സ്വാമി വിവേകാനന്ദന്‍ വേദാന്ത തത്ത്വശാസ്ത്രത്തിന്റെ ആധുനികകാലത്തെ ഏറ്റവും ശക്തനായ വക്താവും ഇന്ത്യയിലെമ്പാടും സ്വാധീനമറിയിച്ച ആത്മീയ ഗുരുവുമായിരുന്നു. രാമകൃഷ്ണ പരമഹംസന്റെ പ്രധാന ശിഷ്യനും രാമകൃഷ്ണ മഠം, രാമകൃഷ്ണ മിഷന്‍ എന്നിവയുടെ സ്ഥാപകനുമാണ്. സന്യാസിയാകുന്നതിനു മുന്‍പ് നരേന്ദ്രനാഥ് ദത്ത എന്നായിരുന്നു പേര്‍. ഇന്ത്യയുടെ യുവത്വത്തെ തൊട്ടുണര്‍ത്താന്‍ വിവേകാനന്ദ സ്വാമിയുടെ പ്രബോധനങ്ങള്‍ സഹായകമായിട്ടുണ്ടെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ആശയ സമ്പുഷ്ടമായ പ്രസംഗങ്ങള്‍ക്കൊണ്ടും ഭയരഹിതമായ പ്രബോധനങ്ങള്‍ക്കൊണ്ടും ഇന്ത്യയിലെമ്പാടും അനുയായികളെ സൃഷ്ടിച്ചെടുക്കാന്‍ ഇദ്ദേഹത്തിനു സാധിച്ചു.
വിവേകാനന്ദന്റെ ആവിര്‍ഭാവം ഭാരതീയ സംസ്‌കാരത്തിന്റെയും ഹിന്ദുമതത്തിന്റെയും ചരിത്രത്തില്‍ പുതിയ അധ്യായത്തിന്റെ തുടക്കമായിരുന്നു. മതദാര്‍ശനികനെന്ന നിലയില്‍ സ്വാമി വിവേകാനന്ദനെ രണ്ടു വ്യത്യസ്ത ദൃഷ്ടികോണുകളില്‍നിന്നും അപഗ്രഥിക്കാം. ശ്രീരാമനും ശ്രീകൃഷ്ണനും ശ്രീശങ്കരനും വ്യാഖ്യാനിച്ചു പ്രചരിപ്പിച്ച ഭാരതീയ മതതത്വശാസ്ത്രത്തെ, ആധുനിക വ്യാവസായിക ശാസ്ത്രീയ യുഗത്തിനനുസൃതമായി വ്യാഖ്യാനിച്ച ആധ്യാത്മികാചാര്യന്‍. മതസംസ്‌കാരത്തിന് ആധുനിക ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും ഭാഷയില്‍ പുതിയ നിര്‍വചനവും വ്യാഖ്യാനവും നല്‍കി ആയുസ്സ് നീട്ടിക്കൊടുത്ത ദാര്‍ശനികന്‍. ഒരുവശത്ത് അദ്ദേഹം ഹിന്ദുമതത്തിനു മാനുഷികതയുടെയും ശാസ്ത്രീയതയുടെയും ആധുനികതയുടെയും പുതിയ മുഖം കൊടുത്തു. മറുവശത്ത്, ആധുനിക യുഗത്തിന്റെ മുഖമുദ്രകളായ ഭൗതികവാദം, ശാസ്ത്രീയ ഗവേഷണബുദ്ധി, യുക്തിചിന്ത ഇവയ്‌ക്കെതിരല്ല മതമെന്ന് ലോകത്തിനു കാണിച്ചുകൊടുത്തു. ഇദ്ദേഹത്തിന്റെ ജന്മദിവസമായ ജനുവരി 12 ദേശീയ യുവജന ദിനമായി ആഘോഷിക്കുന്നു.
