദൃഢഗാത്രരും, സദ് വൃത്തരും , കീർത്തിമാൻമാരുമായി തീരും എന്നുള്ളതാണു ഫലം. ശ്രീ കണ്ഠയോഗം - ഈ യോഗമുഹൂർത്തത്തിൽ ജനിക്കുന്നവർ വിശ്വൈകജ്ഞാനികളും വിശ്രുതതപസ്വികളും ധർമ്മസ്ഥാപകരും ആയിത്തീരും സാരസ്വതയോഗം - ഈ യോഗമുഹൂർത്തത്തിൽ ജനിക്കുന്നവർ സാഹിത്യകാരന്മാരുടെയും ഗുരുസ്ഥാനമലങ്കരിക്കാൻ പോന്ന മഹാസാഹിത്യകാരൻ ആയി തീരുമെന്നു കാണുന്നു. കേസരിയോഗം - ഈ യോഗമുഹൂർത്തത്തിൽ ജനിക്കുന്നവർ കളത്രസ്ഥാനത്ത് കേസരിയോഗം കാണുന്നതിനാൽ വേളി നടക്കുകയില്ല എന്നു ഫലം ഉഭയചരിതയോഗം - ഈ യോഗമുഹൂർത്തത്തിൽ ജനിക്കുന്നവർ ഉത്സാഹികളും , വിജയികളും , അംബരത്തോളം വളർന്ന സല്കീർത്തി പേറുന്നവരും ആയിരിക്കും.


വിദ്യാഭ്യാസം

മണയ്ക്കൽ ക്ഷേത്രത്തിനു കിഴക്കു താമസിച്ചിരുന്ന കണ്ണങ്കര ഭവനത്തിലെ ചെമ്പഴന്തിപിള്ള എന്ന ആശാനായിരുന്നു നാണുവിനെ എഴുത്തിനിരുത്തിയത്. ഇദ്ദേഹം പഴയ എട്ടുവീട്ടിൽ പിള്ളമാരിൽ ഒരാളായിരുന്നു. ഗുരുമുഖത്തു നിന്നല്ലാതെ തന്റെ അച്ഛന്റേയും അമ്മാവൻ കൃഷ്ണൻവൈദ്യന്റേയും ശിക്ഷണത്തിൽ വീട്ടിലിരുന്നും അറിവു നേടുന്നുണ്ടായിരുന്നു. എട്ടു വീട്ടിൽ മൂത്ത പിള്ളയിൽ നിന്ന് നാണു സിദ്ധരൂപം, ബാലപ്രബോധനം, അമരകോശം എന്നീ പുസ്തകങ്ങളിലും അവഗാഹം നേടി. കൂടാതെ തമിഴ്, സംസ്കൃതം, മലയാളം എന്നീ ഭാഷകളിലും പാണ്ഡിത്യം നേടി. ചൊല്ലിക്കൊടുക്കുന്നത് നാണു ഉടനുടൻ ഗ്രഹിച്ചിരുന്നു. നാണുവിന്റെ ഈ ഓർമ്മശക്തി ബോധ്യപ്പെട്ട ഗുരു മൂത്തപിള്ള ലക്ഷണം നോക്കി പറഞ്ഞു ഇവൻ ലോകാരാദ്ധ്യനായ മഹാനാവും, പക്ഷെ പതിനാറു വയസ്സുവരെ മാത്രമേ മാതാപിതാക്കൾക്ക് ഇവനെ വളർത്താൻ ലഭിക്കുകയുള്ളു. പിതാവായ മാടനാശാനിൽ നിന്നും അമ്മാവനായ കൃഷ്ണൻ വൈദ്യനിൽ നിന്നും വൈദ്യവും ജ്യോതിഷവും അദ്ദേഹം സ്വായത്തമാക്കിയിരുന്നു. ബാലപ്രബോധനം, സിദ്ധരൂപം, അമരകോശം തുടങ്ങി പാരമ്പര്യരൂപത്തിലുള്ള പഠനം നാണു സ്വായത്തമാക്കി. മാടനാശാനം അമ്മാവൻ കൃഷ്ണൻ വൈദ്യനും കൂടി ഉപരിപഠനത്തിനായി നാണുവിനെ കായംകുളത്തുള്ള രാമൻപിള്ള ആശാന്റെ അടുക്കൽ കൊണ്ടുചെന്നാക്കി. ഈഴവവിദ്യാർത്ഥികളെ പഠിപ്പിച്ചിരുന്നതിനാൽ അദ്ദേഹത്തിനടുത്ത് സവർണ്ണവിദ്യാർത്ഥികൾ ധാരാളമായി ഉണ്ടായിരുന്നില്ല. നാണുവിനെ ആശാൻ ആദ്യം പഠിപ്പിച്ചത് രഘുവംശം ആണ്. ഒരു ദിവസം ഈരണ്ട് ശ്ലോകം വീതം ആണ് പഠിപ്പിക്കുക. നാണുവിന്റെ വിശപ്പ് ശമിപ്പിക്കുവാൻ ഇത് മതിയാകുമായിരുന്നില്ല. ഒരു ദിവസം നാണു, ആശാനോട് ചോദിച്ചു. ആശാനേ ഇക്കണക്കിനുപോയാൽ പഠനം കഴിഞ്ഞ് എന്തെങ്കിലും ജോലിക്കു പോകാനായി പറ്റും എന്നു തോന്നുന്നില്ല. രഘുവംശം കഴിഞ്ഞ്, മേഘസന്ദേശം, ശാകുന്തളം ഇവയിലേക്ക് കടന്നപ്പോൾ അവയിലെ മിക്ക ഭാഗങ്ങളും നാണു സംഗ്രഹം ആക്കി കഴിഞ്ഞു എന്നു ഗുരുവിനു മനസ്സിലായി. ആശാൻ നാണുവിനെ പാഠശാല ചട്ടമ്പി ആക്കി. സഹപാഠികളുടെ സംശയങ്ങൾ പരിഹാരം നിർദ്ദേശിക്കുന്നത് നാണുവിന്റെ ഒരു ഇഷ്ടജോലി ആയിത്തീർന്നു. അലങ്കാരം, തർക്കം, വേദാന്തം, വ്യാകരണം തുടങ്ങിയ ശാസ്ത്രവിഷയങ്ങളിലേക്ക് അധ്യയനം നീണ്ടപ്പോഴും മറ്റുള്ളവരെ പ്രസ്തുത ശാസ്ത്രഭാഗങ്ങൾ ആശാൻ പഠിപ്പിച്ചിരുന്നത് ശ്രദ്ധിക്കാൻ കഴിഞ്ഞിട്ടുള്ള നാണുവിനു ആ ഭാഗങ്ങളൊക്കെ എളുപ്പത്തിൽ പഠിച്ചു തീർക്കാൻ കഴിഞ്ഞു.


