ചാക്ഷുഷി

കാണാൻ ആഗ്രഹിക്കുന്ന ഏതിനേയും കാണുവാൻ സഹായകമവുന്ന മന്ത്രമാണ് ചാക്ഷുഷി. മഹാഭാരതത്തിൽ ചക്ഷുഷിവിദ്യയെ ക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഗന്ധർവനായിരുന്ന അംഗാരവർണ്ണനു ഈ ദിവ്യമന്ത്രം അറിയാമായിരുന്നതായി മഹാഭാരതത്തിലെ ആരണ്യപർവ്വത്തിൽ പറയുന്നുണ്ട്. ഈ മന്ത്രം അദ്ദേഹം പാണ്ഡവരിലെ അർജ്ജുനനു ഉപദേശിച്ചു കൊടുത്തിരുന്നു. ചാക്ഷുഷി : ചക്ഷു + ഷീ ചക്ഷുസ് എന്നാൽ കണ്ണ്, ചാക്ഷുഷി : കാണാൻ ഉപകരിക്കുന്നത്. 


ചാക്ഷുഷിവിദ്യ അറിയാവുന്നവർ


ബ്രഹ്മാവ്
മനു
സോമൻ
വിശ്വവസു
അംഗാരവർണ്ണൻ
അർജ്ജുനൻ 



കഥ


അരക്കില്ല ദഹനത്തിനുശേഷം അവിടെ നിന്നും രക്ഷപെടുന്ന പാണ്ഡവർ വ്യാസോപദേശത്താൽ പാഞ്ചാലിയുടെ സ്വയംവരത്തിൽ പങ്കെടുക്കാൻ രാത്രിയിൽ പാഞ്ചാലത്തേക്ക് യാത്രതിരിക്കുന്നു. പാണ്ഡവർ ഗംഗാനദി കടന്നു പോകുമ്പോൾ സോമശ്രവായം എന്നസ്ഥലത്ത് എത്തിയപ്പോൾ അംഗാരവർണ്ണനെന്ന ഗന്ധർവ്വൻ പരിവാരസമേതം (പത്നിമാരായ യക്ഷികളോടൊപ്പം) അവിടെ ഗംഗയിൽ കുളിക്കുന്നതു കാണാനിടയായി. യാത്രയിൽ അർജ്ജുനൻ ഒരു പന്തവും കൊളുത്തി മുൻപിലായിരുന്നു യാത്ര. മനുഷരെ രാത്രിയിൽ അവിടെ കാണാനിടയായതിനാൽ ഗന്ധർവനായ അംഗാരവർണ്ണൻ കുപിതനായി അർജ്ജുനനോട് യുദ്ധം ചെയ്തു. അംഗാരവർണ്ണനും അർജ്ജുനനും തമ്മിൽ നടത്തിയ യുദ്ധത്തിൽ അർജ്ജുനൻ ആഗ്നേയാസ്ത്രം തൊടുത്ത് അംഗാരവർണ്ണന്റെ വെള്ളത്തിൽ പൊങ്ങിക്കിടന്ന ദിവ്യരഥം കത്തിച്ചുകളയുകയും, അസ്ത്രപ്രഭയിൽ അംഗാരവർണ്ണൻ മോഹലാസ്യപ്പെട്ടു ഗംഗയിൽ വീണു. അംഗാരവർണ്ണനെ കൊല്ലാതെ വിടാൻ അംഗാരവർണ്ണന്റെ ഭാര്യ കുംഭിനസി മാപ്പ് അപേക്ഷിച്ചു. മാപ്പ് അപേക്ഷിക്കുന്നവനേയും, സ്ത്രീക്രീഢ നടത്തുന്നവനേയും, ബലഹീനനേയും, കൊല്ലരുത് എന്നുള്ള ആപ്തവാക്യം ഓർമ്മപ്പെടുത്തുന്ന കുംഭീനസിയുടെ ആഗ്രഹപ്രകാരം അർജ്ജുനൻ അംഗാരവർണ്ണനെ കൊല്ലാതെ വിട്ടു. അംഗാരവർണ്ണൻ അർജ്ജുനന് പ്രത്യുപകാരമായി ഈ വിദ്യ ഉപദേശിച്ചു കൊടുക്കുന്നുണ്ട്. അർജ്ജുനൻ ഗന്ധർവ്വനു പ്രത്യുപകാരമായി ‘ആഗ്നേയാസ്ത്രവും' പറഞ്ഞു കൊടുത്ത്, ഗന്ധർവനുമായി ഉറ്റമിത്രങ്ങളാവുന്നു. ചാക്ഷുഷി ബ്രഹ്മാവിൽ നിന്നും സൂര്യപുതനായ വൈവസ്വതമനുവും, മനുവിൽനിന്നും, അത്രിപുത്രനായ സോമനും (ചന്ദ്രൻ), സോമനിൽ നിന്നും ഗന്ധർവ്വ രാജാവായ വിശ്വവസുവും, വിശ്വവസുവിൽ നിന്നും അംഗാരവർണ്ണനും, അംഗാരവർണ്ണനിൽ നിന്നും അർജ്ജുനനും ഹൃദിസ്ഥമാക്കി. 

No comments:

Post a Comment