കുട്ടിക്കാലം
കൊല്‍ക്കത്തയിലെ ഉത്തര ഭാഗത്തെ സിംല എന്ന പട്ടണത്തിലെ ഒരു സമ്പന്ന കുടുംബത്തില്‍ നിയമപണ്ഡിതനും അഭിഭാഷകനുമായിരുന്ന വിശ്വനാഥ് ദത്തയുടെയും വിദ്യാസമ്പന്നയും പുരാണ പണ്ഡിതയും ആയ ഭുവെനേശ്വരിയുടെയും പത്തു സന്താനങ്ങളില്‍ ആറാമത്തെ സന്താനമായാണ് 1863 ജനുവരി 12 തിങ്കളാഴ്ച മകരസംക്രാന്തിദിവസം രാവിലെയാണ് സ്വാമി വിവേകാനന്ദന്‍ എന്ന നരേന്ദ്രനാഥ് ദത്ത ജനിച്ചത്. അക്കാലത്ത് ഭാരതത്തിന്റെ തലസ്ഥാനം കല്‍ക്കത്ത എന്നറിയപ്പെട്ടിരുന്ന കൊല്‍ക്കൊത്തയായിരുന്നു. നരേന്‍, നരേന്ദ്രന്‍ എന്നോക്കെ അടുപ്പമുള്ളവര്‍ വിളിച്ച ആ കുട്ടി, ധൈര്യവും ദയയും ഹൃദയത്തിലേറ്റി വളര്‍ന്നു. വിരേശ്വരന്‍ എന്നായിരുന്നു അവന്റെ അമ്മ നല്‍കിയ പേര് (ബീരേശ്വര്‍) അത് ചുരുക്കി ബിലേ എന്നാണ് നരേന്ദ്രനെ വീട്ടിലെ അംഗങ്ങള്‍ വിളിച്ചിരുന്നത്. ഒരിക്കല്‍ കേട്ടതൊന്നും മറക്കാതിരിക്കാനുള്ള ഓര്‍മ്മശക്തിയും ഒരുകാര്യം ചെയ്യുമ്പോള്‍ തന്നെ മറ്റൊരു കാര്യം ശ്രദ്ധിക്കാനുള്ള കഴിവും കുട്ടിക്കാലത്തേ നരനുണ്ടായിരുന്നു. കുട്ടികാലത്തു തന്നെ ഈശ്വരനെ കാണണമെന്ന ആഗ്രഹം കലശലായ നരേന്ദ്രന്‍ അതിനായി ശിവനെ ധ്യാനിക്കാന്‍ തുടങ്ങി, അങ്ങനെ ഏകാഗ്രമായ ധ്യാനവും നരനു വശമായി.
വിദ്യാഭ്യാസകാലം
വീട്ടിലെത്തി പഠിപ്പിച്ചുകൊണ്ടിരുന്ന ഒരു അദ്ധ്യാപകനാണ് നരേന് പ്രാഥമിക പാഠങ്ങള്‍ പകര്‍ന്നു നല്‍കിയത്. അതിനു ശേഷം കുട്ടിയെ ഏഴാം വയസ്സില്‍ മെട്രൊപൊളിറ്റന്‍ സ്‌കൂളില്‍ ചേര്‍ത്തു പഠിപ്പിക്കുവാന്‍ തുടങ്ങി. 1879-ല്‍ നരന്‍ ഹൈസ്‌കൂള്‍ പരീക്ഷ ഒന്നാം ക്ലാസ്സില്‍ ജയിച്ച് പ്രസിഡന്‍സി കോളേജില്‍ ഉപരിപഠനത്തിനു ചേര്‍ന്നു. പിന്നീട് ജനറല്‍ അസ്സംബ്ലീസ് ഇന്‍സ്റ്റിറ്റിയൂഷനില്‍ ചേര്‍ന്ന് പാശ്ചാത്യ തത്ത്വശാസ്ത്രവും ലോകചരിത്രവും പഠിച്ചു. മധുരശബ്ദത്തിനുടമയായിരുന്ന നരന്‍ വായ്പാട്ടും ഹിന്ദി, ഉര്‍ദു, പേര്‍ഷ്യന്‍ സംഗീതങ്ങളും പഠിച്ചിട്ടുണ്ട്. ഇതു കൂടാതെ ഉപകരണ സംഗീതവും വശമാക്കിയിരുന്നു.