യൗവനകാലം

22 വയസ്സായപ്പോൾ (1878) നാണുവിനെ തുടർന്നു പഠിക്കുവനായി കായംകുളത്തുള്ള പണ്ഡിതനായ കുമ്മമ്പള്ളിൽ രാമൻപിള്ള ആശാന്റെ അടുത്തേക്ക് അയച്ചു. വെളുത്തേരിൽ കേശവൻ വൈദ്യൻ, പെരുനെല്ലി കൃഷ്ണൻ വൈദ്യൻ, ചട്ടമ്പിയാശാൻ പഴവിളയിൽ മനുവേൽ നസറത്ത്, മങ്ങാട്ട് വരമ്പെൽ ഔസെഫ്, തയ്യിൽ കൊച്ചുനാണുപിള്ള എന്നിവർ അന്നത്തെ സഹപാഠികളായിരുന്നു. കായംകുളത്തുള്ള പ്രസിദ്ധമായ വാരണപ്പള്ളിൽ എന്ന വീട്ടിലായിരുന്നു നാണു താമസിച്ചിരുന്നത്. സംസ്കൃതഭാഷ, പദ്യസാഹിത്യം, നാടകം,സാഹിത്യവിമർശനം, തർക്കശാസ്ത്രം എന്നീ വിഷയങ്ങളായിരുന്നു അവിടെ അഭ്യസിച്ചിരുന്നത്. രണ്ടു വർഷങ്ങൾ കൊണ്ടു തന്നെ അദ്ദേഹം വിദ്യകൾ എല്ലാം സ്വായത്തമാക്കി തന്റെ ഗ്രാമത്തിലേക്ക് തിരിച്ചു പോയി. ഗ്രാമത്തിൽ തിരിച്ചെത്തിയ അദ്ദേഹം ചെമ്പഴന്തിയിൽ കുടിപ്പള്ളിക്കൂടം കെട്ടി വിദ്യാർത്ഥികളെ പഠിപ്പിക്കാൻ ആരംഭിച്ചു. അദ്ധ്യാപകവൃത്തി അദ്ദേഹത്തിനു നാണുവാശാൻ എന്ന പേരു നേടിക്കൊടുത്തു. പഠിപ്പിക്കുന്നതിനിടയിലും അദ്ദേഹം തന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ തുടർന്നു, സമീപപ്രദേശങ്ങളിൽ അദ്ദേഹം കാൽനടയായി യാത്രചെയ്തു് പ്രസംഗിച്ചും തൻറെ കവിതകൾ ചൊല്ലിയും ജനങ്ങളിൽ തത്വചിന്തയും, സമഭാവനയും വളർത്താനും ശ്രമിച്ചു. സഹോദരിമാരുടെ നിർബന്ധപ്രകാരം പിതാവിന്റെ ഭാഗിനേയിയുമായി വിവാഹം കഴിക്കേണ്ടി വന്നു. സഹോദരിമാർപോയി നാണുവിനു വേണ്ടി പുടവയും കെട്ടുതാലിയും കൊടുത്ത് വധുവിനെയും കൂട്ടി വീട്ടിൽ തിരിച്ചെത്തുംമുമ്പേതന്നെ നാണു നാടുവിട്ടു. ഭാര്യാഭർത്തൃബന്ധം അദ്ദേഹത്തിന് വഴങ്ങിയിരുന്നില്ല, ഇക്കാരണത്താൽ ആ ബന്ധം താമസിയാതെ ഒഴിഞ്ഞു പോകുകയായിരുന്നു. നേരെപോയത് അഗസ്ത്യകൂടം മലയിലേക്കാണ്. മലയിലെ കൊടുംകാട്ടിൽ ഇരുന്നും നടന്നും വിശ്രമിച്ചും കുറെ ദിവസങ്ങൾകൊണ്ട് കോട്ടാർ മലയിലെത്തി. സുഹൃത്തുക്കളുടെ കൂടെ കഴിച്ചും വീട്ടിൽ നിന്നും ഒളിച്ചുമാറിയും കഴിഞ്ഞ ഗുരുദേവനെ കണ്ടുപിടിക്കാനായി അവസാനം വീട്ടുകാർ നിയോഗിച്ചയച്ച ആളുകൾ ഗുരുദേവന്റെ അപ്പോഴത്തെ വിശ്രമകേന്ദ്രമായ നെയ്യാറ്റിൻകരയിലെത്തി. സുഹൃത്തുക്കളുടെയും വന്നുചേർന്നവരുടെയും അഭിപ്രായത്തെ കരുതി ഗുരുദേവൻ അവരോടൊപ്പം വീട്ടിലേക്ക് പുറപ്പെട്ടു. എന്നാൽ അമ്മയുടെ മരണശേഷം ആ വീട്ടിൽ നിൽക്കുന്നത് നിരർത്ഥകമായി തോന്നിയ കാളിയമ്മ തിരികെ സ്വഗൃഹത്തിലേക്ക് മടങ്ങിപ്പോയി. 1885-ൽ പിതാവ് മരിച്ചതിനു ശേഷം ഗ്രാമങ്ങളിൽ അദ്ദേഹം നിത്യ സഞ്ചാരം തുടങ്ങി. കടൽത്തീരത്തും മലകളിലും പോയിരുന്നു ധ്യാനം നടത്തുക പതിവായിരുന്നു. ഇതിനിടയിൽ അദ്ദേഹം തന്റെ സഹപാഠിയായ പെരുനള്ളി കൃഷ്ണൻ വൈദ്യരുടെ വീട്ടിൽ വച്ചു് കുഞ്ഞൻപിള്ളയുമായി പരിചയപ്പെട്ടു. ഇദ്ദേഹമാണ് പിന്നീട് അദ്ദേഹത്തിന്റെ ആത്മമിത്രമായി മാറിയ ചട്ടമ്പിസ്വാമികൾ. കുഞ്ഞൻപിള്ള നാണുവിനെ തൈക്കാട് അയ്യാവു് എന്ന യോഗിയുമായി പരിചയപ്പെടുത്തി. യോഗി തൈക്കാട് അയ്യാവിന്റെ കീഴിൽ നാണുവാശാൻ ഹഠയോഗം മുതലായ വിദ്യകൾ അഭ്യസിച്ചു. പിന്നീട് അദ്ദേഹം ദേശാടനം തുടങ്ങി. മങ്ങാട്ട് വരമ്പെൽ ഔസെഫും ചട്ടമ്പിയാശാൻ പഴവിളയിൽ മനുവേൽ നസറത്തും സഹപാഠികളായതിനാൽ അവരെയും ഗുരു ഹഠയോഗം അഭ്യസിപ്പിച്ചിരുന്നു. അഷ്ടമുടി കായലിന്റെ തീരപ്രദേശമായ കണ്ടച്ചിറയിലും മുട്ടത്തുമൂലയിലുമായിരുന്നു രണ്ടു പഠന കളരികൾ. ക്രിസ്ത്യാനി യുവാക്കളുടെയും നായർ യുവാക്കളുടെയും പുലയസമുദായക്കാരുടെയും ധാരാളം സൗഹൃദവും പിന്തുണയും ആ പ്രദേശത്തുനിന്നും ഗുരുവിനു ലഭിച്ചു. ഈ കാലഘട്ടങ്ങളിൽ പലയിടങ്ങളിലും വച്ച് പലരുടേയും മാറാരോഗങ്ങൾ ഭേദമാക്കുകയും, പല അത്ഭുതപ്രവൃത്തികൾ ചെയ്തതായും, മരുത്വാമലയിൽ പോയിരുന്ന് തപസ്സു ചെയ്തതായും ചരിത്രകാരന്മാർ പറയുന്നു.