ശ്രീരാമകൃഷ്ണസംഗമം
ഈശ്വരനെ കാണാന്‍ സാധിക്കുമോ?, എങ്ങനെയാണത് സാധിക്കുക?, ജീവിതത്തിന്റെ അര്‍ത്ഥമെന്താണ്? മുതലായ പ്രപഞ്ചത്തിനേയും ഈശ്വരനെയും കുറിച്ചുള്ള നിരവധി ചോദ്യങ്ങള്‍ നിറഞ്ഞതായിരുന്നു നരേന്ദ്രന്റെ മനസ്. വളരെയധികം സന്യാസിമാരെയും മറ്റും നരേന്ദ്രന്‍ കണ്ടെങ്കിലും ആര്‍ക്കും നരേന്ദ്രനെ തൃപ്തിപ്പെടുത്താന്‍ സാധിച്ചില്ല. അക്കാലത്ത് തന്റെ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്ന പ്രൊ. ഹേസ്റ്റിയില്‍ നിന്നായിരുന്നു നരേന്ദ്രന്‍ ദക്ഷിണേശ്വരത്ത് താമസിച്ചിരുന്ന ശ്രീരാമകൃഷ്ണ പരമഹംസനെ കുറിച്ച് അറിഞ്ഞത്. 1881-ല്‍ നരേന്ദ്രന്റെ അയല്‍വാസിയായ സുരേന്ദ്രനാഥ മിത്രയുടെ വീട്ടില്‍ ശ്രീരാമകൃഷ്ണന്‍ വന്നിരുന്നു. മിത്ര പറഞ്ഞതനുസരിച്ച് അവിടെയെത്തിയ നരേന്ദ്രന്‍ ശ്രീരാമകൃഷ്ണനു വേണ്ടി ഒരു കീര്‍ത്തനം ആലപിച്ചു. സംപ്രീതനായ ശ്രീരാമകൃഷ്ണന്‍ നരേന്ദ്രനെ ദക്ഷിണേശ്വരത്തേക്ക് ക്ഷണിച്ചിട്ടാണ് മടങ്ങിയത്.
ഏതാനും ദിവസങ്ങള്‍ക്കകം ചില സുഹൃത്തുക്കളുമായി ശ്രീരാമകൃഷ്ണസന്നിധിയിലെത്തിയ നരേന്ദ്രനെ പ്രതീക്ഷിച്ചിരുന്നവനെ പോലെ ശ്രീരാമകൃഷ്ണന്‍ സ്വീകരിച്ചു. കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹത്തിന്റെ ഭാവി നിര്‍ണ്ണയിച്ചതായിരുന്നു ഈ സമാഗമം. വെറുമൊരു കൂടിക്കാഴ്ചയായിരുന്നില്ല അതെന്നു ശ്രീരാമകൃഷ്ണന്റെ വാക്കുകള്‍ തെളിയിക്കുന്നുണ്ട്. 'നീ വരാന്‍ ഇത്ര താമസിച്ചതെന്തേ? എന്റെ ആത്മാനുഭവങ്ങളെ പങ്കുവെക്കാനും, എന്റെ മനസ്സിനെ തുറന്നു കാണിക്കാനും ഞാനെത്ര കാലമായി വെമ്പല്‍ കൊള്ളുന്നു.....![4] നരേന്ദ്രനെ ഏറെക്കാലമായ് അലട്ടിയിരുന്ന ഈശ്വരനെ കാണാന്‍ കഴിയുമോ എന്ന ചോദ്യത്തിന് 'ആത്മാര്‍ത്ഥമായി ഈശ്വരദര്‍ശനത്തിന് ആഗ്രഹിക്കുന്നവന് ഈശ്വരന്‍ പ്രത്യക്ഷപ്പെടും'എന്നായിരുന്നു മറുപടി. നരേന്ദ്രന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ആ കണ്ടുമുട്ടല്‍, നരേന്ദ്രന്‍ തന്റെ ആത്മീയഗുരുവിനെ ആണ് ശ്രീരാമകൃഷ്ണനില്‍ കണ്ടത്. ശ്രീരാമകൃഷ്ണനാകട്ടെ നരേന്ദ്രനില്‍ തന്റെ പിന്‍ഗാമിയെയും കണ്ടെത്തി.
1884-ല്‍ നരേന്ദ്രന്റെ പിതാവ് മരിച്ചു. ആറേഴംഗങ്ങളുള്ള കുടുംബത്തിന്റെ ഭാരം നരേന്ദ്രനിലായി. ഒരു തൊഴില്‍ തേടി നരേന്ദ്രന്‍ അലഞ്ഞു, സമ്പാദ്യങ്ങളൊന്നും ഇല്ലായിരുന്നതിനാല്‍ കുടുംബം പട്ടിണിയിലായി. കിട്ടിയ തൊഴിലുകള്‍ ഒന്നും കുടുംബത്തിന്റെ പട്ടിണി മാറ്റാന്‍ ഉതകില്ലായിരുന്നു. കുടുംബാംഗങ്ങളെല്ലാം തന്നെ ഈശ്വരനെ പഴിക്കാന്‍ തുടങ്ങി. നരേന്ദ്രനില്‍ ഈശ്വരവിശ്വാസത്തിന്റെ അടിത്തറപാകിയ മാതാവു പോലും ഈശ്വരനെ നിന്ദിക്കാന്‍ തുടങ്ങിയപ്പോള്‍, പട്ടിണിയും കഷ്ടപ്പടും ഈശ്വരനുണ്ടെങ്കില്‍ എന്തിന് സൃഷ്ടിച്ചു എന്ന് നരേന്ദ്രന്‍ ചിന്തിക്കാന്‍ തുടങ്ങി. പ്രശ്‌നപരിഹാരത്തിനായി ശ്രീരാമകൃഷ്ണനടുത്തെത്തിയ നരേന്ദ്രനോട് കഷ്ടപ്പാട് മാറാന്‍ പ്രാര്‍ത്ഥിക്കാനാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ അതിനായി കാളീ ക്ഷേത്രത്തിലെത്തിയ നരേന്ദ്രനു 'ഭക്തി നല്‍കിയാലും, അറിവു നല്‍കിയാലും, വൈരാഗ്യം നല്‍കിയാലും' എന്നു മാത്രമേ പ്രാര്‍ത്ഥിക്കാന്‍ കഴിഞ്ഞുള്ളു. നരേന്ദ്രനില്‍ സന്തുഷ്ടനായ ഗുരു, കുടുംബത്തിന്റെ ബുദ്ധിമുട്ടുകള്‍ മാറാന്‍ അനുഗ്രഹം നല്‍കിയത്രെ.
പൂര്‍ണ്ണ ആദ്ധ്യാത്മിക പ്രവേശനം
1886-ല്‍ ശ്രീരാമകൃഷ്ണ പരമഹംസന്‍ സമാധിയായി, നരേന്ദ്രനും മറ്റുള്ളവരും ചേര്‍ന്ന് ഗുരുവിനെ ഗംഗാതീരത്ത് സംസ്‌കരിച്ചു. ഗുരുവിന്റെ ആശയങ്ങളും ഉപദേശങ്ങളും പ്രചരിപ്പിക്കണമെന്ന് നരേന്ദ്രന്റെ നേതൃത്വത്തില്‍ ശിഷ്യന്മാര്‍ തീരുമാനമെടുത്തു. ശ്രീരാമകൃഷ്ണ ഭക്തനായിരുന്ന സുരേന്ദ്രനാഥ ദത്തയുടെ സാമ്പത്തിക സഹായത്തോടെ കൊല്‍ക്കത്തക്കടുത്ത് വരാഹനഗരം എന്ന ഒരു ചെറുപട്ടണത്തില്‍ ഒരു പഴയ കെട്ടിടം വാടകക്കെടുത്ത് ആദ്യത്തെ ശ്രീരാമകൃഷ്ണാശ്രമം തുടങ്ങി. അതിനു ശേഷം ലൗകിക ബന്ധങ്ങള്‍ പൂര്‍ണ്ണമായി വെടിഞ്ഞ് ആശ്രമത്തിനായി ജീവിക്കാന്‍ തീരുമാനിച്ചു.
ശ്രീരാമകൃഷ്ണന്റെ ആശയങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ഒരു ഭാരതപര്യടനത്തിനായി വിവേകാനന്ദന്‍ പുറപ്പെട്ടു. വരാണസി, അയോദ്ധ്യ വഴി ഹിമാലയപ്രദേശങ്ങളില്‍ ആയിരുന്നു 1888-ലെ ആദ്യത്തെ യാത്ര. ആ യാത്രയില്‍ ഹത്രാസ് തീവണ്ടിസ്റ്റേഷനില്‍ നിന്നും പരിചയപെട്ട ശരത്ചന്ദ്ര ഗുപ്തന്‍ എന്നയാളാണ് വിവേകാനന്ദന്റെ ആദ്യശിഷ്യനായ സദാനന്ദന്‍. തെക്കേ ഇന്ത്യയിലേക്ക് പുറപ്പെട്ട വിവേകാനന്ദന്‍ 1892-ല്‍ ബാംഗളൂര്‍ വഴി ഷൊര്‍ണൂരില്‍ എത്തി.
ഇവിടെ ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണ ഗുരു മുതലായവരെ കണ്ട് വിവേകാനന്ദന്‍ സന്തുഷ്ടനായി. ചട്ടമ്പിസ്വാമികളാണ് വിവേകാനന്ദന് ചിന്മുദ്രയുടെ രഹസ്യം വെളിപ്പെടുത്തികൊടുത്തത്. എങ്കിലും കേരളത്തിലെ ജാതിതിരിവിലും അനാചാരങ്ങളിലും അസ്വസ്ഥനായ സ്വാമികള്‍ മതപരിവര്‍ത്തനം നടത്തിയ താഴ്ന്നജാതിക്കാര്‍ക്ക് കിട്ടുന്ന സ്വാതന്ത്ര്യം പോലും മറ്റുളവര്‍ക്ക് ലഭിക്കുന്നില്ല എന്ന അവസ്ഥകണ്ട് ഈ മലബാറുകാരെല്ലാം മതഭ്രാന്തന്മാരാണ്. ഇവരുടെ വീടുകളത്രയും ഭ്രാന്താലയവും എന്നഭിപ്രായപ്പെട്ടു. പിന്നീട് രാമേശ്വരം വഴി കന്യാകുമാരിയിലെത്തിയ സ്വാമികള്‍, തന്റെ ഹിമാലയം മുതല്‍ കന്യാകുമാരി വരെ നീണ്ട യാത്രയില്‍ കണ്ടത് മഹത്തായൊരു പൈതൃകം നിരക്ഷരതയിലും അന്ധവിശ്വാസത്തിലും അനാചാരങ്ങളിലും ആണ്ടുപോകുന്നതാണ്. കന്യാകുമാരി കടലില്‍ കണ്ട ഒരു വലിയ പാറയിലേക്ക് നീന്തി ചെന്ന അദ്ദേഹം മണിക്കൂറുകളോളം അവിടെ ധ്യാനനിരതനായി ഇരുന്നു. ഒരു നവചൈതന്യവുമായാണ് അദ്ദേഹം തിരിച്ചെത്തിയത്. ഈ പാറയാണ് പിന്നീട് വിവേകാനന്ദപ്പാറ ആയി മാറിയത്. അക്കാലത്ത് ഷിക്കാഗോ സര്‍വ്വമതസമ്മേളനത്തെ കുറിച്ച് അറിവുണ്ടായിരുന്ന ശിഷ്യന്മാര്‍ അതിനുള്ള പണവും പിരിച്ചെടുത്ത് വിവേകാനന്ദന്റെ അടുത്ത് എത്തിയപ്പോള്‍ വിവേകാനന്ദന്‍ ആവശ്യപ്പെട്ടത് അത് പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാനാണ്.