സന്യാസത്തിലേക്ക്

എന്നാണ് അദ്ദേഹം സന്ന്യാസജീവിതം ആരംഭിച്ചതെന്ന് കൃത്യമായ രേഖകളില്ല. മരുത്വാമലയിലുള്ള വനത്തിലാണ് അദ്ദേഹം സന്ന്യസിച്ചിരുന്നത്. ഇവിടെ വച്ചാണ് അദ്ദേഹത്തിന് ജ്ഞാനം ലഭിച്ചതായി കരുതപ്പെടുന്നത്. 1888-ൽ അന്ന് കാട്ടുപ്രദേശമായിരുന്ന അരുവിപ്പുറത്ത് അദ്ദേഹം വരാനിടയായി. അവിടത്തെ അരുവിയുടെ പ്രശാന്തതയിലും പ്രകൃതി രമണീയതയിലും ആകൃഷ്ടനായ അദ്ദേഹം അവിടത്തെ ഗുഹയിലും കുന്നിൻ മുകളിലും ധ്യാനത്തിലേർപ്പെടുക പതിവായി. അദ്ദേഹം ആ വർഷത്തിലെ ശിവരാത്രി നാളിൽ അരുവിപ്പുറത്ത് ഒരു ശിവ പ്രതിഷ്ഠ നടത്തി, ആ പ്രദേശം ഭക്ത സങ്കേതമാക്കിത്തീർത്തു. പിന്നീട് ചിറയിൻകീഴ് വക്കത്തു ദേവേശ്വരം എന്ന ക്ഷേത്രം പണികഴിപ്പിക്കുകയും പഴയ സുബ്രമണ്യസ്വാമിക്ഷേത്രം പുതുക്കി പ്രതിഷ്ഠ നടത്തുകയും ചെയ്തു. വടക്കേ ദേവേശ്വരം ക്ഷേത്ര നിർമ്മാണ സമയത്താണ് കുമാരനാശാനെ അദ്ദേഹം കണ്ടു മുട്ടുന്നത്.