ആദ്യത്തെ ലോക പര്യടനം
1892 ഡിസംബറില്‍ കന്യാകുമാരിയിലെ പാറപ്പുറത്ത് ധ്യാനത്തിലിരിക്കുമ്പോഴാണ് ഷിക്കാഗോഗയിലെ മതസമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് സ്വാമി തീരുമാനിച്ചത്. 1893-ല്‍ വിവേകാനന്ദന്‍ തന്റെ സുഹൃത്തും ശിഷ്യനുമായിരുന്ന ഖെത്രി രാജാവിന്റെ അടുത്തെത്തി. അദ്ദേഹത്തിന്റെ നിര്‍ബന്ധം മൂലമാണ് വിവേകാനന്ദന്‍ എന്ന പേര് സ്ഥിരമായി സ്വീകരിച്ചത്. അദ്ദേഹത്തിന്റെ തന്നെ നിര്‍ബന്ധം മൂലം വിവേകാനന്ദന്‍ ഷികാഗോയിലേക് പോകുവാന്‍ തീരുമാനിച്ചു. 1893 ജനുവരി 12-ന് ഖെത്രി രാജാവ് നല്‍കിയ ടിക്കറ്റില്‍ വിവേകാനന്ദന്‍ മുംബൈ തുറമുഖത്തുനിന്ന് പെനിന്‍സുലാര്‍ എന്ന കപ്പലില്‍ ലോകപര്യടനത്തിനായി പുറപ്പെട്ടു. സിംഗപ്പൂര്‍, ഹോങ്കോങ്ങ്, ചൈന, ജപ്പാന്‍, കാനഡ തുടങ്ങിയ പ്രദേശങ്ങള്‍ യാത്രക്കിടയില്‍ അദ്ദേഹം സന്ദര്‍ശിച്ചു.
ഷികാഗൊ സർവ്വമത സമ്മേളനം
കാനഡയിലെ വാന്‍കൂവറില്‍ നിന്ന് ഷിക്കാഗോയിലെത്തിയ വിവേകാനന്ദന്‍, മേളയുടെ അന്വേഷണ വിഭാഗത്തില്‍ നിന്നും മതസമ്മേളനത്തില്‍ പ്രസംഗിക്കാന്‍ ഇനി സാധിക്കില്ല എന്ന മറുപടിയാണ് ലഭിച്ചത്. കൈയില്‍ പണമില്ലാതെ അലഞ്ഞ വിവേകാനന്ദന്‍ പൗരസ്ത്യ ആശയങ്ങളില്‍ താല്‍പര്യമുള്ളവനും ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറും ആയിരുന്ന ജെ. എച്ച്. റൈറ്റിനെ പരിചയപെട്ടു. റൈറ്റിന്റെ സഹായം കൊണ്ടാണ് വിവേകാനന്ദന് മേളയില്‍ സ്വയം പ്രതിനിധീകരിക്കാന്‍ സാധിച്ചത്. മതമഹാസമ്മേളനത്തിന്റെ നിര്‍വാഹകസമിതിക്ക് ജെ.എച്ച്.റൈറ്റ് ഇങ്ങനെ എഴുതി: 'ഈ ഭാരതീയ സന്ന്യാസി നമ്മുടെ നാട്ടിലുള്ള എല്ലാ പ്രൊഫസര്‍മാരെയും ഒന്നിച്ചുചേര്‍ത്താലും അവരെക്കാളും വലിയ പണ്ഡിതനാണ്. എങ്ങനെയെങ്കിലും ഇദ്ദേഹത്തെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കണം. അങ്ങനെയാണ് സ്വാമി വിവേകാനന്ദന്‍ ഷിക്കാഗോ സമ്മേളനത്തില്‍ പ്രതിനിധിയായി സ്വീകരിക്കപ്പെട്ടത്. 1893 സെപ്റ്റംബര്‍11ന് മേളയില്‍ കൊളംബസ് ഹാളില്‍ നടത്തിയ 'അമേരിക്കയിലെ എന്റെ സഹോദരി സഹോദരന്മാരെ' എന്നു തുടങ്ങുന്ന വിഖ്യാതമായ പ്രസംഗം അമേരിക്കയുടെ ആത്മാവിനെ ആത്മാര്‍ത്ഥമായി സ്പര്‍ശിച്ചു.കൊളംബസ് അമേരിക്കയിലെത്തിയതിന്റെ നാനൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ലോക കൊളംബസ് എക്‌സ്‌പോസിയേഷന്റെ ഭാഗമായ ലോകമത സമ്മേളനമയിരുന്നു അത്. പത്രങ്ങളും മറ്റും വിവേകാനന്ദന് നല്ല പ്രസിദ്ധി നേടി കൊടുത്തു. തുടര്‍ന്ന് വിവേകാനന്ദന്‍ മേളയില്‍ പന്ത്രണ്ടോളം പ്രസംഗങ്ങള്‍ നടത്തി. 1894-ല്‍ സ്വാമിജി ന്യൂയോര്‍ക്കില്‍ വേദാന്ത സൊസൈറ്റി സ്ഥാപിച്ചു. പിന്നീട് ഇംഗ്ലണ്ടിലും അമേരിക്കയിലും ആയി അനേകം പ്രസംഗങ്ങള്‍ നടത്തി.
വീണ്ടും ഇന്ത്യയിൽ
1894ല്‍ സ്വാമിജി ന്യൂയോര്‍ക്കില്‍ വേദാന്ത സൊസൈറ്റി സ്ഥാപിച്ചു. 1895ല്‍ വിവേകാനന്ദന്‍ ഫ്രാന്‍സ് വഴി ഇംഗ്ലണ്ടിലേക്കു പോയി. ലണ്ടനില്‍ മിസ് മുള്ളറും മിസ്റ്റര്‍ സ്റ്റര്‍ഡിയും അദ്ദേഹത്തെ സ്വീകരിച്ചു. രണ്ടുമാസത്തെ ഇംഗ്ലണ്ട് പര്യടനശേഷം സ്വാമിജി വീണ്ടും ന്യൂയോര്‍ക്കിലേക്കു പോയി. 'കര്‍മയോഗ'ത്തെക്കുറിച്ച് ന്യൂയോര്‍ക്കില്‍ വെച്ച് പ്രഭാഷണം നടത്തിയ സ്വാമിജി വീണ്ടും ലണ്ടനിലെത്തി. 1897 ജനവരി 15ന് ഏതാനും പാശ്ചാത്യശിഷ്യരുമൊത്ത് കൊളംബോ തുറമുഖത്തെത്തി. കൊളംബോയില്‍നിന്ന് രാമേശ്വരത്തിനടുത്തുള്ള പാമ്പനില്‍ വന്നിറങ്ങിയ സ്വാമിജിക്ക് ഭാരതത്തില്‍ വന്‍സ്വീകരണമായിരുന്നു ലഭിച്ചത്.ഇംഗ്ലണ്ടിലെ പ്രവര്‍ത്തനങ്ങള്‍ അഭേദാനന്ദനേയും അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ ശാരദാനന്ദനേയും ഏല്‍പ്പിച്ച വിവേകാനന്ദന്‍ മൂന്നുവര്‍ഷത്തോളമെടുത്ത പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്വാമിനി നിവേദിത (മര്‍ഗരറ്റ് നോബിള്‍) അടക്കമുള്ള പാശ്ചാത്യശിഷ്യരുമൊത്ത് കൊളംബോയിലും