അരുവിപ്പുറം ക്ഷേത്രം

അരുവിപ്പുറം ക്ഷേത്രം 1888 മാർച്ച് മാസത്തിൽ ശിവരാത്രിനാളിൽ നാരായണഗുരു അരുവിപ്പുറത്ത് ഒരു ശിവക്ഷേത്രം സ്ഥാപിച്ചു. താഴ്ന്ന ജാതിക്കാർക്ക് ക്ഷേത്രപ്രവേശനം ഇല്ലാതിരുന്ന അക്കാലത്ത് അവർക്ക് വേണ്ടിയാണ് അദ്ദേഹം അത് ചെയ്തത്. ജാതിനിർണ്ണയം എന്ന അദ്ദേഹത്തിന്റെ കൃതിയിൽ നിന്നു രണ്ടുവരികൾ ഇവിടെ ആലേഖനം ചെയ്തിട്ടുണ്ട്. ഈ പ്രതിഷ്ഠയെ എതിർക്കാൻ വന്ന സവർണ്ണരോട് നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത് എന്നുപറഞ്ഞുകൊണ്ട് നേരിടുകയുണ്ടായി. സവർണ്ണ മേധാവിത്വത്തിനോടുള്ള ഒരു തുറന്ന വെല്ലുവിളിയായിരുന്നു അരുവിപ്പുറം ശിവപ്രതിഷ്ഠയിലൂടെ ശ്രീനാരായണഗുരുദേവൻ നടത്തിയത്. സത്യാന്വേഷണത്തോടുള്ള തൃഷ്ണയിൽ ലോകമാകെ ചുറ്റിത്തിരിയുന്നതിനിടക്കാണ് ഗുരുദേവൻ അരുവിപ്പുറത്ത് എത്തിച്ചേരുന്നത്. അത് ഒരു വനപ്രദേശം ആയിരുന്നു. എന്നാൽ അവിടെ ഗുരുദേവന്റെ സാന്നിദ്ധ്യം അറിഞ്ഞ് ധാരാളം ആളുകൾ അങ്ങോട്ടേക്ക് എത്തിത്തുടങ്ങി. അവിടെ ഒരു ക്ഷേത്രത്തിനുള്ള ആവശ്യം ഗുരുദേവനും ശിഷ്യൻമാർക്കും വൈകാതെ ബോധ്യമായി. അങ്ങനെ 1888ൽ ആണ് ആ സവർണ്ണമേൽക്കോയ്മയ്ക്കെതിരെയുള്ള കുരുക്ഷേത്രയുദ്ധത്തിന്റെ പാഞ്ചജന്യം മുഴങ്ങുന്നത്. അന്നേ ദിവസം ഗുരുദേവൻ ഏകാകിയായി ധ്യാനത്തിൽ ഏർപ്പെട്ടു. ഒടുവിൽ അരുവിപ്പുറം ആറ്റിൽ മുങ്ങി ഒരു ശിവലിംഗവുമായി ഉയർന്നു വന്നു. ആ ശിവലിംഗവും പിടിച്ച് ഗുരുദേവൻ മൂന്നുമണിക്കൂറോളം ധ്യാനനിമഗ്നനായി നിലകൊണ്ടു. അദ്ദേഹത്തിന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാര ധാരയായി ഒഴുകി. പിന്നീട് ആ ശിവലിംഗം അദ്ദേഹം അവിടെ പ്രതിഷ്ഠിച്ചു. “ ജാതിഭേദം മതദ്വേഷം - ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന - മാതൃകാസ്ഥാനമാണിത് ” —


ശിവഗിരി

1904ൽ അദ്ദേഹം ജീവിതത്തിന്റെ ഒരു പുതിയ ഘട്ടത്തിലേക്ക് കടന്നു. ദേശാടനം ഉപേക്ഷിച്ച് ശിവഗിരിയിൽ അദ്ദേഹം ആശ്രമം സ്ഥാപിച്ചു. പിന്നീട് വർക്കലയിൽ ഒരു സംസ്കൃത വിദ്യാലയം സ്ഥാപിച്ചു, തൃശ്ശൂർ, കണ്ണൂർ, അഞ്ചുതെങ്ങ്, തലശ്ശേരി, കോഴിക്കോട്, മംഗലാപുരം, എന്നിവിടങ്ങളിൽ അമ്പലങ്ങൾ നിർമ്മിച്ചു. 1912-ൽ ശിവഗിരിയിൽ ഒരു ശാരദാദേവിക്ഷേത്രവും നിർമ്മിച്ചു. 1913-ൽ ആലുവയിൽ നാരായണഗുരു ഒരു ആശ്രമം സ്ഥാപിച്ചു. അദ്വൈത ആശ്രമം എന്നായിരുന്നു അതിന്റെ പേര്. “ഓം സാഹോദര്യം സർവത്ര” എന്ന തത്ത്വത്തിൽ അധിഷ്ഠിതമായിരുന്നു അദ്വൈത ആശ്രമം. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു പ്രധാന സംരംഭമാണ് ഈ ആശ്രമം. ദൈവത്തിന്റെ കണ്ണിൽ എല്ലാവരും തുല്യരാണെന്ന് മനുഷ്യരെ ബോധവാന്മാരാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. 1918 - 1923 കാലഘട്ടങ്ങളിൽ അദ്ദേഹം ശ്രീലങ്ക സന്ദർശിക്കുകയുണ്ടായി. വിവിധ മതവിശ്വാസങ്ങളെപ്പറ്റി പഠിക്കാൻ ഒരു ബ്രഹ്മവിദ്യാലയം വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്. ശ്രീനാരായണഗുരുവിന് അനേകം അനുയായികളും ശിഷ്യന്മാരും ഉണ്ടായിരുന്നു. അവരിൽ ശ്രദ്ധേയനായ ആളാണ് നടരാജഗുരു. ഇദ്ദേഹമാണ് 1923 - ൽ നാരായണഗുരുവിന്റെ അനുഗ്രഹത്തോടെ നീലഗിരിയിലെ നാരായണ ഗുരുകുലം സ്ഥാപിച്ചത്.