അവിടുന്ന് തമിഴ്നാട്ടിലെ പാമ്പനിലും എത്തിയ വിവേകാനന്ദന്‍ ഭാവിഭാരതത്തെ എങ്ങനെ രൂപപ്പെടുത്താം എന്ന പ്രഭാഷണ പരമ്പരയില്‍ മുഴുകി. പിന്നീട് വിവേകാനന്ദന്‍ ചെന്നൈയില്‍ നിന്നും കൊല്‍ക്കത്തക്ക് കപ്പല്‍ കയറി. കൊല്‍ക്കത്തയിലെത്തിയ വിവേകാനന്ദന്‍ സന്യാസി മഠങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ബാഗ് ബസാറില്‍ നിവേദിതാ വിദ്യാലയവും സ്ത്രീകള്‍ക്കായി ശാരദാമഠവും സ്ഥാപിച്ചു. അപ്പോഴേക്കും ആസ്ത്മയും തുടര്‍ച്ചയായ പ്രവര്‍ത്തനവും വിവേകാനന്ദന്റെ ആരോഗ്യം നശിപ്പിച്ചിരുന്നു. 1899-ല്‍ അനാരോഗ്യം വകവെക്കാതെ പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്ക് അദ്ദേഹം കപ്പല്‍ കയറി. അമേരിക്കന്‍ ലണ്ടന്‍ പര്യടനത്തിനു ശേഷം 1900-ല്‍ പാരീസില്‍ നടന്ന മത ചരിത്ര മഹാസഭയില്‍ പങ്കുകൊണ്ടു. അവിടുന്ന് വിയന്ന, കെയ്റോ വഴി വീണ്ടും ഇന്ത്യയിലെത്തി.
അവസാന കാലം
ഇന്ത്യയിലെത്തിയ വിവേകാനന്ദന്റെ ആരോഗ്യം വളരെ മോശമായിരുന്നു. എന്നിരുന്നാലും ഇന്ത്യയെമ്പാടും വിശ്രമമില്ലാതെ സഞ്ചരിച്ചു, മഠാധിപതിയുടെ ചുമതലകൾ കൃത്യമായി ചെയ്തു. 1902 ജൂലൈ 4 വെള്ളിയാഴ്ച 39 വയസ്സിൽ രാത്രി ശിഷ്യരുടെ സംഗീതം ആസ്വദിച്ചിരുന്ന വിവേകാനന്ദൻ പെട്ടെന്ന് ഒരു ശിഷ്യനോട് തൻറെ കാൽ ഒന്നു തിരുമ്മിത്തരാൻ ആവശ്യപ്പെട്ടു. ആ ഇരുപ്പിൽ ധ്യാനത്തിൽ പ്രവേശിച്ച വിവേകാനന്ദൻ സമാധിയാകുകയാണുണ്ടായത്. ദരിദ്രരേയും കഷ്ടപ്പെടുന്നവരേയും സഹായിക്കാൻ ഏറെ ഉത്സാഹിച്ച വിവേകാനന്ദൻ സർവ്വസംഗ പരിത്യാഗിയായി വേദാന്തധർമ്മത്തിലധിഷ്ഠിതമായ നിരപേക്ഷമായ കർമ്മം ചെയ്യാനാണ് ആവശ്യപെട്ടത്.
"ഉത്തിഷ്ഠത ജാഗ്രത, പ്രാപ്യവരാൻ നിബോധിത"
എന്ന് ലോകത്തെ വിളിച്ചുണര്‍ത്തിയ വിവേകാനന്ദന്‍, സത്യം കണ്ടെത്തുകയും, സേവനം ചെയ്യുകയുമാണ് ശരിയായ ജീവിതം എന്നു കരുതിയ മഹാനാണ്.
No comments:
Post a Comment