ഗുരു ദർശനങ്ങൾ

ജാതി സങ്കല്പംജാതി സങ്കല്പത്തെക്കുറിച്ച് വളരെ ശാസ്ത്രീയമായ ഒരു കാഴ്ചപ്പാടാണ്‌ ഗുരുവിനുണ്ടായിരുന്നത്. ജന്മം കൊണ്ട് ജാതി നിശ്ചയിക്കുന്ന രീതി അദ്ദേഹം അംഗീകരിച്ചിരുന്നില്ല. ജാതി ലക്ഷണം, ജാതി നിർണ്ണയം എന്നീ കൃതികളിൽ അദ്ദേഹം തന്റെ ജാതി സങ്കൽപം വ്യക്തമാക്കിയിരുന്നു.

 “ മനുഷ്യാണാം മനുഷ്യത്വം 
ജാതിർഗോത്വം ഗവാം യഥാ 
ന ബ്രാഹ്മനാദിരസ്യൈവം 
ഹാ തത്ത്വം വേത്തി കോ പി ന ” 

എന്നദ്ദേഹം എഴുതിയതിൽ നിന്ന് യുക്തിഭദ്രമായ രീതിയിലാണ്‌ അദ്ദേഹം നിർ‌വ്വചനം നടത്തിയത് എന്ന് മനസ്സിലാകുന്നു. മനുഷ്യരുടെ ജാതി, മനുഷ്യത്വം, ഗോക്കളുടെ ജാതി, ഗോത്വം. ബ്രാഹ്മണൻ, ക്ഷത്രിയൻ‍, വൈശ്യൻ, ശൂദ്രൻ, നായർ, നമ്പൂതിരി, ഈഴവൻ, പറയൻ, പുലയൻ തുടങ്ങിയവ മനുഷ്യത്വമോ, ഗോത്വമോ പോലുള്ള ജാതിയല്ലല്ലോ എന്നാൽ ഈ തത്ത്വം ആരറിയാൻ? ആരും അറിയുന്നില്ല, ജന്മത്തിന്റെ അടിസ്ഥാനത്തിൽ കല്പിക്കപ്പെട്ടിരിക്കുന്ന ജാതിക്ക് ശാസ്ത്രീയമായ അടിസ്ഥാനമൊന്നുമില്ല എന്നാണദ്ദേഹം അഭിപ്രായപ്പെട്ടത്.

മതദർശനം
എല്ലാ മതങ്ങളുടേയും സാരം ഒന്നു തന്നെയാണെന്നും അതുകൊണ്ട് മതം പലതല്ല; ഒന്നാണെന്നുമാണ്‌ ഗുരു അനുശാസിച്ചത്. തന്റെ മതദർശനത്തെ "ഏകമതം" എന്നാണ്‌ അദ്ദേഹം വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ ആത്മോപദേശശതകം എന്ന ഗ്രന്ഥത്തിൽ മതത്തെപ്പറ്റിയുള്ള സുചിന്തിതമായ അഭിപ്രായം അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു.

 “ പലമതസാരവുമേകമെന്നു പാരാ
തുലകിലൊരാനയിലന്ധരെന്നപോലെ
പലവിധയുക്തി പറഞ്ഞു പാമരന്മാ
രലവതു കണ്ടലയാതമർന്നിടേണം ” 

വിളംബരം
 1916-ൽ "പ്രബുദ്ധകേരളം" എന്ന പത്രത്തിൽ ശ്രീനാരായണഗുരു പ്രസിദ്ധപ്പെടുത്തിയ ഒരു വിജ്ഞാപനം ഇങ്ങനെ ആയിരുന്നു.


“ നാം ജാതിഭേദം വിട്ടിട്ട് ഇപ്പോൾ ഏതാനും സംവത്സരം കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ചില പ്രത്യേക വർഗക്കാർ നമ്മെ അവരുടെ വർഗത്തിൽപ്പെട്ടതായി വിചാരിച്ച് പ്രവർത്തിച്ചുവരുന്നതായും അത് ഹേതുവാൽ നമ്മുടെ വാസ്തവത്തിന് വിരുദ്ധമായ ധാരണയ്ക്ക് ഇടവന്നിട്ടുണ്ടെന്നും അറിയുന്നു. നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല. വിശേഷിച്ചും നമ്മുടെ ശിഷ്യവർഗത്തിൽനിന്നും മേൽപ്രകാരമുള്ളവരെ മാത്രമേ നമ്മുടെ പിൻഗാമിയായി വരത്തക്കവിധം ആലുവാ അദ്വൈതാശ്രമത്തിൽ ശിഷ്യസംഘത്തിൽ ചേർത്തിട്ടുള്ളൂ എന്നും മേലും ചേർക്കുകയുള്ളൂ എന്നും, വ്യവസ്ഥപ്പെടുത്തിയിരിക്കുന്നതുമാകുന്നു. ഈ വസ്തുത പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധം ചെയ്തിരിക്കുന്നു. ” 


 ദൈവ സങ്കല്പം
ഗുരു ശങ്കരാചാര്യരുടെ നേരനുയായിയായിരുന്നു എന്നു പറയാം. അദ്വൈതസിദ്ധാന്തത്തിൽ ആത്മാവാണ്‌ പരമപ്രധാനം. ഈശ്വരന്‌ അവിടെ താത്ത്വികാസ്തിത്വം ഇല്ല. ദൃക് പദാർത്ഥമാണ്‌ ആത്മാവ് അല്ലെങ്കിൽ ബ്രഹ്മം അതിനു ദൃശ്യമല്ല. അതിനാൽ തന്നെ അത് മിഥ്യയുമാണ്‌. എന്നാൽ ഉപാസകരെ ഉദ്ദേശിച്ച് ബ്രഹ്മത്തിൻ നാനാരൂപങ്ങൾ കല്പിക്കപ്പെട്ടിരിക്കുന്നു, അതാണ്‌ ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നീ ത്രയങ്ങളും. എന്നാൽ ഗുരു ഒരു ജാതി ഒരു മതം ഒരു ദൈവം എന്നനുശാസിച്ചത് ഈ ദൈവങ്ങളെ ഉദ്ദേശിച്ചല്ല. മറിച്ച് സാക്ഷാൽ അദ്വിതീയമായ പരബ്രഹ്മം അഥവാ ആത്മാവിനെ തന്നെയാണ്‌ വിവക്ഷിച്ചത്. ആ ദൈവത്തിനു ജാതിയോ മതമോ ഉണ്ടായിരുന്നില്ല. വസുധൈവ കുടുംബകം എന്ന വിശാല കാഴ്ചപ്പാടാണ്‌ അദ്ദേഹത്തിനുണ്ടായിരുന്നത്.


സാഹിത്യസംഭാവനകൾ

ശ്രീനാരായണഗുരുവിനെ ഒരു മതപരിഷ്കർത്താവ്, സമുദായോദ്ധാരകൻ, എന്നീ നിലകളിലാണ് കൂടുതൽ പേരും അറിയുന്നത്. ഒരു കവി കൂടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സന്ദേശത്തിന്റെ നല്ലൊരു ഭാഗവും കാവ്യ രൂപത്തിലുള്ളവയാണ്. ദർശനമാല തുടങ്ങി സംസ്കൃതത്തിലും, ആത്മോപദേശശതകം തുടങ്ങി മലയാളത്തിലുമായി അനേകം കൃതികൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്.

ശ്രീനാരായണഗുരുവിന്റെ പ്രധാനകൃതികൾ

ദാർശനീകകൃതികൾ
ആത്മോപദേശശതകം
ദൈവദശകം
ദർശനമാല
അദ്വൈതദീപിക
അറിവ്
ബ്രഹ്മവിദ്യാപഞ്ചകം
നിർവൃതിപഞ്ചകം
ശ്ലോകത്രയീ
ഹോമമന്ത്രം
വേദാന്തസൂത്രം
പ്രബോധനകൃതികൾ
ജാതിനിർണ്ണയം
മതമീമാംസ
ജാതിലക്ഷണം
സദാചാരം
ജീവകാരുണ്യപഞ്ചകം
അനുകമ്പാദശകം
ധർമ്മ ആശ്രമം
മുനിചര്യാപഞ്ചകം
ഗദ്യകൃതികൾ
ഗദ്യപ്രാർത്ഥന
ദൈവചിന്തനം
ദൈവചിന്തനം
ആത്മവിലാസം
ചിജ്ജഢചിന്തകം
തർജ്ജമകൾഈശാവാസ്യോപനിഷത്ത്
തിരുക്കുറൾ
ഒടുവിലൊഴുക്കം
സ്തോത്രകൃതികൾ
1 . ശിവസ്തോത്രങ്ങൾ
ശിവപ്രസാദപഞ്ചകം
സദാശിവദർശനം
ശിവശതകം
അർദ്ധനാരീശ്വരസ്തവം
മനനാതീതം (വൈരാഗ ദശകം)
ചിജ്ജഢ ചിന്തനം
കുണ്ഡലിനീപാട്ട്
ഇന്ദ്രിയവൈരാഗ്യം
ശിവസ്തവം (പ്രപഞ്ചസൃഷ്ടി)
കോലതീരേശസ്തവം
സ്വാനുഭവഗീതി (വിഭൂദർശനം)
പിണ്ഡനന്ദി
ചിദംബരാഷ്ടകം
തേവാരപതികങ്കൾ
2 .സുബ്രഹ്മണ്യസ്തോത്രങ്ങൾ
ഷൺമുഖസ്തോത്രം
ഷൺമുഖദശകം
ഷാൺമാതു രസ്തവം
സുബ്രഹ്മണ്യ കീർത്തനം
നവമഞ്ജരി ഗുഹാഷ്ടകം
ബാഹുലേയാഷ്ടകം
3 .ദേവീസ്തോത്രങ്ങൾ
ദേവീസ്തവം
മണ്ണന്തല ദേവീസ്തവം
കാളീനാടകം
ജനനീനവരത്നമഞ്ജരി
ഭദ്രകാളീ അഷ്ടകം
4. വിഷ്ണുസ്തോത്രങ്ങൾശ്രീ വാസുദേവാഷ്ടകം
വിഷ്ണ്വഷ്ടകം


സ്മാരകങ്ങൾ

 ആദ്യമായി ഭാരതീയ തപാൽ മുദ്രണത്തിൽ പ്രത്യക്ഷപ്പെട്ട കേരളീയൻ ശ്രീനാരായണഗുരുവാണ്‌

രൂപാ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ കേരളീയ വ്യക്തിയും അദ്ദേഹമാണ്‌

സമാധി

ശിവഗിരിയിൽ വച്ചാണ് ശ്രീനാരായണഗുരു സമാധിയായത്.[16]. അജീർണ്ണവും പ്രോസ്റ്റേറ്റ് വീക്കവുമായിരുന്നു ദേഹവിയോഗകാരണം. 1103 മകരം മൂന്നാം (1928 ജനുവരി 18) തീയതി കോട്ടയത്തു വെച്ച് കൂടിയ എസ്.എൻ.ഡി.പി യോഗത്തിന്റെ വിശേഷാൽ പൊതുയോഗമായിരുന്നു ശ്രീനാരായണഗുരു പങ്കെടുത്ത ഏറ്റവും അവസാനത്തെ പൊതുചടങ്ങ്. 1927-ൽ അഷ്ടമുടിക്കായലിന്റെ തീരത്തുള്ള മങ്ങാട്ടുകോടിയിലും കണ്ടച്ചിറയിലും പഴവിള ചട്ടമ്പിയാശാനുമായി ചേർന്ന് പ്രകൃതി ചികിത്സ നടത്തിയിരുന്നു. ദീർഘകാലമായി രോഗബാധിതനായി കിടപ്പിലായിരുന്ന അദ്ദേഹത്തെ പല ഭിഷഗ്വരൻമാരും ചികിൽസിച്ചെങ്കിലും രോഗം പൂർണ്ണമായി ഭേദമാക്കാനായില്ല. 1928 സെപ്റ്റംബർ 20-നാണ് (മലയാളവർഷം 1104 കന്നി 5) അദ്ദേഹം സമാധിയായത്.


No comments:

Post a Comment